കേരളത്തിൻറെ സമസ്ഥ മേഖലകളിലും അടിസ്ഥാന സൗകര്യ വികസന രംഗത്ത്
വൻ വികസന കുതിപ്പ് നേടിയ നാലുവർഷമാണ് കടന്നുപോയത്. വിവിധ മേഖലകളിൽ കേരളം ഒന്നാമതെത്തിയതായി കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനങ്ങൾ തന്നെ ഉണ്ടായിക്കൊണ്ടിരിക്കുന്നു. അടിസ്ഥാന സൗകര്യ വികസനരംഗത്ത് കേരളത്തിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ വൻ വികസനകുതിപ്പാണ് ഉണ്ടായിരിക്കുന്നത്. പൊതുമരാമത്ത്, ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, പാർപ്പിട നിർമ്മാണം , മാലിന്യ സംസ്കരണം, വ്യവസായം, ടൂറിസം, സാങ്കേതികരംഗം എന്നിങ്ങനെ വികസന നേട്ടങ്ങൾ കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഏവരും സമ്മതിക്കുന്നതാണ്. ഈ അവസരത്തിലാണ് പാലാ നിയോജക മണ്ഡലം അക്ഷരാർത്ഥത്തിൽ വികസന പിന്നോക്കാവസ്ഥ നേരിടുന്നത്.ജനം ചുമതല ഏൽപ്പിച്ചവർ ആ ചുമതലകൾ പ്രതിബദ്ധതയോടുകൂടി നിർവഹിച്ചോ എന്നതിന് ഉത്തരം നൽകേണ്ടതുണ്ട്.
തുക അനുവദിച്ച് ഭരണാനുമതി നൽകിയ നിരവധി പദ്ധതികൾ വിശദമായ എസ്റ്റിമേറ്റ് , സാങ്കേതിക അനുമതി, ടെൻഡർ , കരാർ നൽകൽ എന്നിവ പൂർത്തിയാക്കി നിർമ്മാണം നടത്തി ജനങ്ങൾക്ക് സമർപ്പിക്കേണ്ടതിന് പകരം നിരുത്തരവാദിത്വ പരമായി അലംഭാവത്തോടുo നിഷ്ക്രിയത്വത്തോടും കൂടി പെരുമാറുകയാണ് പാലായുടെ ജനപ്രതിനിധി.

ഇതു മൂലം പാലാ പുരോഗതിയുടെ കാര്യത്തിൽ വളരെ പിന്നോട്ടു പോയിരിക്കുന്നു. മുൻമന്ത്രി കെഎം മാണി സാറിൻറെ കാലത്ത് സർവ്വ മേഖലകളിലും അടിസ്ഥാന സൗകര്യ പദ്ധതികൾ ഭാവിയെ കണ്ട് വിഭാവനം ചെയ്തു നടപ്പിലാക്കിയിരുന്നു. അദ്ദേഹം തുടങ്ങിവെച്ച ഏതാനും പദ്ധതികൾ അതിൻറെ അവസാനം ഘട്ടത്തിലായപ്പോഴാണ് നമ്മോട് വിട പറഞ്ഞത്. തുടർന്നുവന്ന ജനപ്രതിനിധി മാണി സാർ തുടങ്ങിവച്ച പദ്ധതികളിൽ പലതും തടസ്സപ്പെടുത്തുന്നതിനും പൂർത്തീകരിക്കാതിരിക്കുന്നതിനുമുള്ള സമീപനമാണ് സ്വീകരിച്ചു വരുന്നത്.
എന്തിനേറെ,ജനപ്രതിനിധി എന്ന നിലയിൽ പാലായുടെ ആവശ്യങ്ങൾ പരമോന്നത നിയമനിർമ്മാണ സഭയിൽ അവതരിപ്പിക്കുവാൻ കിട്ടുന്ന വിലപ്പെട്ട സമയം മറ്റു ജനപ്രതിനിധികൾക്ക് വിറ്റും ബജറ്റ് ദിവസം പോലും സഭയിൽ ഹാജരാകാതെയും നീതീകരിക്കാനാവാത്ത അപരാധമാണ് അദ്ദേഹം ഈ നാടിനോട് ചെയ്തിരിക്കുന്നത്. ഇത് അദ്ദേഹത്തെ തെരഞ്ഞെടുത്ത വോട്ടർമാരോടുള്ള വെല്ലുവിളിയാണ്.
അദ്ദേഹത്തിന് എതിരായുള്ള നിരവധി കോടതി കേസുകളാണ് ചുമതലകൾ നിർവഹിക്കുന്നതിൽ നിന്ന് അദ്ദേഹത്തെ മാറ്റിനിർത്തുന്നത് എന്ന് മനസ്സിലാക്കേണ്ടി വരും.
ഓരോ ബഡ്ജറ്റ് അവതരണങ്ങൾ കഴിയുമ്പോഴും കോടികളുടെ പദ്ധതികളാണ് പാലായിൽ ലഭിച്ചിരിക്കുന്നത് എന്ന് എം.എൽ.എ തന്നെ മാദ്ധ്യമങ്ങളിലൂടെ അറിയിക്കാറുണ്ട്..എന്നാൽ ലഭിക്കുന്ന പദ്ധതികളൊന്നും നാളിതുവരെ ഇവിടെ നടപ്പിലാക്കിയതായി കാണുന്നില്ല. പാലായിൽ കൂടുതൽ വികസനമെത്തിക്കുന്നതിനാണ് എൽ ഡി എഫ് എന്നും ശ്രമിച്ചിട്ടുള്ളത്. എന്നാൽ കഴിഞ്ഞ അഞ്ച് വർഷക്കാലമായി നാടിൻ്റെ വികസന കാര്യങ്ങൾ പാടെ അവഗണിച്ച്, സ്വന്തം വീഴ്ചകൾ മറ്റുള്ളവരുടെ തലയിൽ കെട്ടി വച്ച് മുഖം രക്ഷിക്കുവാനുള്ള രാഷ്ട്രീയ തന്ത്രമാണ് എം എൽ എ നടത്തിക്കൊണ്ടിരിക്കുന്നത്. നാം ഇത് തിരിച്ചറിഞ്ഞേ മതിയാവൂ.
മധ്യകേരളത്തിലെ തന്നെ ഏറ്റവും മികച്ച സിന്തറ്റിക് ട്രാക്കോടു കൂടിയ സ്റ്റേഡിയം പ്രളയകെടുതിയിൽ തകർന്നത് പരിപാലിക്കുന്നതിന് എംഎൽഎയുടെ ഭാഗത്തുനിന്ന് യാതൊരു ശ്രമവും ഇതേ വരെ ഉണ്ടായില്ല. എം.എൽ.എയുടെ ഉപേക്ഷകണ്ടറിഞ്ഞ്എൽഡിഎഫ് നേതാക്കൾ മുഖ്യമന്ത്രിയെ ഉൾപ്പെടെ കണ്ട് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ 7 കോടി രൂപ അനുവദിച്ച് പുനർനിർമ്മാണത്തിനായി ടെൻഡർ ചെയ്തിരിക്കുന്നത്. സ്റ്റേഡിയത്തിൽ ഗ്യാലറി നിർമ്മാണത്തിന് വേണ്ടി മാണിസാർ ആസ്തി വികസന ഫണ്ടിൽ നിന്നും രണ്ടുകോടി രൂപ അനുവദിച്ച് ഗവൺമെൻ്റിൻ്റെ പ്രത്യേക അനുമതി വാങ്ങി നിർമ്മാണത്തിനുള്ള നടപടികൾ ത്വരിതഗതിയിൽ നടത്തി വന്നപ്പോഴാണ് പുതുതായി വന്ന എംഎൽഎ മാണിസാർ കൊണ്ടുവന്ന പദ്ധതികൾ നടപ്പിലാക്കേണ്ടതില്ല എന്ന് നിർദ്ദേശിക്കുകയും കായികപ്രേമികളുടെ സ്വപ്നമായിരുന്ന ഗാലറി നിർമ്മാണം അട്ടിമറിക്കുകയും ചെയ്തത്. രാജ്യാന്തര കായിക താരം എന്ന് സ്വയം പുകഴ്ത്തുന്ന എംഎൽഎ ഇ വിടുത്തെ കായിക മേഖലയ്ക്കായി ഒന്നും ചെയ്യാത്ത തിനേക്കുറിച്ച് വിശദീകരിക്കുവാൻ തയ്യാറാവണം.
