ഈരാറ്റുപേട്ട: സർവീസ് നടത്താൻ ജീവനക്കാരില്ലാതെ താളം തെറ്റി നട്ടം തിരിയുകയാണ് കെ.എസ്.ആർ. ടി. സി.ഡിപ്പോ.16 കണ്ടക്ടർമാരുടെ കുറവാണ് ഡിപ്പോ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി. ആവിശ്യത്തിന് ജീവനക്കാർ ഇല്ലാത്തത് കാരണം പല സർവിസുകളും മുടങ്ങുന്നത് പതിവാണ്. കെ.എസ്.ആർ.ടി.സിയെ മാത്രം ആശ്രയിക്കുന്ന മലയോര മേഖല ഉൾപ്പടെയുള്ള നൂറ് കണക്കിന് യാത്രകാരാണ് ഇത് കാരണം പ്രയാസപ്പെടുന്നത്.
3 സ്റ്റേഷൻ മാസ്റ്റർമാർ വേണ്ടിടത്ത് ഒരു ഉദ്യോഗസ്ഥൻ പോലുമില്ലാത്തത് സ്റ്റേഷൻ പ്രവർത്തനത്തെ കാര്യമായി ബാധിക്കുന്നുണ്ട്. മാത്രമല്ല സ്റ്റേഷൻ മാസ്റ്ററുടെ ഡ്യൂട്ടി നിർവഹിക്കുന്നത് സാധാരണ ക്കാരായ കണ്ടക്ടർ മാരാണ്. പനി പടർന്നു പിടിച്ചതോടൊ 8 ൽ അധികം പേർ മെഡിക്കൽ ലീവിലാണ്. ഡ്യൂട്ടി ചെയ്യുന്ന ജീവനക്കാരെ തന്നെ വിശ്രമം നൽകാതെ തുടർച്ചയായി ഡ്യൂട്ടി ചെയ്യിക്കുന്നതായും പരാതിയുണ്ട്. വിശ്രമമില്ലാതെ ഡ്യൂട്ടി ചെയ്യുന്നത് അപകടങ്ങൾ വരുത്തി വെക്കുമെങ്കിലും അധികൃതർ ശ്രദ്ധിക്കാറില്ല. ഇത്തരം പ്രവർത്തനങ്ങൾ നിയമവിരുദ്ധമായിട്ടും ഇവിടെ തുടർന്ന് കൊണ്ടിരിക്കുകയാണ്.
ആവശ്യമായ ജോലിക്കാരെ നിയമിക്കാതെ വിരമിച്ച ജീവനക്കാരെ കൊണ്ട് താൽകാലിക പ്രശ്നം പരിഹരിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. എറണാകുളം സോണിലെ മികച്ച ഡിപ്പോയെന്ന ബഹുമതി പല തവണ ലഭിച്ചതാണ്. 75 ബസുകൾ ഓപ്പറേറ്റ് ചെയ്ത സ്ഥലത്ത് ഇപ്പോൾ 36 സർവീസുകൾ മാത്രമാണു ഉള്ളത്. അതിൽ പകുതിയും പല കാരണങ്ങൾ കൊണ്ട് സർവീസ് മുടങ്ങുന്നുണ്ട്. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ്
ഡിപ്പോയുടെ പ്രവർത്തനങ്ങൾ താളം തെറ്റിക്കുന്നത്. നാളുകളായി പാല ഡിപ്പോയിലെ എ.റ്റി. ഒ യാണ് ഡിപ്പോ ഇൻ-ചാർജ് മികച്ച കളക്ഷൻ കിട്ടുന്ന സർവിസുകൾ ഇതര ഡിപ്പോയിക്ക് നൽകി ഡിപ്പോയെ ഘട്ടം ഘട്ടമായി ഇല്ലായമ ചെയ്യുകയാണെന്ന പരാതിയും വ്യാപകമാണ്. പല തവണ എം.എൽ.എ ഉൾപ്പെടെയുള്ള മേലധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടും അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. ആവശ്യത്തിന് ജീവനക്കാരെ ഉടൻ നിയമിച്ചില്ലെങ്കിൽ സ്കൂൾ തുറക്കുന്നതോടെ പ്രതിസന്ധി രൂക്ഷമാകുമെന്നാണ് നാട്ടുകാരും പറയുന്നത്.