പാലാ: കരൂർ ഗ്രാമ പഞ്ചായത്തിലെ വലവൂരിൽ സ്ഥാപിക്കപ്പെട്ട ദേശീയ വിദ്യാഭ്യാസ സ്ഥാപനമായ ട്രിപ്പിൾ ഐ.ടി യിലേക്കുള്ള എല്ലാ ഗ്രാമീണ റോഡുകളും ദേശീയ നിലവാരത്തിൽ നിർമാണം പൂർത്തീകരിച്ചു. പാലാ മേഖലയിലെ എല്ലാ പ്രധാന റോഡുകളിൽ നിന്നും ട്രിപ്പിൾ ഐ.ടി ഭാഗത്തേയ്ക്ക് ഇനി സുഖ യാത്ര നടത്താം. ഇതോടെ കരൂർ പഞ്ചായത്ത് മേഖലയിലെ പ്രധാന പി.ഡബ്ല്യു.ഡി റോഡുകളെല്ലാം ഉയർന്ന നിലവാരത്തിലായിരിക്കുകയാണ്. കേന്ദ്ര റോഡ് ഫണ്ട് വിനിയോഗിച്ചാണ് ഈ റോഡുകൾ എല്ലാം നവീകരിക്കപ്പെട്ടത്. ബിറ്റുമിൻ മെക്കാഡം &ബിറ്റുമിൻ കോൺക്രീറ്റ് സാങ്കേതിക വിദ്യയിലാണ് റോഡുകൾ ടാർ ചെയ്തിരിക്കുന്നത്.
2018-ൽ ടെൻഡർ ചെയ്ത പദ്ധതി കാലാവസ്ഥ വ്യതിയാനവും മററുമായി നീണ്ടുപോയിരുന്നു. അവസാന ഘട്ട ടാറിംഗ് വള്ളിച്ചിറ- പുലിയന്നൂർ റോഡിൽ ഇക്കഴിഞ്ഞ ദിവസം പൂർത്തീകരിച്ചു. പ്രാദേശിക കുടിവെള്ള പദ്ധതികളുടെ പൈപ്പ് ലൈൻ പുനക്രമീകരണം കലുങ്ക് നിർമാണം എന്നിവയും പദ്ധതിയുടെ അതിവേഗപൂർത്തീകരണത്തിന് പലയിടത്തും തടസ്സങ്ങൾ സൃഷ്ടിച്ചു.
ജോസ്.കെ.മാണി പാർലമെൻ്റ് അംഗമായിരിക്കവേയാണ് പ്രത്യേക പരിഗണനയിൽ ഐ.ഐ.ഐ.ടിയുമായി ബന്ധപ്പെട്ട എല്ലാ റോഡുകൾക്കും കേന്ദ്രഫണ്ട് ലഭ്യമാക്കപ്പെട്ടത്. രാജ്യസഭാംഗമായതിനെ തുടർന്ന് പദ്ധതി പൂർത്തീകരിക്കുന്നതിനുള്ള തടസ്സങ്ങളും തർക്കങ്ങളും പരിഹരിക്കുവാൻ ഇടപെട്ടതിനെ തുടർന്നാണ് അവശേഷിച്ചിരുന്ന ടാറിംഗ് കൂടി ഇപ്പോൾ പൂർത്തീകരിച്ചത്.
നിരവധിഗ്രാമീണ റോഡുകൾ ദേശീയ നിലവാരത്തിലേക്ക് ഉയർത്തി സുഖ യാത്രക്കായി പദ്ധതി പൂർത്തീകരിക്കുവാൻ നടപടി സ്വീകരിച്ച ജോസ്.കെ.മാണി എം.പിയെ ജനപ്രതിനിധികളും വിവിധ സംഘടനകളും ചേർന്ന് അനുമോദിച്ചു. കരൂർ പഞ്ചായത്ത് പ്രസിഡണ്ട് മഞ്ചു ബിജുവിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റൂബി ജോസ് ഉദ്ഘാടനം ചെയ്തു. രാജൻ മുണ്ടമറ്റം, പ്രേമകൃഷ്ണസ്വാമി, ടോബിൻ.കെ - അലക്സ്, ജയ്സൺമാന്തോട്ടം, ബേബി നടയത്ത്, ടോംതടത്തികുഴി ,സിബി വള്ളോനിക്കൽ എന്നിവർ പ്രസംഗിച്ചു.