കൊച്ചി: കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വൻ നേട്ടം കൊയ്ത് ജനകീയ കൂട്ടായ്മയായ ട്വന്റി 20. 2015ലെ തിരഞ്ഞെടുപ്പിൽ കിഴക്കമ്പലത്ത് മത്സരിച്ച് വൻ ലീഡുമായി ഭരണം പിടിച്ച് ഞെട്ടിച്ച ട്വന്റി20, ഇത്തവണ കിഴക്കമ്പലത്ത് ഉൾപ്പെടെ മത്സരിച്ച നാലു പഞ്ചായത്തുകളിലും ഭരണം പിടിച്ചു. ഇതിൽ ആദ്യമായി മത്സരിച്ച ഐക്കരനാട് പഞ്ചായത്തിൽ പ്രതിപക്ഷം പോലുമില്ലാതെ ട്വന്റി20 മുഴുവൻ സീറ്റുകളും തൂത്തുവാരി. ആകെയുള്ള 14 വാർഡുകളിലും ഇവിടെ ട്വന്റി20 സ്ഥാനാർഥികൾ തന്നെ വിജയിച്ചു.
ഐക്കരനാടിനു പുറമെ ട്വന്റി20 ആദ്യമായി മത്സരരംഗത്തെത്തിയ മഴുവന്നൂർ പഞ്ചായത്തിൽ ഫലം അറിവായ 12 വാർഡുകളിൽ ഒൻപത് സീറ്റും ട്വന്റി20 നേടി. ഇതിനു പുറമെ ബാക്കിയുള്ള ഏഴു സീറ്റിലും ട്വന്റി20 സ്ഥാനാർഥികളാണ് മുന്നിൽ. രണ്ട് സീറ്റിൽ എൽഡിഎഫും ഒരിടത്ത് യുഡിഎഫും ജയിച്ചു. കുന്നത്തുനാട് പഞ്ചായത്തിലെ 18 വാർഡുകളിൽ ഫലം അറിവായ 13 സീറ്റുകളിൽ ഒൻപതും ട്വന്റി20 സ്വന്തമാക്കി. മൂന്നിടത്ത് യുഡിഎഫും ഒരിടത്ത് എൽഡിഎഫും വിജയിച്ചു. വോട്ടെണ്ണൽ തുടരുന്ന അഞ്ച് വാർഡുകളിൽ മൂന്നിടത്ത് യുഡിഎഫും രണ്ടിടത്ത് ട്വന്റി20യുമാണ് മുന്നിൽ.
ഏഴ് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിൽ മൂന്നിടത്തും ട്വന്റി20 സ്ഥാനാർഥികൾക്ക് ലീഡുണ്ട്. വെങ്ങോല ജില്ലാ പഞ്ചായത്ത് ഡിവിഷനിലും ട്വന്റി20 സ്ഥാനാർഥി ലീഡ് ചെയ്യുന്നു. ട്വന്‍റി20യെ വീഴ്ത്താന്‍ മൂന്നു മുന്നണികളും കിഴക്കമ്പലത്ത് ഉള്‍പ്പെടെ അരയും തലയും മുറുക്കി രംഗത്തുണ്ടായിരുന്നെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിലേതിനേക്കാള്‍ കൂടുതല്‍ വോട്ടും സീറ്റും ഉറപ്പിച്ചാണ് ഇത്തവണ ട്വന്‍റി20 കളത്തിൽ ഇറങ്ങിയത്. വളരെ നേരത്തെ തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സംഘടന പ്രചാരണ രംഗത്ത് സജീവമായിരുന്നു.
