പാലാ: കനത്ത വേനൽമഴയെ തുടർന്ന് ഉയർന്ന അളവിൽ ഒഴുകി എത്തുന്ന മഴവെള്ളത്തോടൊപ്പമുള്ള മണ്ണും ചെളിയും അടിഞ്ഞുകൂടുന്നതുമൂലം, നഗരത്തിലെ പ്രധാന റോഡുകളുടെ വിവിധ ഇടങ്ങളിൽ വാഹന ഗതാഗതം തടസ്സപ്പെടുന്ന വിധം രൂപം കൊള്ളുന്ന വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് അടിയന്തിര നടപടികൾ സ്വീകരിച്ചു വരുന്നതായി നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര പറഞ്ഞു.
ഇതിനായി ടൈലുകൾ പാകിയ നടപ്പാതകളുടെ കോൺക്രീറ്റ് സ്ലാബുകൾ മാറ്റി ഓടകൾ ശുചീകരിക്കേണ്ടതിന് ആവശ്യമായ എസ്റ്റിമേറ്റും ഭരണാനുമതിയും ടെൻഡർ നടപടികളും ആവശ്യമാണ്. ഇതിനായുള്ള നടപടികൾക്ക് പി.ഡബ്ല്യു.ഡി അധികൃതരുമായുള്ള ചർച്ചയിൽ തീരുമാനമായിട്ടുണ്ട്. അനുമതി ലഭ്യമാകുന്ന മുറയ്ക്ക് പണികൾ ആരംഭിക്കും. ഓടകളിലേക്ക് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വീഴാതെ ശ്രദ്ധിക്കണമെന്ന് ചെയർമാൻ അഭ്യർത്ഥിച്ചു.