പ്രളയത്തിൽ തകർന്ന മൂന്നിലവിലെ കടപുഴ പാലത്തിന് 4.30 കോടി രൂപ അനുവദിച്ചെന്നവകാശപ്പെട്ട് നാടുനീളെ ഫ്ലക്സ് വച്ച് സ്വീകരണം ഏറ്റുവാങ്ങിയ എംഎൽഎ ഇപ്പോൾ മലക്കം മറിഞ്ഞിരിക്കുന്നു ഒരിക്കൽ നിർമ്മാണം ആരംഭിച്ചതായും ഫോട്ടോ ഷൂട്ട് നടത്തി പ്രഖ്യാപിച്ചിരുന്നു.കഴിഞ്ഞ ഒരു ബജറ്റ് പ്രപ്പോസലിലും ഒന്നാമതായി കടപുഴ പാലം ശുപാർശകളിൽ ഉൾപ്പെടുത്തുവാൻ എം.എൽ.എ.തയ്യാറായില്ല.
മീനച്ചിലാറിന് കുറുകെ വട്ടോളി കടവ് മുതൽ ചെമ്പുളാവ് വരെ 10 കിലോമീറ്ററിനുള്ളിൽ 10 പാലങ്ങൾ ഉള്ള കേരളത്തിലെ ഏക മണ്ഡലം പാലാ മാത്രമായിരിക്കും. പൊതുമരാമത്ത് വകുപ്പിൽ നിന്നും വീണ്ടും ഒരു പാലം കൂടി പണിയുന്നതിലെ അപ്രായോഗികത പരിഗണിച്ച് പാലായുടെ ഭാവി ഗതാഗത വികസനം മുന്നിൽ കണ്ട് കെഎം മാണി സാർ കണ്ടെത്തിയ ബദൽ മാർഗ്ഗമായിരുന്നു ഇറിഗേഷൻ വകുപ്പിനെ കൊണ്ട് നദിക്ക് കുറുകെ കളരിയാമ്മക്കൽ കടവിൽ ചെക്ക് ഡാമിനോടൊപ്പം പാലവും കൂടി നിർമ്മിക്കുക എന്നത്. ചെക്ക് ഡാമിന്റെയും പാലത്തിന്റെയും നിർമ്മാണത്തിനുശേഷം ഭൂമി ഏറ്റെടുക്കലിനും അപ്രോച്ച് റോഡിനുമായി 2020 - 21 ബഡ്ജറ്റിൽ 13.39 കോടി രൂപ സർക്കാർ അനുവദിക്കുകയും ഭരണാനുമതി ലഭ്യമാക്കുകയും ചെയ്തതാണ്. ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം വരെ നടത്തി കൊടുത്തിരുന്നു. എന്നാൽ ഏതാനും മീറ്റർ മാത്രം സ്ഥലം ഏറ്റെടുത്ത് അപ്രോച്ച് റോഡ് പൂർത്തിയാക്കി പാലം തുറന്നു കൊടുക്കുവാൻ നാളിതുവരെയായിട്ടും എംഎൽഎക്ക് കഴിഞ്ഞിട്ടില്ല ശ്രമിക്കുന്നില്ല.. ഇതു സംബന്ധിച്ച് എം.എൽ.എ 2019 മുതൽ നടത്തിയ വാചകമേളയും കസർത്തുകളും പഴയ പത്രതാളുകളിൽ ഉണ്ട്. പാലത്തിൻറെ പേര് പറഞ്ഞ് രാഷ്ട്രീയം കളിക്കുന്ന നടപടി ഇനിയെങ്കിലും എംഎൽഎ അവസാനിപ്പിക്കണം.
