കടനാട്: ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച ഏഴര ലക്ഷം രൂപ ഉപയോഗിച്ച് കടനാട് ചെക്ക് ഡാം നവീകരിക്കുന്നു. ചെക്ക് ഡാമിൻറെ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി നടപ്പാക്കാത്തതുമൂലം ചെക്ക് ഡാമിൻറെ ചോർച്ചയ്ക്ക് കാരണമായിരുന്നു.
ജില്ലയിലെ തന്നെ ഏറ്റവും വലിയ കുടിവെള്ള പദ്ധതികളിൽ ഒന്നായ കൈതക്കൽ - പൂതക്കുഴി കുടിവെള്ള പദ്ധതിക്ക് ആവശ്യമായ വെള്ളം വേനൽക്കാലത്ത് സുലഭമായി ലഭ്യമാകുന്നത് കടനാട് ചെക്ക് ഡാമിൽ നിന്നാണ്. ഏറെ ടൂറിസം സാധ്യതകളാണ് കടനാട് ചെക്ക് ഡാമിൽ ഉള്ളത്. അടുത്തകാലത്ത് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും കടനാട് വികസന സമിതിയും ചേർന്ന് ചെക്ക് ഡാമിൽ കുട്ടവഞ്ചി സവാരിയും കയാക്കിംഗ് ഉൾപ്പെടെ നടത്തിയിരുന്നു.
രണ്ട് കിലോമീറ്റർ ഓളം ദൂരം ചെക്ക് ഡാമിലെ വെള്ളം സംഭരിച്ചു നിർത്തുന്നത് കൊണ്ട് സമീപത്തുള്ള നിരവധി കിണറുകളിലെ ജലനിരപ്പ് ഉയരുന്നതിനും ചെക്ക് ഡാം കാരണമാകും. ചെക്ക് ഡാമിൻറെ സൈഡ് സംരക്ഷണഭിത്തി ഉയർത്തി കെട്ടിമണ്ണിട്ട് നികത്തുന്നതോടെ കടനാട് കാവുംങ്കണ്ടം റോഡിൻറെ വീതി വർധിക്കുന്നതിന് ഇടയാക്കും. അതുപോലെ തോട്ടിലെ ചെളിയും മാലിന്യങ്ങളും കോരി മാറ്റുമ്പോൾ ചെക്ക് ഡാമിൽ കൂടുതൽ വെള്ളം സംഭരിച്ചു നിർത്തുന്നതിനും കഴിയും.
പഞ്ചായത്ത് പ്രസിഡൻറ് ജിജി തമ്പിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ ചെക്ക് ഡാമിൻറെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.ജി സോമൻ മെമ്പർമാരായ ഉഷ രാജു, ജയ്സി സണ്ണി കുടിവെള്ള പദ്ധതി പ്രസിഡൻറ് ജോണി അഴകൻ പറമ്പിൽ, ബെന്നി ഈ രൂരിക്കൽ, അരുൺ പാറക്കൽ, കുട്ടായി കുറുവത്താഴെ തുടങ്ങിയവർ പ്രസംഗിച്ചു. പ്രകൃതിരമണീയമായ ഈ സ്ഥലം ത്രിതല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഭാവിയിൽ ഹാപ്പിനസ്പാർക്ക് നിർമ്മിക്കുന്നതിന് കഴിയും എന്നും ഇതുവഴി കടനാടിന്റെ ടൂറിസം സാധ്യതകൾ കൂടുതൽ വർദ്ധിക്കു മെന്നും ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു.