തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ കോവിഡ് രോഗികള്‍ക്കും ശാരീരിക അവശതയുള്ളവർക്കും പോസ്റ്റൽ വോട്ട് ചെയ്യാനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭാ യോഗത്തിൽ അംഗീകാരം. ഇതോടൊപ്പം വോട്ടെടുപ്പിന്റെ സമയം രാവിലെ ഏഴ് മുതല്‍ വൈകിട്ട് 6 വരെയാക്കി ദീര്‍ഘിപ്പിച്ചു. ഈ ഭേദഗതികളടക്കം ഓര്‍ഡിനന്‍സിന്റെ ഭാഗമായി വരും. കൂടാതെ കോവിഡ് കാലത്ത് സർക്കാർ ജീവനക്കാരിൽ നിന്ന് പിടിച്ച ഒരു മാസത്തെ ശമ്പളം തിരികെ നൽകാനും തീരുമാനമായിട്ടുണ്ട്.
പഞ്ചായത്ത്‌രാജ്, മുനിസിപ്പാലിറ്റി നിയമങ്ങളില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് ഓര്‍ഡിനന്‍സ് ഇറക്കുന്നത്. കൂടാതെ വോട്ടെടുപ്പിന് തലേ ദിവസം രോഗം സ്ഥിരീകരിച്ചാല്‍ എന്ത് ചെയ്യുമെന്ന കാര്യവും ചര്‍ച്ചയായി. എന്നാല്‍ ഇക്കാര്യത്തില്‍ കമ്മിഷന് ഉചിതമായ തീരുമാനമെടുക്കാം. കാലാവധി കഴിഞ്ഞ 23 ഓര്‍ഡിനന്‍സുകള്‍ പുനര്‍ വിളംബരം ചെയ്യാനും തീരുമാനിച്ചു.
സർക്കാർ പിടിച്ച ശമ്പളം പി.എഫില്‍ ലയിപ്പിക്കാനാണ് തീരുമാനം. ഈ ശമ്പളം ഒന്‍പത് ശതമാനം പലിശയോടെയാകും പി.എഫില്‍ ലയിപ്പിക്കുക. നിലവില്‍ 20 കൊല്ലമായിരുന്നു ശമ്പളമില്ലാതെയുള്ള അവധി. ഇത് അഞ്ച് വര്‍ഷമായി കുറച്ചിട്ടുണ്ട്.
