Hot Posts

6/recent/ticker-posts

അമിതവണ്ണം...അത് പേടിക്കേണ്ട ഒന്നല്ല...



പ്രായഭേദമില്ലാതെ മിക്കവരേയും ബാധിക്കുന്ന ഒരു ആരോഗ്യപ്രശ്‌നമാണ് അമിത വണ്ണം അഥവാ പൊണ്ണത്തടി. വ്യായാമം ഇല്ലാതെയും, കൊഴുപ്പ് അടങ്ങിയ ആഹാരങ്ങള്‍ സ്ഥിരമായ് കഴിക്കുന്നതിലൂടെയുമാണ് പ്രധാനമായും നമുക്ക് തടി വെക്കുന്നത്. ഇത് ശരീരത്തെ പോലെ തന്നെ മനസിനേയും ബാധിക്കുന്ന ഒരു അവസ്ഥയാണ്. അമിത വണ്ണം മൂലം പൊതുസമൂഹത്തില്‍ നിന്ന് കളിയാക്കലുകള്‍ നേരിടേണ്ടി വരുമ്പോള്‍ തന്നെ മനസില്‍ അപകര്‍ഷതാ ബോധം ഉരുത്തിരിഞ്ഞു വരും. പിന്നീട് തടി കുറയ്ക്കാനുള്ള ശ്രമങ്ങളാകും കൊണ്ടുപിടിച്ച് നടത്തുക. ഡയറ്റും, നടത്തവും, സൂംബക്കു പോകലും, നൃത്തം ചെയ്യാന്‍ ശ്രമിക്കുന്നതും....അങ്ങനെ.....

എന്താണ് അമിതവണ്ണം? 

ശരീരത്തില്‍ അമിത അളവില്‍ കൊഴുപ്പ് സംഭരിക്കപ്പെടുന്ന അവസ്ഥയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി. ആകെയുള്ള കൊഴുപ്പിന്റെ അളവ് പുരുഷന്‍മാരില്‍ 18 മുതല്‍ 23% വരെയും സ്ത്രീകളില്‍ 25.30 ശതമാനവുമാണ്. പുരുഷന്‍മാരില്‍ കൊഴുപ്പിന്റെ അളവ് 25 ശതമാനത്തിലും സ്ത്രീകളില്‍ 30 ശതമാനത്തിലും അധികമായാല്‍ അവരെ ദുര്‍മേദസ് (അമിതവണ്ണം) ഉള്ളവരായി കണക്കാക്കാം. ആവശ്യമുള്ള തൂക്കത്തെക്കാള്‍ 20% വര്‍ധിച്ചാല്‍ ദുര്‍മേദസ് ഉണ്ടെന്നര്‍ഥം. 


അമേരിക്കന്‍ ഐക്യനാടുകളിലെ ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ശരീരഭാരത്തെ അഞ്ചു ഗണങ്ങളായി തരം തിരിച്ചിട്ടുണ്ട്. ശരീരത്തിലെ കൊഴുപ്പിന്റെ അമിതമായ നിക്ഷേപമാണല്ലോ അമിതവണ്ണത്തിനു കാരണം. കൊഴുപ്പിന്റെ അളവു നിര്‍ണയിക്കാന്‍ ശാസ്ത്രീയമാര്‍ഗങ്ങള്‍ പലതുണ്ട്.

ബോഡി മാസ് ഇന്‍ഡക്‌സ് (ബി.എം.ഐ) എന്ന സൂചികയാണ് ഇതിലൊന്ന്. ഒരു വ്യക്തിയുടെ ആരോഗ്യപരവും അതിനോടുബന്ധപ്പെട്ട ഇതരശാരീരിക പ്രശ്‌നങ്ങളുടെ രൂക്ഷതയും അമിതവണ്ണം അളക്കുന്നതുവഴി നിര്‍ണയിക്കുന്നതിനുള്ള ഉപാധിയായിട്ടാണു നാഷണല്‍ ഇസ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് ഇതിനെ നിര്‍വചിച്ചിരിക്കുന്നത്. കിലോഗ്രാമിലുള്ള ശരീരഭാരത്തെ മീറ്ററിലുള്ള ശരീര ഉയരത്തിന്റെ ചതുരശ്രം കൊണ്ട് ഹരിക്കുമ്പോള്‍ ലഭിക്കുന്ന ഫലമാണ് ബി.എം.ഐ. 

