കുന്നംകുളം: 71 വയസുകാരനോടൊപ്പമുള്ള നഗ്നചിത്രങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ഹണി ട്രാപ്പിലൂടെ ഭീഷണിപ്പെടുത്തി 50 ലക്ഷം രൂപ ആവശ്യപ്പെട്ട് മൂന്ന് ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിയായ യുവതി അറസ്റ്റില്‍. കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും രാജി രണ്ടാം പ്രതിയാണെന്നും പൊലീസ് പറഞ്ഞു.
വൃദ്ധൻ്റെ നഗ്നചിത്രങ്ങൾ പകര്‍ത്തിയ യുവതി ഈ ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയെടുത്തത്. 50 ലക്ഷം രൂപ ഇയാളോട് ആവശ്യപ്പെട്ട് യുവതി മൂന്ന് ലക്ഷത്തോളം രൂപ കൈക്കലാക്കിയെടുത്തുവെന്ന് പൊലീസ് പറയുന്നു. വൃദ്ധൻ്റെ പരാതിയിൽ പെരുമ്പിലാവ് തുപ്പിലശ്ശേരി സ്വദേശി 35 വയസ്സുള്ള രാജിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.
സുഹൃത്ത് വഴിയാണ് ചാവക്കാട് സ്വദേശിയായ 71കാരൻ രാജിയെ പരിചയപ്പെടുന്നത്. കൂടുതൽ അടുത്തതോടെ ഇയാളെ കുന്നംകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ രാജി വിളിച്ചു വരുത്തി, ഒപ്പമുള്ള നഗ്ന ദൃശ്യങ്ങൾ പകർത്തി. ഇവ ബന്ധുക്കൾക്ക് അയച്ചുകൊടുക്കുമെന്നും, സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി അമ്പത് ലക്ഷം രൂപ ആവശ്യപ്പെട്ടു. മൂന്ന് ലക്ഷം രൂപ കൊടുത്തു.
50 വർഷത്തോളമായി ഗൾഫിലായിരുന്ന പരാതിക്കാരന്റെ സാമ്പത്തിക സ്ഥിതി മനസ്സിലാക്കിയാണ് പ്രതികൾ എഴുപത്തി ഒന്നുകാരനെ ഹണിട്രാപ്പിൽ കുടുക്കാൻ തീരുമാനിച്ചത്. പണം ആവശ്യപ്പെട്ട് ഭീഷണി തുടർന്നതോടെയാണ് 71കാരൻ പൊലീസിൽ പരാതി നൽകിയത്.
പെരുമ്പിലാവ് സ്വദേശി മുപ്പത്തിയഞ്ചുകാരിയായ രാജി രണ്ടാം പ്രതിയാണ്. കേസിലെ മുഖ്യസൂത്രധാരൻ ഒളിവിലാണ്. ഇയാൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. സംഘത്തിൽ കൂടുതൽ പേരുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.