പാലാ: മീനച്ചിലാറ്റിലെ വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ചെളിയും മണ്ണും നീക്കം ചെയ്യുന്ന പദ്ധതിയിൽ കൂടുതൽ കടവുകളെ ഉൾപ്പെടുത്തണമെന്ന് ജോസ് കെ മാണി എം പി ആവശ്യപ്പെട്ടു. വെള്ളപ്പൊക്ക നിയന്ത്രണത്തിന് പുതുവഴികൾ എന്ന വിഷയത്തിൽ കേരളാ കോൺഗ്രസ്സ് (എം) ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന മേഖലാതല സിമ്പോസിയം പാലാ മീനച്ചിൽ താലൂക്ക് സഹകരണ എംപ്ലോയീസ് കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അടിക്കടി ഉണ്ടാവുന്ന വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മീനിച്ചിലാറ്റിലെ പതിനൊന്ന് കടകവുകളിലേയും അഞ്ച് ചെക്ക് ഡാമുകളിലേയും ചെളിയും മണ്ണും നീക്കുന്നതിന് ഇതിനോടകം ടെൻഡർ ക്ഷണിച്ചു കഴിഞ്ഞിട്ടുണ്ട്. ഈ പദ്ധതിയിൽ കൂടുതൽ കടവുകളെയും ചെക്ക് ഡാമുകളെയും തോടുകളെയും ഉൾപ്പെടുത്തണം.
നിയോജക മണ്ഡലം പ്രസിഡൻ്റ് ടോബിൻ കെ അലക്സ് അദ്ധ്യക്ഷത വഹിച്ചു. ജലസേചന വകുപ്പ് എഞ്ചിനിയർ സാം പോൾ അബ്രാഹം, മുൻസിപ്പൽ ചെയർമാൻ തോമസ് പീറ്റർ, സെൻ്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ ഡയറക്ടർ ജെയിംസ് വടക്കൻ, വ്യാപാരി വ്യവസായി നേതാക്കൻമാരായ ഔസേപ്പച്ചൻ തകടിയേൽ, അനൂപ് ജോർജ്, ബ്രില്യൻ്റ് സ്റ്റഡി സെൻ്റർ ഡയറക്ടർ സെബാസ്റ്റ്യൻ ജി മാത്യു, സോണറ്റ് കട്ടിക്കാനാൽ, ജയ്സൺ മാന്തോട്ടം, സാജോ പൂവത്താനി, ബെന്നി തെരുവത്ത് തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ സംഘടനകളുടെ പ്രതിനിധികൾ, വ്യാപാരികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ഈ വിഷയവുമായി ബന്ധപ്പെട്ട് കോട്ടയം പ്രസ് ക്ലബ്ബിൽ വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് കഴിഞ്ഞ ദിവസം നടത്തിയ സിമ്പോസിയത്തിന്റെ തുടർച്ചയെന്ന നിലയിലാണ് അവിടെ ഉയർന്നുവന്ന നിർദ്ദേശങ്ങളും പരിഹാരമാർഗങ്ങളും മേഖലാതലത്തിൽ ചർച്ചയാക്കുന്നത്. ജൂലൈ ആദ്യവാരം ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി എന്നീ മേഖലകളിലും സിമ്പോസിയം സംഘടിപ്പിക്കും. നദികളും തോടുകളും കരകവിഞ്ഞൊഴുകുന്നത് നിയന്ത്രിക്കുന്നതിനുള്ള ഒട്ടേറെ നിർദ്ദേശങ്ങൾ ഇതിനോടകം കേരള കോൺഗ്രസ് (എം) തയ്യാറാക്കിയിട്ടുണ്ട്. സിംബോസിയത്തിൽ ഉയർന്നുവരുന്ന ആശയങ്ങൾ കൂടി ഉൾക്കൊള്ളിച്ചുകൊണ്ട് സമഗ്രമായ പദ്ധതി രേഖ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നദീതട സംരക്ഷണവും വെള്ളപ്പൊക്ക നിയന്ത്രണവും ഉറപ്പുവരുത്തുന്നതിനായി രൂപീകരിച്ചിട്ടുള്ള ഉന്നതാധികാര സമിതി മുമ്പാകെ സമർപ്പിക്കുമെന്ന് ജില്ലാ പ്രസിഡൻ്റ് ഫ്രെഫ.ലോപ്പസ് മാത്യുവും സെക്രട്ടറി ഔസേപ്ച്ചൻ വാളിപ്ലാക്കലും അറിയിച്ചു.
കരുതൽ ഇല്ലാ സമയത്ത് പെട്ടെന്ന് ഉണ്ടാവുന്ന പ്രളയം വ്യാപാരികൾക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് വർഷം തോറും വരുത്തി വയ്ക്കപ്പെടുന്നതെന്ന് സിമ്പോസിയത്തിൽ പങ്കെടുത്ത വ്യാപാരി സംഘടനാ പ്രതിനിധികൾ പറഞ്ഞു. പരീക്ഷാ പരിശീലന സ്ഥാപനത്തിൽ താമസിച്ച് പാലായിൽ പഠിക്കുന്ന സംസ്ഥാനമൊട്ടാകെയുള്ള ആയിരകണക്കിന് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് പാലായിലെ മഴക്കാലം വളരെ ആശങ്ക സൃഷ്ടിക്കുന്നതായി ബ്രില്ല്യൻ്റ് സ്റ്റഡി സെൻറർ ഡയറക്ടർ പറഞ്ഞു.പാലായിലെ വെള്ളപൊക്കം കേരളമാകെ ചർച്ച ചെയ്യപ്പെടുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെട്യുന്നത്. ജലസംഭരണ ജലസേചന പദ്ധതികൾ ഒന്നും ഇല്ലാത്ത ഏക ജില്ലയാണ് കോട്ടയം. ജലസംഭരണപദ്ധതി ഉണ്ടാക്കുക എന്നത് മാത്രമാണ് മഴക്കാല പ്രളയം ഒഴിവാക്കുവാനും അപ്പർകുട്ടനാടിനെ രക്ഷിക്കുവാനും ഉള്ള ഏക പോംവഴിയെന്ന് പങ്കെടുത്ത പ്രതിനിധികൾ ചൂണ്ടിക്കാട്ടി.