ബി.എം.ഐ 18.5നും 24.9നും ഇടയിലാണെങ്കില്‍ ആവശ്യത്തിനുള്ള വണ്ണമേ ഉള്ളൂ എന്നര്‍ഥം. ഇത് 25ല്‍ കൂടിയാല്‍ അമിത ഭാരമാണ്. 30ല്‍ അധികമായാല്‍ നിങ്ങള്‍ ദുര്‍മേദസ് അഥവാ പൊണ്ണത്തടിക്ക് അടിപ്പെട്ടിരിക്കുന്നു എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. 40ല്‍ അധികമാണെങ്കില്‍ ദുര്‍മേദസ്സുകൊണ്ടുള്ള അപകടസാധ്യത, പ്രത്യേകിച്ചും ഹൃദ്രോഗസാധ്യത വളരെ ഏറെയാണ്. അരക്കെട്ടിന്റെ ചുറ്റളവാണ് അമിതവണ്ണം അറിയാനുള്ള മറ്റൊരു മാര്‍ഗം. നാഭിക്കു മുകളില്‍ അളക്കുമ്പോള്‍ ചുറ്റളവ് പുരുഷന്‍മാര്‍ക്ക് 90 സെന്റിമീറ്ററിലും സ്ത്രീകള്‍ക്ക് 80 സെന്റിമീറ്ററിലും അധികമായാല്‍ പൊണ്ണത്തടിയുണ്ടെന്നര്‍ഥം. കുടവയറും ദുര്‍മേദസിന്റെ ലക്ഷണം തന്നെയെന്നു വ്യക്തം. 



ബിഎംഐ 29ല്‍ കൂടിയവര്‍ക്ക് ഹൃദ്രോഗസാധ്യത നാലിരട്ടിയാണെന്നു പഠനങ്ങള്‍ തെളിയിക്കുന്നു. ഒരു കിലോഗ്രാം ശരീരഭാരം കൂടിയാല്‍ ഹൃദ്രോഗസാധ്യത ഒരു ശതമാനം കൂടുന്നതായാണ് മറ്റൊരു പഠനത്തില്‍ വ്യക്തമായത്.

അമിതവണ്ണം നിയന്ത്രിക്കുന്നതില്‍ ആഹാര നിയന്ത്രണത്തിനാണ് പ്രാധാന്യം വേണ്ടത്. അഹാരത്തിന്റെ നല്ലൊരു ഭാഗം പഴങ്ങളും പച്ചക്കറികളുമായിരിക്കുന്നതിനു ശ്രദ്ധിക്കുക. അസമയത്തുള്ള ഭക്ഷണം, അമിതഭക്ഷണം, വേണ്ടവണ്ണം ചവച്ചരയ്ക്കാതെയുള്ള ഭക്ഷണം അവയൊക്കെ രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്നവയാണ്. വിശപ്പ് ശമിപ്പിക്കത്തക്കതും കലോറി കുറഞ്ഞതുമായ ആഹാരമാണു തിരഞ്ഞെടുക്കേണ്ടത്. 



അമിതവണ്ണത്തിന് പ്രധാനമായ ഒരു കാരണം ശരീരത്ത് കൊഴുപ്പ് അടിയുന്നതാണ്. ശരീരത്തിലെത്തുന്ന ഊര്‍ജത്തില്‍ എത്രത്തോളം ഉപയോഗിക്കാപ്പെടാതിരിക്കുന്നുവോ അത്രയും ഊര്‍ജം കൊഴുപ്പിന്റെ രൂപത്തില്‍ സംഭരിക്കുന്നു. കാര്‍ബോഹൈഡ്രേറ്റുകളും മധുരവും കൊഴുപ്പും കലര്‍ന്ന ഭക്ഷണവുമാണു ശരീരത്തില്‍ ഈ വിധത്തില്‍ അധിക ഊര്‍ജം എത്തിക്കുന്നത്. ഈ ഊര്‍ജത്തിന്റെ അളവു കോലാണു കാലറി. 

