തിരുവനന്തപുരം∙ വർക്‌ഷോപ്പുകളും സ്പെയർ പാർട്സ് കടകളും തുറക്കുന്നതിന് സർക്കാർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. വ്യാഴം, ഞായര്‍ ദിവസങ്ങളിലാണ് തുറക്കാന്‍ അനുമതി. ഈ സ്ഥാപനങ്ങൾക്ക് രാവിലെ 10 മുതൽ വൈകുന്നേരം 5 മണിവരെ പ്രവർത്തിക്കാൻ അനുമതി നൽകും. അടിയന്തര സ്വഭാവമുള്ള ജോലികൾ മാത്രമേ ചെയ്യാനാകൂ. ഇൻഷുറൻസ് ക്ലെയിമുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്നതിന് തടസ്സമുണ്ടാവില്ല. ടയറുകൾ, ഓട്ടോമോട്ടിവ് ബാറ്ററികൾ എന്നിവ അറ്റകുറ്റപ്പണി നടത്തുന്ന വർക്ക് ഷോപ്പുകൾക്കും പ്രവർത്തിക്കാം. ഇൻഷുറസ് ക്ലെയിമുമായി ബന്ധമില്ലാത്ത ചെറിയ പണികൾ, പെയിന്റിങ്, അപ്ഹോൾസറി, കഴുകൽ തുടങ്ങിയ ജോലികൾ ചെയ്യാൻ ലോക്ഡൗൺ കാലത്ത് അനുവാദമില്ല. മെക്കാനിക്കൽ, ഇലക്ടിക്കൽ, ടയർ റിപ്പയർ തുടങ്ങിയ വിഭാഗങ്ങളുടെ കട തുറക്കാതെയുള്ള ഓൺ റോഡ് സർവീസും റോഡ് സൈഡ് സർവീസും മുഴുവന്‍ നേരം അനുവദിക്കും.
വർക്‌ഷോപ്പുകളെ നാലു വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. 15 ജീവനക്കാരും അതിലധികവും ഉള്ളവർ കാറ്റഗറി എയിൽ. 8 മുതൽ 14 ജീവനക്കാർ വരെയുള്ള സ്ഥാപനങ്ങൾ കാറ്റഗറി ബിയിൽ വരും. മൂന്നു മുതൽ ഏഴു ജീവനക്കാർവരെയുള്ള സ്ഥാപനങ്ങൾ കാറ്റഗറി സിയിൽ. രണ്ടു ജീവനക്കാർ വരെയുള്ള സ്ഥാപനങ്ങൾ കാറ്റഗറി ഡിയിൽ. എ കാറ്റഗറിയിലുള്ള സ്ഥാപനങ്ങളിൽ 8 ജീവനക്കാർക്കും, ബി കാറ്റഗറിയിൽ 5 ജീവനക്കാർക്കും, സി കാറ്റഗറിയിൽ 3 ജീവനക്കാർക്കും ഡി കാറ്റഗറിയിൽപ്പെട്ട സ്ഥാപനത്തിൽ ഒരു ജീവനക്കാരനും ജോലി ചെയ്യാം.