പാലാറിംങ്‌റോഡ് 4 ഘട്ടമാണ്. രണ്ടും മൂന്നും നാലും ഘട്ടത്തിനായി ചെറുവിരൽ അനക്കിയിട്ടില്ല.
കിഴതടിയൂർ ജംഗ്ഷൻ മുതൽ പുലിയന്നൂർ ജംഗ്ഷൻ വരെയുള്ള നാലര കിലോമീറ്റർ വരുന്ന ബൈപ്പാസ് ആറുവർഷം മുമ്പ് തന്നെ പൂർത്തീകരിച്ചതാണ്. മരിയൻ ജംഗ്ഷനിലെ അവശേഷിക്കുന്ന ഏതാനും മീറ്റർ ഭാഗം പൊളിച്ച് മാറ്റുവാൻ പോലും നമ്മുടെ ജനപ്രതിനിധിയെക്കൊണ്ട് കഴിയുന്നില്ല. വിഷയം പരമാവധി നീട്ടികൊണ്ടു പോകുവാനാണ് ശ്രമിക്കുന്നത്.
ജനറൽ ആശുപത്രി ജംഗ്ഷൻ മുതൽ കൊട്ടാരമറ്റം വരെയുള്ള റിവർവ്യൂ റോഡിൻ്റ രണ്ടാം ഘട്ടം തൊണ്ണൂറ് ശതമാനവും വർഷങ്ങൾക്കു മുമ്പേ പൂർത്തീകരിക്കപ്പെട്ടതാണ്. അതിപ്പോഴും അതേപടി കിടക്കുന്നതിന് ആരാണുത്തരവാദി ?
കേരളത്തിലെ തന്നെ മികച്ച കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ ഒന്നായ പാലായിൽ നൂറിലേറെ ബസുകൾ സർവ്വീസുകൾ നടത്തിയിരുന്നത് ഇന്ന് 65-ൽ താഴെ സർവ്വീസുകളുമായി പാലാക്കാരെ നാണം കെടുത്തുകയാണ്. കെഎം മാണി സാറിൻറെ അവസാന നാളുകളിൽ നിർമ്മാണം പൂർത്തീകരിച്ച് തുറന്നുകൊടുത്ത കെഎസ്ആർടിസി ഷോപ്പിംഗ് കോംപ്ലക്സ് ഇന്ന് 'ഭാർഗവീനിലയത്തെ ' ഓർമിപ്പിക്കുന്നു. ഇവിടെയും പല തവണകളായി കോടികളാണ് എം.എൽ.എ വാഗ്ദാനം ചെയ്തിരുന്നത്. നയാ പൈസ നൽകിയില്ല. ഗ്രാമീണ സർവീസുകളും സ്റ്റേ സർവ്വീസുകളും പാടേ നിലച്ചു. ദ്വീർഘദൂര സർവ്വീസുകൾ ഒരോന്നായി നിർത്തൽ ചെയ്തു കൊണ്ടിരിക്കുന്നു.
നിലവിലുള്ള കെട്ടിടം അറ്റകുറ്റപണികൾ ഇല്ലാതെ ഇടിഞ്ഞു വീഴാറായ അവസ്ഥയിലായി.
ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് പാലാ വലവൂരിൽ ഉള്ള ട്രിപ്പിൾ ഐ ടി . ജോസ് കെ മാണി കൊണ്ടുവന്നു എന്ന ഒറ്റക്കാരണത്താൽ രാജ്യത്തെ ഈ നമ്പർവൺ സ്ഥാപനത്തിനെതിരെയും അതു യാഥാർത്ഥ്യമാക്കിയ ജോസ് കെ മാണിക്കെതിരെയും കാപ്പൻ നടത്തിയ ആക്ഷേപങ്ങൾ ഈ നാട്ടിലെ യുവജനങ്ങളും രക്ഷിതാക്കളും മറക്കാൻ ഇടയില്ല. 'പട്ടിക്ക് കിട്ടിയ മുഴുവൻ തേങ്ങ'എന്ന് നാടുനീളെ ആക്ഷേപവുമായി സ്ഥലം എം എൽ എ നടന്നപ്പോൾ ട്രിപ്പിൾ ഐ ടിക്കൊപ്പം ഇൻഫോസിറ്റികൂടി സ്ഥാപിക്കുവാൻ ഡൽഹിയിലെ മന്ത്രി മന്ദിരങ്ങൾ കയറിയിറങ്ങുകയായിരുന്നു ജോസ് കെ മാണി. രണ്ട് ജനപ്രതിനിധികളുടെ ഭാവിതലമുറയെ സംബന്ധിച്ച കാഴ്ചപ്പാടിൻ്റെ നേർസാക്ഷ്യമാണിത്. അടുത്ത കാലത്ത് ട്രിപ്പിൾ ഐ.ടി സന്ദർശിച്ച് കൺകുളിർക്കെ കാണുവാൻ എം.എൽ.എ വൈകി എങ്കിലും മനസ്സു കാണിച്ചു.
അഞ്ചുകൊല്ലം മുമ്പ് അഞ്ചു കോടി മുടക്കി പൂർത്തീകരിച്ച പാലാ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ മന്ദിരം ഉദ്ഘാടനത്തിന് ചാടിയിറങ്ങിയ എംഎൽഎ കൂടുതൽ ബാച്ചുകൾ അനുവദിക്കുന്നതിനോ ഫർണിച്ചറുകൾ ലഭ്യമാക്കുന്നതിനോ ഓഡിറ്റോറിയം നിർമ്മിക്കുന്നതിനോ നാളിതുവരെ ശ്രമിച്ചിട്ടില്ല. ഇവിടെയും പലതവണയായി കോടികൾ അനുവദിക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.
മീനച്ചിലാറും ളാലം തോടും സംഗമിക്കുന്ന സ്ഥലത്ത് മാണിസാർ പാലാ ഗ്രീൻ ടൂറിസം സർക്യൂട്ട് പദ്ധതിയിൽ അമിനിറ്റി സെൻ്റർ വിഭാവനം ചെയ്ത് ദീർഘവീക്ഷണത്തോടെ രൂപകൽപ്പന ചെയ്തു നഗര സൗന്ദര്യവൽക്കരണം കൂടി ലക്ഷ്യമാക്കി പൂർത്തീകരിച്ച ടൂറിസ്റ്റ് അമിനിറ്റി സെൻറർ ഉദ്ഘാടനം ചെയ്യാൻ ഭാഗ്യം ലഭിച്ചത് കാപ്പനാ യിരുന്നല്ലോ. എന്നാൽ തുടർനടപടികൾ ഒന്നും സ്വീകരിക്കാതെ ആ നാടമുറുക്കൽ ചടങ്ങിനെ ഒരു റീത്ത് വയ്ക്കൽ ചടങ്ങാക്കി അങ്ങ് മാറ്റുകയായിരുന്നു എന്ന് ഞങ്ങൾ തിരിച്ചറിയുന്നു. ഗ്രീൻ ടൂറിസം സർക്യൂട്ട് പ്രൊജക്ട് ഓഫീസ് അടച്ചു പൂട്ടി ഇല്ലാതാക്കി.
വർഷങ്ങൾക്കു മുമ്പേ മുഴുവൻ പണികളും തീർത്ത് റവന്യൂ വകുപ്പിന് കൈമാറിയ നെല്ലിയാനിയിലെ മിനി സിവിൽ സ്റ്റേഷൻ കെടുകാര്യസ്ഥതയുടെ മറ്റൊരുദാഹരണമാണ്. വൈദ്യുത ഉപകരണങ്ങളും ഫർണിച്ചറുകളും സ്ഥാപിച്ച് പെയിൻറിംഗ് ഉൾപ്പെടെ പൂർത്തിയാക്കി വൈദ്യുതിയുമെത്തിച്ച് കോടികൾ ചെലവഴിച്ച ഈ കെട്ടിടസമുച്ചയത്തിൽ ഒരു ഓഫീസ് പോലും എത്തിക്കാതെ ഇന്ന് തെരുവ് നായ്ക്കളുടെയും ഇഴജന്തുക്കളുടേയും വിഹാര കേന്ദ്രമായി മാറ്റിയിരിക്കുന്നു.
ജനറൽ ആശുപത്രിയിലെ കാത്ത് ലാബിന് പണിത കെട്ടിടം വർഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുന്നു. നഗരസഭയുടേതോ, എം.പി മാരുടേതോ ആയ വികസന പ്രവർത്തനങ്ങൾ നടന്നതല്ലാതെ എംഎൽഎയുടെതായി എന്തെങ്കിലും ഫണ്ട് ആശുപത്രിയിൽ ചെലവഴിക്കാൻ ഇതുവരെ കഴിഞ്ഞോ? ജോസ് കെ മാണിയുടെ നിരന്തര പരിശ്രമത്തിന്റെ ഫലമായി രാജീവ് ഗാന്ധി സെൻറർ ഫോർ ബയോ ടെക്നോളജിയുടെ ലാബ് പാലായിൽ കൊണ്ടുവരികയും പൊതുജനങ്ങൾക്ക് അത് വലിയ ആശ്വാസമാവുകയും ചെയ്തപ്പോൾ അതിൻറെ പിതൃത്വം ഏറ്റെടുക്കാൻ വന്ന എംഎൽഎയുടെ തൊലിക്കട്ടി അപാരം തന്നെ.
കാർഡിയോളജി ഉൾപ്പെടെ പല ചികിത്സാ വിഭാഗങ്ങളും പൂർണ്ണമായും ഇല്ലാതായി.രോഗ നിർണ്ണയ ഉപകരണങ്ങൾക്കായി ഇടപെടൽ ഉണ്ടായിട്ടില്ല. ഡയഗണോസ്റ്റിക് സെൻ്റെറിലേയ്ക്ക് ഉപകരണങ്ങൾക്കായി അനുവദിച്ച 4.25 കോടി ലാപ്സാക്കി.
അസംബ്ലിയിൽ സംസാരിക്കാൻ ലഭിക്കുന്ന അവസരം തങ്ങളുടെ മണ്ഡലത്തിന്റെ വികസന കാര്യങ്ങൾക്കായാണ് എല്ലാ എംഎൽഎമാരും വിനിയോഗിക്കുന്നത്. എന്നാൽ പാലായുടെ എംഎൽഎ ആ അവസരം മറ്റുള്ളവർക്ക് നൽകി താൻ ഈ പണിക്ക് യോഗ്യനല്ലെന്ന് ആവർത്തിച്ച് തെളിയിച്ചു കൊണ്ടിരിക്കുകയാണ്. എല്ലാം ആരൊക്കെയോ തടസ്സപ്പെടുത്തുന്നു എന്ന് പറഞ്ഞ് കൈകഴുകുന്ന എം.എൽ.എ നിയമസഭാ നടപടികളിൽ പങ്കാളിയാകാത്തത് ആരുതടഞ്ഞിട്ടാണ് എന്ന് ജനങ്ങളോട് വിശദമാക്കണം..