അമിതവണ്ണം ഉണ്ടെങ്കില്‍ എന്താണ് പ്രശ്‌നം? ചിലരെങ്കിലും ചോദിച്ചിട്ടുള്ള ഒരു ചോദ്യമായിരിക്കും ഇത്. അമിതവണ്ണം നമ്മുടെ ശരീരത്തിന്റെ ഏത് അവയവത്തെ വേണമെങ്കിലും ദോഷമായി ബാധിക്കാം എന്നതു തന്നെയാണ് പ്രശ്‌നം. പക്ഷാഘാതം, ഹൃദയസ്തംഭനം, രക്തസമ്മര്‍ദം, പ്രമേഹം, ലിവര്‍ സിറോസിസ്, ഫാറ്റി ലിവര്‍, വന്ധ്യത, സന്ധിവേദന തുടങ്ങിയവയൊക്കെ വരാന്‍ പൊണ്ണത്തടി കാരണമാകും. കാന്‍സറിന്റെ പ്രധാന കാരണങ്ങളിലൊന്ന് അമിതവണ്ണമാണ്. ഉറക്കത്തില്‍ കൂര്‍ക്കം വലിക്കാനും ശ്വാസം കിട്ടാതെ ഉറക്കം നഷ്ടപ്പെടാനും അമിതവണ്ണം കാരണമാകും. ഈ ഉറക്കക്കുറവ് നികത്താനായി പകല്‍ ഉറങ്ങുമ്പോള്‍ അലസത കൂടുകയും ചെയ്യും.

എത്ര കലോറി വരെയാകാം?



ഒരു പുരുഷന് ഒരു ദിവസം ഭക്ഷണത്തിലൂടെ 2000 കിലോഗ്രാം കലോറി വരെയാകാം. സ്ത്രീകള്‍ക്ക് 1800 കലോറി വരെയും. ഒരു ബിരിയാണി കഴിക്കുമ്പോള്‍ തന്നെ 1500 കലോറി നമ്മുടെ ശരീരത്തില്‍ എത്തും. നാല് ഇഡ്ഡലി കഴിച്ചാല്‍ 150 കലോറി. ഒരു ചായ കുടിച്ചാല്‍ 150 കലോറി. അപ്പോള്‍ ഒരു ദിവസം നമ്മുടെ ശരീരത്തില്‍ എത്തുന്ന കലോറിയുടെ അളവ് ആവശ്യത്തിലേറെയാണ്. അരമണിക്കൂര്‍ വേഗത്തില്‍ നടന്ന് വിയര്‍ക്കുകയാണെങ്കില്‍ നമ്മുടെ ശരീരത്തില്‍നിന്ന് പുറത്തുപോകുന്നത് 300 കിലോഗ്രാം കലോറിയാണ്. അമിതവണ്ണമുണ്ടെങ്കില്‍ ഒരു ദിവസം ശരീരത്തില്‍ എത്തുന്ന കലോറിയുടെ അളവ് 1200 ആയി കുറക്കണം. അതായത് ഇപ്പോഴുള്ളതിന്റെ പകുതി. അമിതവണ്ണം കുറയ്ക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ഇപ്പോള്‍ കഴിക്കുന്നതിന്റെ പകുതി ഭക്ഷണം മതി എന്ന് ചുരുക്കം.

