ന്യൂഡൽഹി: കോവിഡ് വാകിസിൻ ആയ സ്ഫുട്‌നിക് 5ന്റെ 10 കോടി ഡോസ് വാക്‌സിൻ ഇന്ത്യക്ക് കൈമാറാൻ തയ്യാറെന്ന് റഷ്യ. സ്ഫുട്‌നിക് 5 പരീക്ഷിക്കാനും വിതരണം ചെയ്യാനും ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഡോ. റെഡ്ഡി ലാബോറട്ടറീസുമായി റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ധാരണയിലെത്തി.
ഇന്ത്യയിലെ വിജയകരമായ പരീക്ഷണങ്ങൾക്കും അനുമതിക്കും ശേഷം 2020 അവസാനത്തോടെ വാക്‌സിൻ വിതരണം ആരംഭിക്കാനാവുമെന്നും റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് വ്യക്തമാക്കി.
മനുഷ്യശരീരത്തിൽ ഉപയോഗിക്കാൻ സുരക്ഷിതമെന്ന് തെളിയിക്കപ്പെട്ട വാക്സിൻ ആണ് സ്ഫുട്‌നിക്-5, നിലവിൽ പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. മോസ്‌കോ ഗമാലിയ ഗവേഷണ സർവകലാശാലയും റഷ്യൻ പ്രതിരോധ മന്ത്രാലയവും ചേർന്നാണ് 'സ്പുട്‌നിക് 5' വികസിപ്പിച്ചത്
വാക്‌സിൻ നിർമാണത്തിൽ പങ്കാളിയാകാൻ നിരവധി രാജ്യങ്ങൾ മുന്നോട്ടു വരുന്നുണ്ടെങ്കിലും ഇന്ത്യയുമായി സഹകരിക്കാനാണ് താത്പര്യമെന്ന് റഷ്യൻ നയതന്ത്രപ്രതിനിധി കിറിൽ ദിമിത്രീവ് വ്യക്തമാക്കിയിരുന്നു. നേരത്തേ, കോവിഡ് വാക്സിൻ കുത്തിവെച്ചയാൾക്ക് അജ്ഞാതരോഗം പിടിപ്പെട്ടതിനെത്തുടർന്നു ബ്രിട്ടീഷ് ബഹുരാഷ്ട്ര മരുന്നുകന്പനിയായ ആസ്ട്രസെനെക്കയുടെ വാക്സിൻ പരീക്ഷണം നിർത്തിവച്ചിരുന്നു. ഓക്സ്ഫഡ് സർവകലാശാലയുമായി ചേർന്നാണു വാക്സിൻ നിർമാണം പുരോഗമിക്കുന്നത്.
