തിരുവനന്തപുരം : ഓൺലൈൻ ക്ലാസ്സുകൾക്കെതിരെയുള്ള സൈബർ അറ്റാക്കിനെ പരസ്യപ്പെടുത്തുന്ന രീതിയിലുള്ള പോസ്റ്റുകൾ ഡിലീറ്റ് ചെയ്യണമെന്ന് കൈറ്റ് വിക്ടേഴ്‌സ് ചാനൽ CEO അൻവർ സാദത്ത് പറഞ്ഞു. സൈബർ ഇടങ്ങളിലെ ഇത്തരം കമന്റുകൾ അവഗണിക്കുക. അല്ലാതെ അത് സ്ക്രീൻഷോട്ട് എടുത്ത് 'അവരങ്ങനെ ചെയ്തേ' എന്ന് പറഞ്ഞ് സാമൂഹ്യമാധ്യമങ്ങളിൽ പറഞ്ഞുനടന്നാൽ, ഒരു തുറന്നുകാട്ടലിനാണെങ്കിൽ പോലും അതും ഒരു തരത്തിൽ ദ്രോഹകരമാണെന്നും വിക്ടേഴ്‌സ് CEO കൂട്ടിച്ചേർത്തു.
സൈബർ അറ്റാക്കുകൾക്കെതിരെ സംസാരിക്കാൻ സ്ക്രീൻഷോട്ട് എടുത്ത് ആഘോഷിക്കുന്നതും കുറ്റകരമാണെന്നും അതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അൻവർ സാദത്ത് അറിയിച്ചു. അത്തരം ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ നിന്ന് ഉടൻ തന്നെ ഡിലീറ്റ് ചെയ്യണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ഇത് പോലെയുള്ള സൈബർ അറ്റാക്കുകൾ ശ്രദ്ധയിൽപ്പെട്ടാൽ contact@kite.kerala.gov.in ബന്ധപ്പെടണം എന്ന് അറിയിച്ചിട്ടുണ്ട്.
ഓൺലൈനിൽ ക്ലാസ്സെടുക്കുന്ന അധ്യാപകരെ പരിഹസിച്ചും കുറ്റപ്പെടുത്തിയുമുള്ള ട്രോളുകൾ നേരത്തെ ചർച്ചയായിരുന്നു. ഇന്നലെ മുതൽ പോലീസ് സാമൂഹ്യമാധ്യമങ്ങൾ നിരീക്ഷിച്ച് വരികയാണ്.
ഇന്നലെ മുതലാണ് ഓൺലൈൻ ക്ലാസ്സുകൾ ആരംഭിച്ചത്. ഇന്നലെ നടന്ന ക്ലാസ്സുകൾ നഷ്ടമായവർക്ക് ജൂൺ 8ന് പുനഃസംപ്രേഷണം ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.
