കോട്ടയം: എൽഡിഎഫ് സർക്കാരിനെയോ സിപിഎം നേതാക്കളെയോ വിമർശിക്കുന്നവരെ പോലീസിനെ ഉപയോഗിച്ച് കള്ള കേസുകൾ എടുത്ത് വേട്ടയാടുന്നത് സർക്കാരിന്റെ ഭയം മൂലമാണെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞകടമ്പിൽ ആരോപിച്ചു.
ഷാജൻ സ്കറിയ എന്ന മറുനാടൻ മലയാളി പത്രാധിപരെ തീവ്രവാദിയെയും, കൊടും ക്രിമിനലിനെയും പോലെ ഓടിച്ചിട്ട് പിടിക്കാൻ കേരള പോലീസ് സേന ഒന്നടക്കം ഇറങ്ങിപുറപ്പെട്ടിരിക്കുന്നതുപോലെ സ്വപ്ന സുരേഷ് കൊടുത്ത പരാതിയെക്കുറിച്ചും, വെളിപ്പെടുത്തിയ ആരോപണങ്ങളെക്കുറിച്ചും അന്യോഷണം നടത്താൻ കേരള പോലിസ് ആർജവം കാട്ടണമെന്ന് സജി ആവശ്യപ്പെട്ടു.
ഏഷ്യാനെറ്റ് മാധ്യമ പ്രവർത്തകൻ ബിനു വി ജോൺ സിപിഎം നടത്തിയ ഹർത്താലിനെ വിമർശിച്ചതിന്റെ പേരിലും, അഖില നന്ദകുമാർ എന്ന വനിതാ മാധ്യമപ്രവർത്തക എസ്എഫ്ഐ നേതാവ് പി.എം.ആർ ഷോയ്ക്കെതിരെ ഉയർന്ന വ്യാജ സർട്ടിഫിക്കറ്റ് വാർത്ത പുറത്തുവിട്ടതിന്റെ പേരിലും വേട്ടയാടപെട്ടപോലെ ഷാജൻ സ്കറിയ ശ്രീനജൻ എന്ന സിപിഎം എംഎൽഎക്കെതിരെ ഉണ്ടായ ആക്ഷേപങ്ങൾ പൊതുസമൂഹത്തെ അറിയിച്ചതിന്റെ പേരിലുമാണ് പോലീസ് വേട്ടയാടലിന് ഇരയായിരിക്കുന്നത്.
ഏതെങ്കിലും മധ്യമപ്രവർത്തകർ ബോധപൂർവ്വം ആരെയെങ്കിലും മോശക്കാരനായി വ്യാജ വാർത്ത കെട്ടിച്ചമച്ചാൽ അതിനെതിരെ അന്വേഷണം നടത്തുന്നതിന് തർക്കമില്ല. എന്നാൽ ഷാജൻ സ്കറിയ എംഎൽഎയെ ജാതിപരമായി അധിക്ഷേപിച്ചു എന്ന് പറഞ്ഞ് കള്ള കേസെടുത്ത് അദ്ദേഹത്തെ പീഡിപ്പിക്കുന്നത് അംഗീകരിക്കാൻ ആവില്ല. ഷാജൻ സക്കറിയ്ക്ക് എതിരെ നടക്കുന്നത് ഭരണകൂട ഭീകരതയാണെന്നും സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു.