ചില 'മെലിയല്‍ വിദ്യകള്‍' 

100 ഗ്രാം തേങ്ങ തിരുകിയതില്‍ 444 കലോറിയും ഒരു ടേബിള്‍ സ്പൂണ്‍ എണ്ണ(ഏത് എണ്ണയായാലും)യില്‍ 135 കലോറിയും ഉണ്ട് രണ്ടും അധികം വേണ്ട. നാലംഗ കുടുംബം 20 തേങ്ങ, ഒന്നര കിലോഗ്രാം പാചക എണ്ണയില്‍ ഒരു മാസത്തെ ഉപയോഗം നിര്‍ത്തുക. 

100 ഗ്രാം ചിപ്‌സ് പായ്ക്കറ്റില്‍ 1200 കലോറിയുണ്ട്; ഒരു ജിലേബിയില്‍ 600 കലോറിയും. പ്രത്യേകിച്ചു ഗുണമൊന്നുമില്ലാത്ത ഇത്തരം എണ്ണപ്പലഹാരങ്ങളും മധുരപലഹാരങ്ങളും ഉപേക്ഷിച്ചതുകൊണ്ട് ഒരാപത്തും വരാനില്ല. കോള, സിന്തറ്റിക് പാനീയങ്ങളുടെ കാര്യവും അതുതന്നെ. വൈകിട്ട് എണ്ണപ്പലഹാരത്തിനു (ഒരു ഉഴുന്നുവട= 230 കലോറി. അതായത്, മൂന്നു ചപ്പാത്തി/ഒന്നരക്കപ്പ് ചോറിനു സമം) പകരം ഇഡ്ഡലിയും ഇടിയപ്പവും (ഒന്നില്‍ 80-100 കലോറി) പോലുള്ള വിഭവങ്ങള്‍ മതി. പൊറോട്ട (270 കലോറി) വേണ്ടേ വേണ്ട. 

ചായയുടെ എണ്ണം നാലില്‍ കൂടുതലാണെങ്കില്‍ മൂന്നാക്കുക. ഒന്നു പഞ്ചസാരയില്ലാതെയാകട്ടെ. പഞ്ചസാര ചേര്‍ത്ത ഒരു പാല്‍ച്ചായയുടെ കലോറി മൂല്യം 125 ആണ്. 



മിതമായ അളവില്‍ മല്‍സ്യ മാംസാദികള്‍ കറിവച്ച് (സാദാ ചിക്കന്‍ കറിയില്‍ 120 കലോറി മാത്രം) ഉപയോഗിക്കാം. പൊരിച്ചു കഴിക്കണ്ട (ചിക്കന്‍ ഫ്രൈ രണ്ടു കഷണം= 400 കലോറി). മുട്ട പുഴുങ്ങിക്കഴിക്കാം. സസ്യഭുക്കുകള്‍ പകരം പയര്‍വഗങ്ങള്‍ ഉള്‍പ്പെടുത്തണം. പാട നീക്കിയ പാല്‍ നിത്യശീലമാക്കുക. പാലിലെ കാല്‍സ്യം ഡയറ്റിങ്ങിനും നല്ലതാണ്. 

കലോറി മൂല്യം കുറഞ്ഞ പഴങ്ങള്‍ (പപ്പായ, പേരയ്ക്ക, പാളയംകോടന്‍ പഴം, ഓറഞ്ച്, ആപ്പിള്‍) പതിവായി കഴിക്കുക. നേന്ത്രപ്പഴം (270 കലോറി) പോലുള്ളവ എന്നുംവേണ്ട. ചോറിന്റെ അളവ് വളരെക്കൂടുതലാണെങ്കില്‍ ഒന്നരക്കപ്പ് ആയി കുറയ്ക്കുക, പകരം പച്ചക്കറി സാലഡുകള്‍, സൂപ്പ്, തേങ്ങ ചേര്‍ക്കാത്ത കറികള്‍ എന്നിവ പരീക്ഷിക്കുക. പപ്പട(ഒന്നിന് 65 കലോറി)വും അച്ചാറും തല്‍ക്കാലത്തേക്കു മറന്നേക്കൂ. 

