Hot Posts

6/recent/ticker-posts

മാലിന്യത്തില്‍ നിന്ന് ഇന്ധനം; നാനൂറ് ബസ്സുകള്‍ ഓടും!



ഭോപ്പാല്‍: ഇന്‍ഡോറില്‍ 550 മെട്രിക് ടണ്‍ ശേഷിയുള്ള ബയോ-സിഎന്‍ജി പ്ലാന്റ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വെര്‍ച്വലായി ഉദ്ഘാടനം ചെയ്തു. പദ്ധതി പ്രാബല്യത്തിലാവുന്നതോടെ ഇന്‍ഡോറിലെ നാനൂറോളം ബസ്സുകള്‍ പ്ലാന്റിലെ മാലിന്യത്തില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ബയോ-സിഎന്‍ജി ഉപയോഗിച്ച് ഉടന്‍ ഓടും. എല്ലാ സംസ്ഥാനങ്ങളിലെയും സ്വച്ഛ് മിഷന്‍ ഭാരത് (എസ്ബിഎം) ഡയറക്ടര്‍മാര്‍ പരിപാടിയില്‍ പങ്കെടുക്കും.



ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ട്രഞ്ചിങ് ഗ്രൗണ്ടിലെ പതിനഞ്ചേക്കര്‍ സ്ഥലത്ത് ദേവഗുരാഡിയ ഏരിയയില്‍ 150 കോടി രൂപ മുതല്‍മുടക്കിലാണ് പ്ലാന്റ് സ്ഥാപിച്ചത്. നഗരത്തിലെ മാലിന്യനിക്ഷേപ കേന്ദ്രമായിരുന്ന ട്രഞ്ചിങ് ഗ്രൗണ്ടിലാണ് ഇന്ന് ഉദ്ഘാടന പരിപാടി നടക്കുന്നത്. 


മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പങ്കെടുക്കും. ഇന്‍ഡോര്‍ മുനിസിപ്പല്‍ കൗണ്‍സില്‍ (ഐഎംസി) ഉദ്യോഗസ്ഥര്‍ കേന്ദ, സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെയാണ് ട്രഞ്ചിങ് ഗ്രൗണ്ടില്‍ ഏഷ്യയിലെ ഏറ്റവും വലിയ ബയോ-മെത്തനേഷന്‍ പ്ലാന്റ് സ്ഥാപിച്ചത്. 550 ടണ്‍ ചീഞ്ഞ പഴങ്ങള്‍, പച്ചക്കറികള്‍, അസംസ്‌കൃത മാംസം, പഴകിയ ഭക്ഷണം എന്നിവയില്‍ നിന്ന് പ്രതിദിനം 19,000 കിലോ ബയോ-സിഎന്‍ജി (കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ്) ഉത്പാദിപ്പിക്കാന്‍ പ്ലാന്റ് പ്രാപ്തമാണ്. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമാണ് ഇന്‍ഡോര്‍. തുടര്‍ച്ചയായി അഞ്ചാം തവണയാണ് ഇന്‍ഡോറിനെ ഈ ബഹുമതി തേടിയെത്തുന്നത്.

Reactions