പാലാ: പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി പൂർവ്വ പ്രൗഢി തിരികെ പിടിച്ച പാലാ ടൗൺ കുരിശുപള്ളിയുടെ വെഞ്ചരിപ്പ് മെയ് 31ന് നടക്കും. കുരിശുപള്ളി നിർമ്മിച്ച് 50 വർഷത്തോളമാകുന്ന വേളയിലാണ് പാലായുടെ സ്വകാര്യ അഹങ്കാരവും അംബരചുംബിയുമായ കുരിശുപള്ളിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തിയത്.
പായൽ കഴുകി കല്ലിൻറെ ഭംഗി തിരിച്ചു കൊണ്ടുവരികയും ചോർച്ച പരിഹരിക്കുകയും ചെയ്തു. ജനലുകളുടെയും മറ്റും കേടുപാടുകൾ പോക്കുകയും, മിന്നൽ രക്ഷാചാലകം കൂടുതൽ ശക്തിമത്താക്കുകയും, ഇലക്ട്രിക്കൽ സംവിധാനങ്ങൾ നവീകരിക്കുകയും ചെയ്തു. ജനാലകളും മറ്റും സ്റ്റെയ്ൻസ്സ് ഗ്ലാസ് പിടിപ്പിക്കുകയും രാത്രി കാഴ്ച മനോഹരമാക്കാൻ പ്രൊജക്ഷൻ ലൈറ്റുകൾ സ്ഥാപിക്കുകയും ചെയ്തതോടെ പൂർവ്വാധികം പ്രൗഢിയിലാണ് കുരിശുപള്ളി ഇപ്പോൾ. 65 ലക്ഷത്തോളം രൂപ ചെലവാക്കിയാണ് കുരിശുപള്ളിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.
കാഴ്ചയുടെ ഭംഗിക്കപ്പുറം വിശ്വാസത്തിന്റെ പ്രതീകം. പാലാ കത്തീഡ്രൽ പള്ളിയുടെ കീഴിലുള്ള കുരിശുപളളിക്ക് തറക്കല്ലിടുന്ന് 1953 ൽ പാലാ രൂപതയുടെ പ്രഥമ മെത്രാനായ മാർ സെബാസ്റ്റ്യൻ വയലിലാണ്. പ്രിൻ ആൽബർട്ട് എന്ന കമ്പനിയാണ് രൂപരേഖ തയ്യാറാക്കിയത്. തക്കല സ്വദേശിയായ മരിയ സൂസാ എന്ന കൽപനിക്കാരന്റെ നേതൃത്വത്തിൽ 23.5 വർഷമെടുത്താണ് പണി പൂർത്തിയാക്കിയത്. അന്ന് പതിനാല് ലക്ഷം രൂപയായി. 1977 ഡിസംബറിൽ കൂദാശ. പൂർണമായും കല്ലിൽ കൊത്തിയിരിക്കുന്ന ഈ ദേവാലയത്തിന്റെ ഉയരം 140 അടി. ഇതിന് മുകളിലായി 12.5 അടി ഉയരമുള്ള ക്രിസ്തുരാജന്റെ രൂപം. അമ്പത് ടൺ ആണ് ഇതിന്റെ ഭാരം. മുകളിലേക്ക് കയറാനായി 110 അടി വരെ പടികളുണ്ട്. അത് കഴിഞ്ഞാൽ പിന്നെ ഗോവണിയാണ്. കുരിശുപള്ളിയിലെ മാതാവിന്റെ തിരുനാളായ പാലാ ജൂബിലിയാണ് പാലാക്കാരുടെ ഏറ്റവും വലിയ ആഘോഷം.