വൈക്കം: ഉദയനാപുരം ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലേക്ക് മകരമാസത്തിൽ തൈപ്പൂയ ദിനത്തിൽ നടത്തിവരുന്ന ഭസ്മക്കാവടി മഹോത്സവത്തിൽ 84 വർഷമായി മുടങ്ങാതെ കാവടിയാടി ഒരു കാവടി സമാജം. വൈക്കം കിഴക്കേനട ശ്രീഷൺമുഖവിലാസം കാവടി സമാജമാണ് എട്ടുപതിറ്റാണ്ടിലധികമായി വൃതശുദ്ധിയോടെ ഭക്തരെ തൈപ്പൂയക്കാവടിയാടിക്കുന്നത്.
കാവടി സമാജങ്ങൾ പലതും നിന്നുപോയിട്ടും ശ്രീ ഷൺമുഖവിലാസം കാവടി സമാജം പ്രതി സന്ധികളെ അതിജീവിച്ചാണ് മുന്നോട്ടുപോകുന്നത്. പരമ്പരാഗതമായി കാവടി നടത്തുന്ന സമാജങ്ങളിൽ ഷൺമുഖവിലാസത്തിനു പുറമെ ഉദയനാപുരം കണിയാം തോടിലെ കാവടി സമാജവും ഇന്നലെ (ചൊവ്വാഴ്ച്ച) ഭസ്മക്കാവടിയേന്തി.
![]() |
84 വർഷങ്ങൾ പിന്നിടുന്നശ്രീഷൺമുഖവിലാസം കാവടി സമാജത്തിൽ കെ.എം.സോമശേഖരൻനായർ കാവടികൾക്കൊപ്പം |
ശ്രീഷൺമുഖവിലാസം കാവടി സമാജം ഇക്കുറി 84-ാമത് വർഷമാണ് ഭസ്മക്കാവടി ഉത്സവത്തിൻ്റെ ഭാഗമാകുന്നത്. പിതാവ് കെ. മാധവൻനായർ നടത്തിവന്നിരുന്ന കാവടി സമാജം പിതാവിൻ്റെ മരണശേഷം മകൻ കെ.എം. സോമശേഖരൻ നായർ പ്രതിസന്ധികൾക്കിടയിലും മുടക്കം കൂടാതെ നടത്തിവരികയാണ്.
ഇന്നലെ (ചൊവ്വാഴ്ച്ച) ഉച്ചകഴിഞ്ഞ് മൂന്നിന് പടിഞ്ഞാറെ നടയിലുള്ള ഭാരത് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും കാവടി പൂജയ്ക്ക് ശേഷം നാലിന് തെങ്കാശി ഇശൈ വാസൻമാരിയപ്പൻ്റേയും സംഘത്തിൻ്റേയും നെയ്യാണി മേളത്തിൻ്റെ അകമ്പടിയോടെ കാവടി പുറപ്പെട്ടു. വൈക്കം ശ്രീ മഹാദേവക്ഷേത്രത്തിൽ ദർശനം നടത്തി രാത്രി ഒൻപതിന് ഉദയദാപുരം ക്ഷേത്രത്തിലെത്തി കാവടി അഭിഷേകം നടത്തി.