വെള്ളത്തിന്റെ അളവ് കൂട്ടി 10 ഗ്ലാസ് ആക്കുക. മോരുവെള്ളം, ഉപ്പിട്ട (തേന്‍ ചേര്‍ത്ത) നാരങ്ങാവെള്ളം എന്നിവയും ഉള്‍പ്പെടുത്തുക. രണ്ടു മണിക്കൂര്‍ കൂടുമ്പോള്‍ പാനീയാഹാരവും, നാലു മണിക്കൂര്‍ കൂടുമ്പോള്‍ കട്ടിയാഹാരവും വേണം. കിടക്കുന്നതിനു രണ്ടു മണിക്കൂര്‍ മുമ്പ് അത്താഴം കഴിച്ചിരിക്കണം.

ജീവിതശൈലിയും മാറ്റണം. നടപ്പ് വളരെ നല്ലതാണ്. വ്യായാമത്തിനു വേണ്ടി നടക്കണ്ട. നടപ്പ് ജീവിതശൈലിയാക്കിയാല്‍ മതി. ദിവസം അര മണിക്കൂര്‍ വീതം ആഴ്ചയില്‍ മൂന്നു ദിവസം (രണ്ടു ദിവസത്തിലധികം ഇടവേള വരാതെ) നടന്നിരിക്കും എന്നു തീരുമാനിക്കുക. ഒരുമിച്ചു നടക്കണ്ട. 10 മിനിറ്റ് വീതം മൂന്നു തവണ നടന്നാല്‍ മതി. ഓഫിസിനകത്തോ, വീട്ടിലോ, റോഡിലോ എവിടെ വേണമെങ്കിലും. 

രണ്ടാഴ്ച കൊണ്ട് 10 കിലോഗ്രാം കുറയ്ക്കാമെന്നു പറയുന്നവരെ മറന്നേക്കൂ. ആരോഗ്യകരമായ ഡയറ്റിങ്ങില്‍ അത്ഭുതവിദ്യകളില്ല. സാവധാനം, ആസൂത്രിതമായി നീങ്ങുക, ലക്ഷ്യം ഉറപ്പ്. തടി കണ്ടുതകരരുത്. ചുറ്റുമുള്ളവരുടെ സഹതാപം നിറഞ്ഞ നോട്ടം, നേരെ നില്‍ക്കാന്‍ പോലും കഴിയാത്ത വിധം ക്ഷീണം, കിതപ്പ്, പിന്നെ ആകെക്കൂടി ഒരു വിമ്മിട്ടം. പൊണ്ണത്തടി സ്വയം ആസ്വദിക്കുന്നവരുടെ എണ്ണം തീരെ മെലിഞ്ഞതായിരിക്കും. തടി കുറയ്ക്കണമെന്ന് എല്ലാ പൊണ്ണത്തടിയന്മാരും ആഗ്രഹിക്കും. ഒരുപക്ഷേ, ഭക്ഷണം കഴിക്കുമ്പോഴാവും അവര്‍ക്ക് ഇക്കാര്യം ആലോചിക്കാന്‍ ഏറ്റവും കൂടുതല്‍ സമയം കിട്ടുന്നത്. 

നല്ലതുപോലെ ഭക്ഷണം കഴിക്കുക. തടി കുറയാന്‍ ഏറ്റവും ലളിതവും അനായാസവുമായ ആദ്യമാര്‍ഗം അതു തന്നെ. നല്ലതുപോലെ എന്നത് അളവിലല്ല, ആസ്വാദനത്തില്‍. ഭക്ഷണത്തില്‍ ശ്രദ്ധിക്കാതെ കഴിച്ചാല്‍ നമ്മള്‍ അറിയാതെ തന്നെ ആവശ്യത്തില്‍ക്കൂടുതല്‍ അകത്തു ചെല്ലും. എന്നാല്‍ സ്വാദുപിടിച്ചു കഴിക്കുന്നവരാണെങ്കില്‍, എപ്പോള്‍ രുചികേട് തോന്നുന്നോ അപ്പോള്‍ തന്നെ ഭക്ഷണം നിര്‍ത്തും. പിന്നെ, രുചി തോന്നുന്ന ഭക്ഷണം കിട്ടിയാലേ കഴിക്കാനും തോന്നൂ. 


