രാജ്യത്ത് പെട്രോളിയം വില കുതിച്ചുയരുന്നതിനിടെ ജീവൻരക്ഷാ മരുന്നുകൾക്ക് വില വർദ്ധിപ്പിച്ചതിൽ കേന്ദ്ര സർക്കാരിനെതിരേ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എം പി. അടിയന്തിരമായി പ്രധാനമന്ത്രി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജനജീവിതം നിശ്ചലമാക്കിയ കോവിഡ് ദുരിതത്തില്‍ നിന്നും കരകയറുന്നതിനിടെ ജീവന്‍രക്ഷാ മരുന്നുകളുടെ വില കുത്തനെ വര്‍ധിപ്പിക്കാനുളള തീരുമാനം കടുത്ത പ്രതിഷേധാർഹമാണ്.സാധാരണക്കാരെ പിഴിയുന്ന ചികിത്സ ബുദ്ധിമുട്ടിലാക്കുന്ന ഈ നടപടിയില്‍ നിന്നു ഉടന്‍ പിന്തിരിയണം എന്ന് അദ്ദേഹം പറഞ്ഞു.
തുടര്‍ച്ചയായി കുതിക്കുന്ന ഇന്ധന പാചക വാതക വില വര്‍ധനയില്‍ നാടു നട്ടം തിരിഞ്ഞിരിക്കുമ്പോഴാണ് ഏപ്രില്‍ ഒന്നുമുതല്‍ സര്‍വസാധാരണമായ പാരസെറ്റാമോളും വേദന സംഹാരികളും ഉള്‍പ്പടെയുളള അവശ്യമരുന്നുകളുടെ വില വര്‍ധന കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. മരുന്നു കമ്പനികള്‍ക്കു മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കരുത്. അവശ്യമരുന്നുകളുടെ സഹായത്താല്‍ മാത്രം ജീവന്‍ നിലനിര്‍ത്തുന്ന കോടിക്കണക്കിനാളുകളാണ് രാജ്യത്തിലുളളത്. മരുന്ന് ദിന ജീവിത ഭാഗമായ ജീവിത ശൈലി രോഗികൾക്ക് ഇത് കനത്ത തിരിച്ചടിയാണ്. സാധാരണക്കാരുടെ ഹൃദയവികാരമാണ് ഇവിടെ സർക്കാർ പരിഗണിക്കേണ്ടത് എന്ന് ജോസ് കെ മാണി എംപി ആവശ്യപ്പെട്ടു.
വില വര്‍ധിപ്പിക്കാന്‍ ദേശീയ ഫാര്‍മസ്യൂട്ടിക്കല്‍സ് പ്രൈസിംങ് അതോറിറ്റി നല്‍കിയ അനുമതി പിന്‍വലിക്കണം. പ്രധാനമന്ത്രി നേരിട്ട് ഇടപെട്ട് വര്‍ധന അടിയന്തരമായി റദ്ദാക്കണം എന്നും എംപി പറഞ്ഞു.