സംസ്ഥാനത്ത് വാണിജ്യ സിലിണ്ടറിന് വില കുറഞ്ഞു. വീടുകളില്‍ ഉപയോഗിക്കുന്നു പാചക വാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.1902 രൂപയാണ് പുതിയ നിരക്ക്. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വില കൊച്ചിയില്‍ 101 രൂപ കുറഞ്ഞു.ജനുവരി ആദ്യവും വാണിജ്യ സിലിണ്ടറിന് വില കുറവ് രേഖപ്പെട്ടുത്തിയിരുന്നു. 19 കിലോ എല്‍പിജി സിലിണ്ടറിന് 101 രൂപ ആണ് അന്ന് കുറച്ചത്. ഡിസംബര്‍ ഒന്നിന് 102.50 കൂടിയ ശേഷമാണ് ജനുവരിയില്‍ വില കുറച്ചത്. ഇതോടെ കൊച്ചിയില്‍ വാണിജ്യ സിലിണ്ടര്‍ വില 1994 രൂപ ആയിരുന്നു. ഈ വിലയിലാണ് ഇന്ന് കുറവ് രേഖപ്പെടുത്തിയത്.രാജ്യത്തെ പെട്രോൾ, ഡീസൽ വിലകൾ മാറ്റമില്ലാതെ തുടരുകയാണ്. ഇന്ധനവില വർദ്ധനവിൽ ബുദ്ധിമുട്ടിയ ജനത്തിന് വലിയ ആശ്വാസം നൽകുന്നതായിരുന്നു ഈ വിലക്കുറവ്.
കഴിഞ്ഞ വർഷം ദീപാവലി ദിനത്തിൽ പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് 5 രൂപയും ഡീസലിന് 10 രൂപയും സർക്കാർ കുറച്ചിരുന്നു. എക്‌സൈസ് തീരുവ കുറച്ചത് ഇന്ധനങ്ങളുടെ ചില്ലറവിൽപ്പന വില റെക്കോർഡ് ഉയരത്തിൽ നിന്ന് താഴെ എത്തിച്ചു. കേന്ദ്രസർക്കാരിന്റെ നീക്കത്തിനു പിന്നാലെ, സംസ്ഥാനങ്ങളുടെ നികുതിയിൽ ഇളവ് വരുത്തിയ ഇടങ്ങളിലെ ജനങ്ങൾക്ക് കൂടുതൽ വിലക്കുറവോടു ഇന്ധനം വാങ്ങാൻ കഴിഞ്ഞു.
ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ പൊതുമേഖലാ എണ്ണ ശുദ്ധീകരണ കമ്പനികൾ അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലയും രൂപ-ഡോളർ വിനിമയ നിരക്കും കണക്കിലെടുത്ത് ദിവസേന ഇന്ധന നിരക്ക് പരിഷ്കരിക്കുന്നു. പെട്രോൾ, ഡീസൽ വിലകളിൽ എന്തെങ്കിലും മാറ്റം എല്ലാ ദിവസവും രാവിലെ 6 മുതൽ പ്രാബല്യത്തിൽ വരും.