തടികുറയ്ക്കുന്നതില്‍ വ്യായാമം അതിപ്രധാനമാണ്. എന്നാല്‍ ശരീരം അനക്കാന്‍ മടി കാണിച്ച് ഭക്ഷണം കുറച്ചു മാത്രം തടിയുടെ പിടിയില്‍ നിന്നു രക്ഷതേടാന്‍ ശ്രമിക്കുന്നവരുണ്ട്. ഈ പരിപാടി വിജയിക്കില്ലെന്നാണ് അനുഭവ പാഠങ്ങളുടെ അടിസ്ഥാനത്തില്‍ ശാസ്ത്രം പറയുന്നത്. കൊഴുപ്പ് കുറയ്ക്കാന്‍ ഭക്ഷണത്തില്‍ ആവശ്യത്തില്‍ക്കൂടുതല്‍ നിയന്ത്രണം വേണ്ടി വരും. കാര്യമായി വിശക്കാനും തുടങ്ങും. ഭക്ഷണനിയന്ത്രണം ദിവസങ്ങള്‍ക്കുള്ളില്‍ അവസാനിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നാല്‍ 15 മിനിട്ടെങ്കിലും ദിവസവും ലഘുവ്യായാമം ചെയ്യുകയും ഭക്ഷണത്തില്‍ നിയന്ത്രണം വരുത്തുകയും ചെയ്തു നോക്കൂ. തടി കുറയും. ഉറപ്പ്. 

കൊഴുപ്പു കുറഞ്ഞ ഭക്ഷണത്തെ ആശ്രയിക്കുന്നത് കാര്യമായ പ്രയോജനം ചെയ്യുന്നില്ലെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. കാരണം അനാവശ്യമായ സുരക്ഷാബോധത്തോടെ മറ്റുള്ളവരെക്കാള്‍ ഭക്ഷണം കഴിക്കാന്‍ പലപ്പോഴും ഇതു കാരണമാകും. സ്വയം നിയന്ത്രണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ ഈ രീതി ഫലം ചെയ്യൂ. ഭൂരിഭാഗം പേരെക്കൊണ്ടും ഇതിന് കഴിയില്ല.


അനാവശ്യഭക്ഷണം ഒഴിവാക്കുകയെന്നതും പ്രധാനമാണ്. വിശന്നാല്‍ അല്‍പനേരം കാത്തിരിക്കുക. എന്നിട്ടും വിശപ്പു തോന്നുന്നുണ്ടെങ്കില്‍ മാത്രം കഴിക്കുക. ഏതെങ്കിലും ഭക്ഷണസാധനം കണ്ട് കൊതി തോന്നിയുള്ള വിശപ്പാണെങ്കില്‍ ഏറെ നേരം ആയുസുണ്ടാവില്ല. അതുപോലെ തന്നെ, സമയത്തു മാത്രം കഴിക്കുക. കയ്യില്‍കിട്ടുന്നത് എപ്പോഴാണെങ്കിലും കഴിക്കാന്‍ മടിക്കാത്തവരാണ് മിക്ക തടിയന്മാരും. മൂന്നു നേരം ഭക്ഷണമെന്ന അടിസ്ഥാന പ്രമാണം ഇവരില്‍ പലര്‍ക്കും 30 നേരം എന്നാണ്. അതു മാറണം. കുറച്ചുദിവസം കൊണ്ട് ശീലിച്ചെടുക്കാവുന്ന രീതിയാണിത്. 

