തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ ആളുകള്‍ സംസ്ഥാനത്തേക്ക് എത്തുന്നതു മൂലം കോവിഡ് കേസുകള്‍ വര്‍ധിക്കുമെന്നും ഈ സാഹചര്യത്തില്‍ ക്വാറന്റീന്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായ് പാലിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കുമെന്നും റെഡ്‌സോണുകളില്‍ നിന്നെത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കുമെന്നും മന്ത്രി അറിയിച്ചു.
രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസ് തുടങ്ങുന്ന സാഹചര്യത്തില്‍ ഇത്തരത്തില്‍ സംസ്ഥാനത്ത് എത്തുന്നവര്‍ പതിനാല് ദിവസം ക്വാറന്റീനില്‍ കഴിയണമെന്നും മന്ത്രി വ്യക്തമാക്കി. യാത്രക്കാര്‍ക്ക് നിരീക്ഷണം വേണ്ടെന്ന് വ്യോമയാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു. ആഭ്യന്തര വിമാന സര്‍വീസ് തുടങ്ങുന്നത് കൊവിഡ് കേസുകള്‍ കൂട്ടുമെന്നാണ് നിഗമനം. അതുകൊണ്ട് തന്നെ നാട്ടിലേക്ക് വരുന്നവരില്‍ നിന്ന് രോഗം പകരാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനത്ത് നിലവിലുള്ള രോഗികളില്‍ 90% ശതമാനത്തിലധികവും പുറമേ നിന്ന് വന്നവരാണ്.
മാഹിയില്‍ മരിച്ച വ്യക്തി അവിടെ നിന്നും അസുഖം പിടിപെട്ട ശേഷം കേരളത്തില്‍ ചികിത്സക്ക് വന്നതാണ്. മൃതദേഹം അടക്കം ചെയ്തതും അവിടെത്തന്നെയാണ്. കേന്ദ്ര സര്‍ക്കാര്‍ പ്രസ്തുത മരണം കേരളത്തിന്റെ പട്ടികയിലാണ് ചേര്‍ത്തിരിക്കുന്നത്. കേരളത്തില്‍ നിന്നും അസുഖം വന്ന് ഇവിടെത്തന്നെ മരിച്ചവരെ മാത്രമാണ് കേരളത്തിലെ മരണസംഖ്യയില്‍ ഉള്‍പ്പെടുത്തുന്നത്. അതുകൊണ്ടാണ് പ്രസ്തുത വ്യക്തിയെ കേരളത്തിന്റെ കണക്കില്‍ ഉള്‍പ്പെടുത്താതെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ഇന്നലെ കൊവിഡ് ബാധിച്ച് ഒരാള്‍ക്കൂടി മരിച്ചിരുന്നു. ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 73 കാരിയായ കടപ്പുറം അഞ്ചങ്ങാടി സ്വദേശി ഖദീജക്കുട്ടിയാണ് മരിച്ചത്. മുംബൈയില്‍ നിന്ന് വന്ന ഇവര്‍ക്ക് നേരത്തെ പ്രമേഹവും രക്താതിസമ്മര്‍ദ്ദവും ശ്വാസ തടസ്സവും ഉണ്ടായിരുന്നുവെന്നും ബുധനാഴ്ച്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നതെന്നുമാണ് വിവരം. സ്ഥിതി ഗുരുതരമായതിനാല്‍ ഇവരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനിരിക്കെയാണ് മരണം സംഭവിച്ചത്.
കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവര്‍ക്കൊപ്പം വന്നവരുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന മകനടക്കം അഞ്ച് പേരാണ് ഇപ്പോള്‍ ക്വാറന്റീനിലുള്ളത്.