പാലാ : ലോക് ഡൗൺ കാലഘട്ടം സമസ്തമേഖലകളേയും സ്തംഭനാവസ്ഥയിൽ ആക്കിയപ്പോൾ പുറംലോകം അറിയാത്ത ചില ചെറുകിട സംരംഭങ്ങളുമുണ്ട് അത്തരത്തിൽപ്പെട്ട വീടുകളിലും, ചെറിയ കടകളിലും കണ്ടു വന്നിരുന്ന സ്വകാര്യ നെയ്ത്തു ശാലകളും വലിയ ദുരിതത്തിലാണ് ഇപ്പൊഴുള്ളത്. മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ നടക്കുന്ന വിവാഹച്ചടങ്ങും, വിഷുവും, ഉത്സവാഘോഷങ്ങളും ആയിരുന്നു ഇവരുടെ സുവർണ്ണകാലഘട്ടം ഈ അവസരങ്ങളിൽ നെയ്ത്തു തുണികൾക്ക് വൻ ഡിമാന്റാണ്.
ആദ്യകാലങ്ങളിൽ ചെറിയ കുടിൽ വ്യവസായം പോലെ തുടങ്ങിയ നെയ്ത്തു ശാലകൾ കാലമേറെ കഴിഞ്ഞപ്പോൾ സൊസൈറ്റികൾ ആയി മാറി. സൊസൈറ്റികൾ മിക്കവയും പൂട്ടിപ്പോയപ്പോൾ വീണ്ടും വീടുകളിലേക്കും, കടകളിലേക്കും മടങ്ങി .ലോക്ഡൗൺ വന്നതോടെ ഇവരുടെ ജീവിതവും വഴിമുട്ടി.വിവാഹവേളകളും,ഓണം,വിഷു തുടങ്ങി ക്ഷേത്രോത്സവങ്ങളുടെ ആഘോഷവേളകൾ വരെ ഇവരുടെ കൊയ്ത്തുകാലമായിരുന്നു.എന്നാൽ ഇവരുടെ പ്രതിക്ഷകൾ പാടെ തെറ്റിച്ചു കൊണ്ടാണ് ലോക് ഡൗൺ വന്നത്. അടുത്ത ഒരു വർഷത്തേക്ക് നിർമ്മാണ മേഖലയിലേക്ക് ആവശ്യമുള്ള മുടക്കുമുതൽ വരെ ഈ സീസണിൽ നിന്നായിരുന്നു ലഭിക്കുന്നത്.
സർക്കാരിൽ നിന്നും ഈ മേഖലയിൽ ചെറിയ ഒരു തുക ഗ്രാന്റായി നല്കുന്നുണ്ടെങ്കിലും ആ തുക കുറവാണെന്ന് പാലാ ഇടപ്പാടിയിൽ നെയ്ത്ത് കുലത്തൊഴിലാക്കിയ പങ്കജാക്ഷൻ പറയുന്നു. എല്ലാവരും ആഘോഷങ്ങൾ ഒഴിവാക്കിയപ്പോൾ നഷ്ടപ്പെടുന്നത് ചിലരുടെ സന്തോഷങ്ങൾക്കൊപ്പം ജീവിത മാർഗവും കൂടിയാണ്. ബി എം ടിവി ന്യൂസ് പാലാ.