അമിതവണ്ണം ശരീരത്തിന്റെ എല്ലാ പ്രധാന പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നു. ഹൃദയം, ശ്വാസകോശം, മസിലുകള്‍, എല്ലുകള്‍ എന്നിവയുടെ ആരോഗ്യംതന്നെ അപകടഭീഷണിയുടെ നിഴലിലാകും. ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം, കൊളസ്‌ട്രോള്‍, ഉറക്കപ്രശ്‌നങ്ങള്‍, ഹൃദയാഘാതം തുടങ്ങി യൂട്രസ്, സെര്‍വിക്‌സ്, പ്രോസ്റ്റേറ്റ്, കോളണ്‍, ഗാള്‍ബ്‌ളാഡര്‍, ബ്രെസ്റ്റ് കാന്‍സറിനു വരെ അമിതവണ്ണം കാരണമായേക്കാം. 

അമിതവണ്ണം കുറയ്ക്കാന്‍ ഒബീസിറ്റി സര്‍ജറി ഇന്ന് നിലവിലുണ്ട്. ഓപ്പണ്‍, ലാപ്രോസ്‌കോപിങ് എന്നീ രണ്ടു തരത്തിലും ഒബീസിറ്റി സര്‍ജറി സൗകര്യമുണ്ട്. ആമാശയത്തിന്റെ വലുപ്പം കുറയ്ക്കുക, ശരീരം കാലറി സ്വീകരി ക്കുന്നതിന്റെ അളവു കുറയ്ക്കുക, വിശപ്പ് തോന്നിക്കുന്ന ഹോര്‍മോണിന്റെ അളവു കുറയ്ക്കുക എന്നീ മൂന്നു രീതിയിലാണ് സര്‍ജറി സാധ്യമാകുന്നത്. ഇതുവഴി സര്‍ജറിക്കുശേഷം പഴയ രീതിയുള്ള തടിയി ലേക്ക് ഒരിക്കലും തിരിച്ചുപോകില്ല. ആമാശയത്തിന്റെ വലുപ്പം കുറയ്ക്കുന്നതിനാല്‍ അമിതമായി ആഹാരം കഴിക്കാന്‍ തോന്നുകയില്ല. എന്നാല്‍, സര്‍ജറിക്കു ശേഷം ഡോക്ടര്‍ നിര്‍ദേശിക്കുന്ന തരത്തില്‍ ജീവിതരീതി ക്രമപ്പെടുത്തുക കൂടി വേണം. ആഹാരത്തിന്റെ അളവു കുറയുന്നതിനാല്‍ ശരീരത്തിന് ആവശ്യമായ ഊര്‍ജം ലഭിക്കുന്ന ഡയറ്റ് രീതി പിന്തുടരണമെന്നതു കൂടി പ്രധാനമാണ്.




































Reactions

MORE STORIES

കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിർദ്ദേശം
ജനങ്ങളുടെ ജീവൻ സംരക്ഷിച്ചിട്ട് മതി വന്യജീവി സംരക്ഷണം: ജോസ് കെ മാണി എം.പി
പാലാ ജനറൽ ആശുപത്രിയ്ക്ക് 380 ലക്ഷം രൂപ നഗരസഭാ വിഹിതം അനുവദിച്ചു
സിസ്റ്റർ മേരി ബനിഞ്ഞ കവിതകൾ സ്കൂൾ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയത് അഭിനന്ദനാർഹം: ജോസ് കെ മാണി എംപി
മണർകാട്ട് കുടുംബ കൂട്ടായ്മ രൂപീകൃതമായി
കാർഷിക സംരംഭകർക്ക് മൂഴൂർ മാതൃക: ഫാ. സെബാസ്റ്റ്യൻ കണിയാംപടി
പ്രളയ സാധ്യത മുന്നറിയിപ്പ്: നദികളുടെ തീരത്തുള്ളവർക്ക് ജാഗ്രത നിർദേശം
സര്‍ക്കാര്‍ തുടരുന്നത് അപകടകരമായ മദ്യനയം: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി
രാമപുരം കോളേജിൽ നിന്നും ബി.ബി.എ ഡിഗ്രി കരസ്ഥമാക്കി അതിഥി തൊഴിലാളികളുടെ മകൻ
മഴ കെടുതി: അടിയന്തിര നഷ്ടപരിഹാരം നൽകണം: സന്തോഷ് കുഴിവേലിൽ