Hot Posts

6/recent/ticker-posts

കോട്ടയം മെഡിക്കൽ കോളജ് അറുപതിന്റെ നിറവിൽ


വാഴൂർ എംഎൽഎയും ആരോഗ്യ മന്ത്രിയുമായിരുന്ന വൈക്കം വേലപ്പനാണു മെഡിക്കൽ കോളജ് പദ്ധതിക്കു തുടക്കമിട്ടത്. ക്യാംപസിനായി ആദ്യം സ്ഥലം കണ്ടെത്തിയത് വടവാതൂരിലായിരുന്നു. 


ഏറ്റുമാനൂർ എംഎൽഎ ആയിരുന്ന ജോർജ് ജോസഫ് പൊടിപാറയുടെ ഇടപെടലിനെത്തുടർന്നാണു പദ്ധതി ആർപ്പൂക്കരയിൽ എത്തിയത്. 1961ൽ ആണ് പദ്ധതിക്കു തുടക്കം കുറിച്ചെങ്കിലും ആർപ്പൂക്കരയിൽ പ്രവർത്തനം ആരംഭിച്ചത് 1962ൽ. 


അന്നത്തെ ആരോഗ്യമന്ത്രി എം.പി.ഗോവിന്ദൻ നായരുടെ ശ്രമഫലമായാണു പദ്ധതി എളുപ്പത്തിൽ പൂർത്തിയായത്. 1961ലെ ആദ്യ ബാച്ച് ഒന്നര വർഷവും 1962ലെ രണ്ടാം ബാച്ച് ആറു മാസവും തിരുവനന്തപുരം മെഡിക്കൽ കോളജിലാണു പഠനം നടത്തിയത്‌. കോട്ടയത്തു ക്യാംപസ് തുറന്നതോടെ അങ്ങോട്ടേക്കു മാറ്റി. 


കോളജിന്റെ ഔപചാരിക ഉദ്ഘാടനം 1962 ഡിസംബർ 3ന് മുഖ്യമന്ത്രി ആർ.ശങ്കർ നിർവഹിച്ചു. സ്പെഷൽ ഓഫിസറായി നിയമിതനായ ഡോ. സി.എം.ഫ്രാൻസിസ് ആയിരുന്നു ആദ്യ പ്രിൻസിപ്പൽ.


കോളജിന് ആദ്യം ഒറ്റ നിലയിലുള്ള മൂന്നു കെട്ടിടങ്ങളാണു നിർമിച്ചത്. കോളജ് കെട്ടിടം, ഓഫിസ്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഹോസ്റ്റൽ എന്നിങ്ങനെയായിരുന്നു അത്. 3 മാസം കൊണ്ടാണു നിർമാണം പൂർത്തിയാക്കിയത്. 5 വർഷത്തെ കാലാവധിക്കു ശേഷം പൊളിച്ചു പുതിയതു നിർമിക്കാനായിരുന്നു തീരുമാനം.  എന്നാൽ ഇന്നും ആ കെട്ടിടം നിലനിൽക്കുന്നു.

കോളജ് പ്രവർത്തനം ആരംഭിച്ചെങ്കിലും ക്ലിനിക്കൽ പരിശീലനം നടന്നിരുന്നത് കോട്ടയം ജില്ലാ ആശുപത്രിയിലായിരുന്നു. അന്നു ജില്ലയിലെ പ്രധാന ആശുപത്രിയും ഇതായിരുന്നു. 

1962ൽ തന്നെ ക്യാംപസിനുള്ള സ്ഥലം കണ്ടെത്തി ഏറ്റെടുക്കൽ ആരംഭിച്ചിരുന്നു. കുമാരനല്ലൂർ, അതിരമ്പുഴ, ആർപ്പൂക്കര എന്നീ വില്ലേജുകളുടെ അതിർത്തി പങ്കിടുന്ന 295 ഏക്കർ സ്ഥലമാണ് ആശുപത്രിക്കും കോളജിനുമായി ഏറ്റെടുത്തത്. 

1970ൽ ആർപ്പൂക്കരയിൽ മെഡിക്കൽ കോളജ് ആശുപത്രി സജ്ജമായി. നാലു നിലയിൽ രണ്ട് കെട്ടിടങ്ങളാണ് ആദ്യം നിർമിച്ചത്. തുടർന്നു സ്ഥലപ്പേര് ഗാന്ധിനഗർ എന്നു നാമകരണം ചെയ്തു. 1970 ഏപ്രിൽ 14നു വിഷു ദിനത്തിലാണ്   കെട്ടിടം നാടിനു സമർപ്പിച്ചത്.

1970 ൽ മെഡിസിൻ, സർജറി, ഡെന്റൽ, ഓർത്തോപീഡിക്സ് വിഭാഗങ്ങൾ ഗാന്ധിനഗറിലെ പുതിയ കെട്ടിടത്തിലേക്കു മാറ്റി. 261 കിടക്കകളാണ് ഉണ്ടായിരുന്നത്. ഒപി(1) ഐപി(1) സർജറി വിഭാഗം എന്നിങ്ങനെയായിരുന്നു സൗകര്യങ്ങൾ. ഒന്നിടവിട്ട ദിവസങ്ങളിലാണ് ഒപി പ്രവർത്തിച്ചിരുന്നത്. അസിസ്റ്റന്റ് പ്രഫസർമാർ, മൂന്നോ നാലോ ട്യൂട്ടർമാർ എന്നിവരടങ്ങുന്ന സംഘം ഓരോ വിഭാഗത്തിലും ഉണ്ടായിരുന്നു. മെഡിസിൻ, സർജറി വിഭാഗത്തിൽ രണ്ടു ചീഫ് ഡോക്ടർമാരുടെയും ജൂനിയർ ഡോക്ടർമാരുടെയും സേവനം ലഭ്യമായിരുന്നു. കൊട്ടാരക്കര, തൃശൂർ, ആലപ്പുഴ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നു രോഗികൾ എത്തിയിരുന്നു.

ഇപ്പോൾ 43 വിഭാഗമാണുള്ളത്. 2300 ബെഡ്, അഞ്ഞൂറിലധികം ഡോക്ടർമാർ, ഇരുനൂറിലധികം ഓഫിസ് സ്റ്റാഫ്, നൂറുകണക്കിനു മറ്റു ജീവനക്കാർ എന്നിവർ സേവനം ചെയ്യുന്നു. എംബിബിഎസ് (175 ), പിജി (117), ബിഫാം, ഡിഫാം (106) എന്നിങ്ങനെയാണ് മെഡിക്കൽ സീറ്റുകളുടെ എണ്ണം.

Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
ഈരാറ്റുപേട്ടയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്