കടുത്തുരുത്തി: കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് ആൻഡ് പ്രൊസസിംങ്ങ് സൊസൈറ്റി 1397 ലെ മുൻ ഭരണ സമിതി അംഗങ്ങളും ഏതാനും ജീവനക്കാരും കൂടി നടത്തിയ അഴിമതി സംബന്ധിച്ച് കോട്ടയം സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ (ജനറൽ) റുടെ അന്യോഷണ റിപ്പോർട്ടിൽ ഉടൻ നടപടി സ്വീകരിച്ച് സംഘത്തിൽ റബർ പാൽ കൊടുത്ത കർഷകരുടെയും, നിക്ഷേപകരുടേയും കോടി കണക്കിന് രൂപാ എത്രയും വേഗം കൊടുത്ത് തീർക്കണമെന്ന് സംഘത്തിൽ റബർ പാൽ കൊടുത്തിട്ട് പണം ലഭിക്കാത്ത കർഷകരുടേയും നിക്ഷേപകരുടേയും, തൊഴിൽ നഷ്ടപെട്ടവരുടേയും കൂട്ടായ്മയായ പി.എൽ.സി. സമര സമിതി ചെയർമാൻ സന്തോഷ് കുഴിവേലിൽ അധികാരികളോട് ആവശ്യപെട്ടു.

വസ്തുക്കൾ വിറ്റും, സ്വർണ്ണാഭരണങ്ങൾ പണയം വെച്ചും, മക്കളെ കെട്ടിക്കുവാൻ കരുതി വെച്ചിരുന്ന തുകയും, ഭൂമിയോട് മല്ലിട്ട് മിച്ചം പിടിച്ചു കർഷകർ സ്വരുകൂട്ടിയ കോടിക്കണക്കിന് രൂപയാണ് സംഘം പ്രസിഡന്റിന്റെയും, ഡയറക്ടർ ബോർഡ് മെമ്പർമാരുടെയും അഴിമതിയും സ്വജന പക്ഷപാതവും, കെടുകാര്യസ്ഥതയും മൂലം കർഷകർക്ക് നഷ്ടമായതെന്ന് പി.എൽ സി സമര സമിതി യോഗം ചൂണ്ടിക്കാട്ടി.
ഈ അഴിമതി സംബന്ധിച്ച് എൻഫോഴ്സ് ഡയറക്‌ടറേറ്റിന് പരാതി നൽകുവാനും പി.എൽ.സി. സമര സമിതി യോഗം തീരുമാനിച്ചതായി സമര സമിതി ചെയർമാൻ സന്തോഷ് കുഴിവേലിൽ അറിയിച്ചു. നേരത്തെ മുഖ്യമന്ത്രിക്കും, സഹകരണ വകുപ്പ് മന്ത്രിക്കും സമര സമിതി നിവേദനങ്ങൾ നൽകിയിരുന്നു. സംഘം പൂട്ടിയത് മുതൽ കർഷകർ സമര സമതിയുടെ നേത്യത്വത്തിൽ സമരത്തിലായിരുന്നു. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറുടെ പരിശോധനയിൽ സംഘത്തെ മുൻ ഭരണ സമിതി ആസുത്രിതമായി കൊള്ളയടിക്കുകയായിരുന്നെന്ന് വ്യക്തമായി. 
പർച്ചേസിലും, സെയിൽസിലും കൃത്യമം നടത്തിയാണ് കോടികൾ തട്ടിയെടുത്തതെന്ന് അന്വോഷണ റിപ്പോർട്ടിൽ ചൂണ്ടികാട്ടിയിട്ടുണ്ട്. സമര സമിതി യോഗം പി.എൽ സി സമര സമിതി ചെയർമാൻ സന്തോഷ് കുഴിവേലിൽ ഉത്ഘാടനം ചെയ്തു. അനിൽ കാട്ടാത്തുവാലയിൽ അദ്ധ്യക്ഷത വഹിച്ചു. ജോ ജോ വഞ്ചിപുര, മാത്തച്ചൻ നീരാള കോട്ടിൽ, സിറിയക്ക് വർക്കി, ശശീധരൻ നായർ പൂർണിമ, സിറിയക്ക് പുൽപ്ര, തോമസ് കൊച്ചു പുരയ്ക്കൽ, ജോ തോമസ്, ജോസഫ് ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.
