ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ തുറക്കുന്നതിനുള്ള നീക്കം ഉപേക്ഷിച്ചു. ജലനിരപ്പ് 138 അടി പിന്നിട്ടതോടെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ ഇന്നു തുറക്കുമെന്നാണ് തമിഴ്നാട് കേരളത്തിനു കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയത്. 138.25 അടിയാണ് ഇന്നലെ രാത്രി മുല്ലപ്പെരിയാറിലെ ജലനിരപ്പ്.
നീരൊഴുക്ക് കുറഞ്ഞതിനാലാണ് അണക്കെട്ട് തുറക്കേണ്ടെന്ന് തീരുമാനിച്ചത്. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവും കുറച്ചു. സെക്കൻഡിൽ 25 ഘന അടി വെള്ളമാണ് കൊണ്ടുപോകുന്നത്. ഞായറാഴ്ച ഉച്ചയ്ക്കുശേഷം ആരംഭിച്ച മഴ ഇന്നലെയും തുടർന്നതോടെയാണു അണക്കെട്ടിൽ ജലനിരപ്പുയർന്നത്. എന്നാൽ ഇന്നു രാവിലെയോടെ മഴയ്ക്ക് അൽപം ശമനമായി.
അണക്കെട്ടിലെ അനുവദനീയ സംഭരണ ശേഷി 142 അടിയാണ്. എന്നാൽ 136നു ശേഷം എപ്പോൾ വേണമെങ്കിലും സ്പിൽവേയിലെ ഷട്ടറുകൾ തുറക്കാൻ കഴിയും. കഴിഞ്ഞ വർഷം ഓഗസ്റ്റ് 6 മുതൽ 13 വരെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ തുറന്നിരുന്നു. 2021 നവംബർ 19 മുതൽ ഡിസംബർ 21 വരെയും സ്പിൽവേ ഷട്ടറുകളിലൂടെ പെരിയാറിലേക്കു വെള്ളം തുറന്നുവിട്ടിരുന്നു.
0 Comments