കോഴിക്കോട്: വസ്തുത വിരുദ്ധമായ കാര്യങ്ങൾ നിരത്തി തന്നെ അവഹേളിക്കുകയും, വ്യക്തിഹത്യ ചെയ്തുവെന്ന പരാതിയുമായ് അധ്യാപിക സായി ശ്വേത. സംഭവവുമായ് ബന്ധപ്പെട്ട് സായ് പോലീസിൽ പരാതി നൽകി കഴിഞ്ഞു. കൊച്ചുകുട്ടികൾക്കായുള്ള ഓൺലൈൻ ക്ലാസുകളിലൂടെ തങ്കു പൂച്ചയുടേയും മിട്ടു പൂച്ചയുടേയും കഥകളിലൂടെ ഏവർക്കും പ്രിയങ്കരിയായി മാറിയ അധ്യാപികയാണ് സായി ശ്വേത.
സോഷ്യൽ മീഡിയയിൽ സെലിബ്രെറ്റി സ്റ്റാറ്റസുള്ള ഒരു അഭിഭാഷകൻ സിനിമയിൽ അഭിനയിക്കാമെന്ന് പേരിൽ വിളിക്കുകയും താൽപര്യമില്ലെന്ന് പറഞ്ഞ് ഒഴിവായപ്പോൾ ഫേസ്ബുക്കിലൂടെ വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ നിരത്തി പൊതു സമൂഹത്തിൽ തന്നെ അങ്ങേയറ്റം അവഹേളിക്കുന്ന തരത്തിൽ ചിത്രീകരിച്ചുവെന്നാണ് സായ് ശ്വേതയുടെ പരാതി.
സായിയുടെ ഫേസ്ബുക്ക് പോസ്റ്റ്...
‘കഴിഞ്ഞ ദിവസം എനിക്ക് അപരിചിതമായ ഒരു നമ്പറിൽ നിന്നും ഫോൺ വന്നു. അപ്പോഴത്തെ തിരക്ക് കാരണം എടുക്കാൻ കഴിഞ്ഞില്ല. പല തവണ വിളിച്ചത് കൊണ്ട് ഗൗരവപ്പെട്ട കാര്യമാകുമെന്ന് കരുതി ഞാൻ തിരിച്ചു വിളിച്ചു. ഒരു സിനിമയിൽ അഭിനയിക്കാനുള്ള ക്ഷണമായിരുന്നു അത്. പെട്ടെന്ന് ഒരു മറുപടി പറയാനുള്ള ബുദ്ധിമുട്ട് കൊണ്ട് സിനിമയിൽ പ്രവർത്തിക്കുന്ന ഞങ്ങളുടെ കുടുംബ സുഹൃത്തിൻറ നമ്പർ കൊടുക്കുകയും അദ്ദേഹത്തോട് സിനിമയുടെ വിശദാംശങ്ങൾ പറഞ്ഞാൽ നന്നാവുമെന്നും പറഞ്ഞു.
എൻറെ ഭർത്താവും വിളിച്ച ആളോട് സംസാരിച്ചിരുന്നു. പിന്നീട് ആലോചിച്ച് നോക്കിയപ്പോൾ തത്കാലം സിനിമ അഭിനയം വേണ്ട എന്ന് ഞാൻ തീരുമാനിക്കുകയും എന്നെ വിളിച്ച ആളെ കുടുംബ സുഹൃത്ത് വഴി അത് അറിയിക്കുകയും ചെയ്തു.
പക്ഷെ പിന്നീട് കാര്യങ്ങൾ മാറുന്ന അവസ്ഥയാണ് കണ്ടത്. എന്നെ വിളിച്ചയാൾ ഫേസ്ബുക്കിലൂടെ വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ നിരത്തി പൊതു സമൂഹത്തിൽ എന്നെ അങ്ങേയറ്റം അവഹേളിക്കുന്ന തരത്തിൽ പോസ്റ്റിട്ടു. സോഷ്യൽ മീഡിയയിൽ സെലിബ്രെറ്റി സ്റ്റാറ്റസുള്ള, വക്കീലുകൂടിയായ അദ്ദേഹം ഒരാൾ എന്ത് ചെയ്യണം ചെയ്യേണ്ട എന്ന് തീരുമാനിക്കാനുള്ള വ്യക്തിയുടെ മൗലിക അവകാശത്തെ പോലും ചോദ്യം ചെയ്തുകൊണ്ട് ഹീനമായി വ്യക്തിഹത്യ നടത്തുകയും സത്യം അറിയാതെ ഒട്ടേറെ പേർ അത് ഷെയർ ചെയ്യുകയും കമൻറിടുകയും ചെയ്തു. എന്നെ സ്നേഹിക്കുന്ന ധാരാളം പേർ അത് വായിച്ചു എന്നെ വിളിക്കുകയും അവരോടൊക്കെ മറുപടി പറയാനാവാതെ ഞാൻ വിഷമിക്കുകയും ചെയ്തു.
ഒരു സ്ത്രീയോട് അപരിചിതനായ ഒരാൾ ആവശ്യപ്പെടുന്നത് അതേപടി അനുസരിച്ചില്ലെങ്കിൽ സമൂഹ മധ്യത്തിൽ അയാൾക്ക് സ്ത്രീയെ അപവാദ പ്രചാരണം നടത്തി അപമാനിക്കാം എന്ന് ചിലർ ജന്മ അവകാശം പോലെ കരുതുന്നതിൻറെ ഏറ്റവും പുതിയ അനുഭവമാണിത്. വിദ്യാസമ്പന്നരെന്ന് നമ്മൾ കരുതുന്നവർ പോലും ഇങ്ങിനെയാണ് സ്ത്രീകളോട് പെരുമാറുന്നത്.
ആദ്യം ഞാൻ വല്ലാതെ തളർന്നു പോയിരുന്നു. പിന്നീട് കുടുംബവും സുഹൃത്തുക്കളും എന്നെ അറിയാവുന്ന പൊതുസമൂഹവും എനിക്ക് നൽകിയ ധൈര്യത്തിലും പിന്തുണയിലും ഈ വിഷയത്തെ നിയമപരമായി നേരിടാനാണ് ഇപ്പോൾ ഞാൻ തീരുമാനിച്ചിരിക്കുന്നത്. അതിൻറെ ഭാഗമായി പോലീസിൽ പരാതി നൽകിയിരിക്കുകയാണ്.
ഒരു ടീച്ചർ എന്ന നിലയിൽ അതെൻറെ സാമൂഹിക ഉത്തരവാദിത്വമാണെന്ന് ഞാൻ കരുതുന്നു . ഈ വിഷയത്തിൽ കേരളീയ പൊതു സമൂഹത്തിൻറെ പിന്തുണ എനിക്ക് ഉണ്ടാവണമെന്ന് അഭ്യർഥിക്കുന്നു'. അതേസമയം അപമാനിച്ചതല്ലെന്ന് വ്യക്തമാക്കി അഭിഭാഷകനും ഫേസ്ബുക്കിൽ പോസ്റ്റിട്ടുണ്ട്. ഇതിനെതിരേ നിരവധി കമൻറുകളാണ് മറുപടിയായുള്ളത്.
