പ്രവിത്താനം: ക്ഷീരകർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവിത്താനം ക്ഷീര സംഘത്തിന് അനുവദിച്ച ഓട്ടോമാറ്റിക് മിൽക്ക് കളക്ഷൻ യൂണിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമൂഹത്തിൽ ഏറ്റവും അധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന കർഷക വിഭാഗമാണ് ക്ഷീരകർഷകര്‍. ഉൽപാദന ചിലവിന് ആനുപാതികമായി വില ലഭിക്കാത്തതുമൂലം പലരും ക്ഷീര മേഖലയിൽ നിന്ന് പിന്മാറുകയാണെന്നും രാജേഷ് വാളിപ്ലാക്കല്‍ പറഞ്ഞു.
ക്ഷീരകർഷകർക്ക് പാലിന്റെ ഗുണനിലവാരം കൃത്യമായി മനസ്സിലാക്കുന്നതിനും, പാലിന്റെ അളവ് തൂക്കം നിർണയിച്ച് കർഷകര്‍ക്ക് കൃത്യമായി വില ലഭിക്കുന്നതിനും ഓട്ടോമാറ്റിക് മിൽക്ക് കളക്ഷൻ യൂണിറ്റ് ഉപകരിക്കും. പഞ്ചായത്ത് പ്രസിഡൻറ് ലിസി സെബാസ്റ്റ്യൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ നിർമല ജിമ്മി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആനന്ദ് ചെറുവള്ളി, പഞ്ചായത്ത് മെമ്പർ ജെസ്സി ജോസ്, ക്ഷീരസംഘം പ്രസിഡന്റ് എം.എം തോമസ് മഠത്തിൽ, സെക്രട്ടറി രഞ്ജിനി സുനിൽ, ടോമി തുരുത്തിക്കര തുടങ്ങിയവർ പ്രസംഗിച്ചു.
ക്ഷീരവികസന ഓഫീസർ രേവതിക്കുട്ടി കെ.ആർ വിഷയ അവതരണം നടത്തി. വള്ളിച്ചിറ, കയ്യൂർ, പൂവരണി എന്നീ ക്ഷീരസംഘങ്ങൾക്ക് റിവോൾവിംഗ് ഫണ്ടും പിഴക് ക്ഷീര സംഘത്തിന് ഓട്ടോമാറ്റിക് മിൽക്ക് കളക്ഷൻ യൂണിറ്റും മുൻപ് അനുവദിച്ചിരുന്നതായി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു.