എം.എൽ.എയും എം.പിയും നേരിട്ട് ഇറങ്ങിയിട്ടും പിടിച്ചെടുക്കുവാനായില്ല.
പാലാ: മാണി സി.കാപ്പൻ എം.എൽ.എയുടെ സ്വന്തം വാർഡിൽ ജോസ്.കെ.മാണിക്ക് മിന്നും വിജയം. കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥി ജിജി ബൈജു കൊല്ലംപറമ്പിലാണ് രണ്ടിലയിൽ മാണി ഗ്രൂപ്പിൻ്റെ കൊടി പാറിച്ചത്. കേരള കോൺഗ്രസ് (എം) നേതാവും കൗൺസിലറുമായ ബൈജു കൊല്ലംപറമ്പിലിൻ്റെ ഭാര്യയാണ് ജിജി.
നഗരസഭയിലെ വനിതാ സംവരണ വാർഡായ പുലിമലക്കുന്നിൽ കാപ്പനും ഭാര്യയും എം.പിയുമെല്ലാം നേരിട്ടിറങ്ങിയായിരുന്നു യു.ഡി.എഫിനു വേണ്ടി പ്രചാരണം.കാപ്പൻ്റെ പാർട്ടി ചോദിച്ച് വാങ്ങിച്ചെടുത്ത സീറ്റുകൂടിയായിരുന്നു. ഇവിടെ മാണി ഗ്രൂപ്പിനെ തറപറ്റിക്കുക എന്ന ലക്ഷ്യമാണ് തകർന്നത്.
തുടക്കത്തിൽ വോട്ടർ പട്ടികയിലുണ്ടായിരുന്ന 151-ൽ പരം സ്ഥിര വോട്ടർമാരെ നീക്കം ചെയ്യുവാൻ പരാതി ഉന്നയിച്ചിരുന്നു. വോട്ടർമാർ രേഖകൾ ഹാജരാക്കിയതോടെ ഇവരുടെ വോട്ടുകൾ സ്ഥിരപ്പെടുത്തി ലഭിച്ചു.
ഈ വാർഡിൽ ഉള്ള പ്രമുഖ പുനരധിവാസ കേന്ദ്രത്തിലെ വോട്ടുകൾ തടസ്സപ്പെടുത്തുവാൻ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ഹർജി കോടതി തള്ളുകയായിരുന്നു.
പുനരധിവാസ കേന്ദ്രത്തിലെ 60-ൽ പരം വോട്ടർമാരും വോട്ട് ചെയ്യുവാൻ എത്തിയുമില്ല. ബാഹ്യ ഭീഷണിയാണ് ഇവരെ വോട്ടെടുപ്പിൽ നിന്നും പിന്തിരിയിപ്പിച്ചതെന്ന് ആരോപണമുണ്ട്.
ആകെയുള്ള 773 വോട്ടിൽ 496 വോട്ട് മാത്രമാണ് ഇവിടെ രേഖപ്പെടുത്തിയത്.
ടെലിവിഷൻ ചിഹ്നത്തിൽ മത്സരിച്ച കാപ്പൻ്റെ പാർട്ടിയായ കെ. ഡി.പി യിലെ മിനി യായിരു ന്നു യു.ഡി.എഫ് സ്ഥാനാർത്ഥി. ഒരു സ്വതന്ത്ര സ്ഥാനാർത്ഥികൂടി രംഗത്ത് ഉണ്ടായിരുന്നു.രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കെതിരെയുള്ള ജനവിധിയും അംഗീകാരവുമാണ് വോട്ടർമാർ നൽകിയിരിക്കുന്നതെന്ന് കേരള കോൺഗ്രസ് (എം) നേതാവും നിലവിലെ കൗൺസിലറുമായ ബൈജു കൊല്ലം പറമ്പിൽ പറഞ്ഞു.
തടസ്സപ്പെടുത്തലുകളെ അതിജീവിച്ച് വിജയിച്ച ജിജിയ്ക്ക് ഉജ്വല സ്വീകരണവും നൽകി.

