ന്യൂഡൽഹി : കൊറോണ വൈറസ് വ്യാപനം കണക്കിലെടുത്ത് ലോക്ക്ഡൗൺ നാലാം ഘട്ടത്തിലെത്തിയപ്പോൾ സൈബർ ലോകത്തെ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ഈ കാലയളവിലെ ഏറ്റവും കൂടുതൽ സൈബർ ആക്രമണങ്ങൾ രേഖപ്പെടുത്തിയത് കേരളത്തിൽ ആണെന്ന് കെ 7 കംപ്യൂട്ടിങിന്റെ സൈബർ ത്രെട്ട് റിപ്പോർട്ട് പറയുന്നു. പലതരത്തിലുള്ള സൈബർ കേസുകൾ ആണ് നടന്നിട്ടുള്ളത്. ഇതിൽ ഉപയോക്താക്കളുടെ വിശ്വാസം നേടിയെടുത്ത കബളിപ്പിക്കലുകൾ ആണ് കൂടുതൽ.
2020 ഫെബ്രുവരി മുതൽ 2020 ഏപ്രിൽ വരെയുള്ള കാലയളവിലെ സൈബർ കേസുകളുടെ എണ്ണത്തിലുള്ള കുതിച്ചുചാട്ടം ചൂണ്ടിക്കാണിക്കുന്നത് ലോകമെമ്പാടുമുള്ള അഴിമതിക്കാർ വ്യക്തിഗതവും കോർപ്പറേറ്റ് തലത്തിലും കൊറോണ വൈറസ് പരിഭ്രാന്തി ഉപയോഗപ്പെടുത്തുന്നുണ്ടെന്നാണ്. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ, ബാങ്കിങ് വിശദാംശങ്ങൾ, ക്രിപ്റ്റോ കറൻസി അക്കൗണ്ട് എന്നിവയിലേക്ക് ആക്സസ് നേടുകയാണ് സൈബർ ആക്രമികൾ ചെയ്യുന്നത്. ഇതിന് പുറമെ കോവിഡ് 19 സംബന്ധിച്ച ആപ്ലിക്കേഷനുകൾ എന്ന രീതിയിൽ പ്രചരിക്കുന്ന വ്യാജ ആപ്ലിക്കേഷനുകൾ മുഖേന ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയെടുക്കുന്ന തട്ടിപ്പും നടക്കുന്നുണ്ട്.
രാജ്യത്ത് ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നടന്നത് കേരളത്തിലാണ്. ഏകദേശം രണ്ടായിരത്തോളം കേസുകൾ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോട്ടയം, കണ്ണൂർ, കൊല്ലം, കൊച്ചി എന്നിവിടങ്ങളിൽ യഥാക്രമം 462, 374, 236, 147 ആക്രമണങ്ങൾ ആണ് ഉണ്ടായത്.
സാങ്കേതിക വിദ്യയിൽ പരിചിത വിദ്യാസമ്പന്നരായ ഉപയോക്താക്കൾക്ക് പോലും സൈബർ ആക്രമണങ്ങളിൽ സാമ്പത്തിക നഷ്ടം ഉണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു.