തീരുവനന്തപുരം: ഓപ്പറേഷൻ തീയേറ്ററില്‍ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന ഒരുകൂട്ടം മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തെ പിന്തുണയ്ക്കാതെ ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷൻ (ഐ എം എ).ഓപ്പറേഷൻ തീയേറ്ററില്‍ പാലിക്കേണ്ടത് അന്താരാഷ്ട്ര മാനദണ്ഡമാണെന്നും മുൻഗണന നല്‍കേണ്ടത് രോഗിയുടെ സുരക്ഷയ്ക്കാണെന്നും അണുബാധ ഉണ്ടാകാത്ത സാഹചര്യമാണ് ഒരുക്കേണ്ടതെന്നും ഐ എം എ വ്യക്തമാക്കി. സംസ്ഥാന പ്രസിഡന്റ് ഡോ. സുല്‍ഫി നൂഹുവാണ് നിലപാട് വ്യക്തമാക്കിയത്.
ഓപ്പറേഷൻ തിയേറ്ററിനുള്ളില്‍ ഹിജാബിന് സമാനമായി നീളമുള്ള കൈകളോട് കൂടിയ സ്‌ക്രബ് ജാക്കറ്റുകളും സര്‍ജിക്കല്‍ ഹുഡും ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 2020 എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനിയാണ് തിരുവനന്തപുരം മെഡിക്കല്‍ കോ പ്രിൻസിപ്പല്‍ ഡോ.ലിനറ്റ് ജെ.മോറിസിന് കത്ത് നല്‍കിയത്. ജൂണ്‍ 26നാണ് 2018, 2021, 2022 ബാച്ചുകളിലെ ഏഴ് മുസ്ലിം വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥികളുടെ ഒപ്പുകളടങ്ങിയ കത്ത് പ്രിൻസിപ്പളിന് ലഭിച്ചത്.
ഏതൊരു സാഹചര്യത്തിലും മുസ്ലിം സ്ത്രീകള്‍ തല മറയ്‌ക്കണം എന്നതാണ് മതവിശ്വാസ പ്രകാരം നിഷ്‌കര്‍ഷിക്കുന്നത്. ഹോസ്പിറ്റല്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചും ഓപ്പറേഷൻ റൂം നിര്‍ദ്ദേശങ്ങള്‍ പിന്തുടര്‍ന്നും ഹിജാബ് ധരിക്കാൻ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.
ലോകത്തിന്റെ മറ്റ് പല ഭാഗങ്ങളിലും ഇതിന് അനുകൂലമായ രീതിയിലുള്ള ആശുപത്രി വസ്ത്രങ്ങള്‍ നല്‍കുന്ന കമ്ബനികള്‍ ഉണ്ട്. നീളമുള്ള കൈകളുള്ള സ്‌ക്രബ് ജാക്കറ്റും സര്‍ജിക്കല്‍ ഹുഡും ശുചിത്വമുറപ്പിക്കുന്ന രീതിയില്‍ ലഭ്യവുമാണ്. ഈ വിഷയത്തിലേക്ക് ശ്രദ്ധ നല്‍കണമെന്നും തങ്ങള്‍ക്ക് നീളമുള്ള കൈകളോട് കൂടിയ സ്‌ക്രബ് ജാക്കറ്റും സര്‍ജിക്കല്‍ ഹുഡും ഓപ്പറേഷൻ തിയേറ്ററില്‍ ധരിക്കാൻ അനുവാദം നല്‍കണമെന്നുമാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.
സര്‍ജൻമാരുടെയും ഇന്റഫെക്ഷൻ കണ്‍ട്രോള്‍ ടീമിന്റെയും യോഗത്തില്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്ന് പ്രിൻസിപ്പല്‍ പ്രതികരിച്ചു.ഫുള്‍ സ്ലീവ് വസ്ത്രം ധരിക്കുമ്ബോള്‍ ഓപ്പറേഷൻ തിയേറ്ററില്‍ ചെയ്യേണ്ടുന്ന കാര്യങ്ങളില്‍ ബുദ്ധിമുട്ടുണ്ടാകും. കൈകള്‍ ഇടക്കിടെ കഴുകേണ്ടതുണ്ട്.
രോഗികളെ ശുശ്രൂഷിക്കുമ്പോൾ കൈകള്‍ വൃത്തിയാക്കി വയ്‌ക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം അണുബാധയടക്കമുള്ള പ്രശ്‌നങ്ങളുണ്ടാകാനിടയുണ്ട്. ഇത്തരം കാര്യങ്ങള്‍ ഉള്ളത് കൊണ്ട് കൈകള്‍ മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രം ധരിക്കുന്നത് ബുദ്ധിമുട്ടാകുമെന്ന് വിദ്യാര്‍ത്ഥികളോട് വിശദീകരിച്ചിട്ടുണ്ടെന്നും പ്രിൻസിപ്പല്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.