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ താങ്കളുടേതായി ഉയർന്ന ഫ്ലക്സ് ബോർഡിലെ വാചകങ്ങൾ പാലാക്കാർ മറന്നിട്ടില്ല. 'ചിലർ വരുമ്പോൾ ചരിത്രം വഴിമാറും' ഇതായിരുന്നു ആ വാക്യങ്ങൾ. ഇത് അക്ഷരാർത്ഥത്തിൽ ഇന്ന് സംഭവിച്ചിരിക്കുന്നു. പാലായുടെ വികസന ചരിത്രം വഴിമാറി. കേരളത്തിൽ ഏറ്റവും വികസനം എത്തിയ മണ്ഡലം എന്നതിൽ നിന്ന് അഞ്ചുവർഷത്തിനിടയിൽ ഒരു പുതിയ പദ്ധതി പോലും ആവിഷ്കരിക്കാത്ത ഏക മണ്ഡലം എന്നതിലേക്ക് പാലായുടെ ചരിത്രം വഴിമാറി.
ഒരു എംഎൽഎക്ക് അഞ്ചുവർഷംകൊണ്ട് എംഎൽഎ ഫണ്ടും ആസ്തി വികസന ഫണ്ടുമായി 30 കോടി രൂപയാണ് ലഭിക്കുന്നത്. അത് വീതം വെച്ച് നൽകുവാൻ കേവലം ഒരു പത്താം ക്ലാസുകാരൻ തന്നെ ധാരാളം . ഏതു ഗവൺമെൻറ് അധികാരത്തിൽ ഇരുന്നാലും ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ 140 നിയോജക മണ്ഡലങ്ങളിലും പൊതുമരാമത്ത് വകുപ്പിന്റെ ശുപാർശയിൽ റോഡ് പുനരുദ്ധാരണ പണികൾക്ക് തുക അനുവദിക്കുക എന്നത് സ്വാഭാവികം. അത് എംഎൽഎയുടെ ശ്രമഫലമായി മാത്രം വരുന്നതാണെന്ന അമിത അവകാശവാദം അൽപ്പത്തരമാണ്. സമീപകാലത്ത് ഇറങ്ങിയ ഉത്തരവിൽ നിലവിൽ എംഎൽഎ ഇല്ലാത്ത നിലമ്പൂരിൽ അടക്കം 140 നിയോജക മണ്ഡലങ്ങൾക്കും എൽഡിഎഫ് ഗവൺമെൻറ് നല്ല രീതിയിൽ ഫണ്ട് അനുവദിച്ചിട്ടുണ്ട്. പുതുതായി എന്തെങ്കിലും ഒരു വികസന പദ്ധതി കൊണ്ടുവരുന്നതിനോ, എന്തിന് നിർദ്ദേശിച്ച് അംഗീകരിപ്പിച്ച് നടപ്പാക്കുന്നതിനു പോലുമോ കഴിയാത്ത ഏക മണ്ഡലം എന്ന ഖ്യാതി ഇന്ന് പാലായ്ക്ക് മാത്രം സ്വന്തം.
വൻകിട ഭക്ഷ്യ സംസ്കരണ കേന്ദ്രങ്ങൾ, റബ്ബർ അധിഷ്ഠിത വ്യവസായങ്ങൾ, മീനച്ചിൽ ഗ്ലൗസ് ഫാക്ടറി ,ഐ ടി പാർക്കുകൾ , ഭാര വാഹനങ്ങൾക്ക് മാത്രമായി പ്രത്യേക റോഡുകൾ, കൊട്ടാരമറ്റത്തും വൈക്കം റോഡിലും ഫ്ലൈ ഓവറുകൾ, ഫുഡ് പാർക്ക് ........കാപ്പൻ്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും ഇങ്ങനെ നീളുന്നു. ഇവയിലൊന്നു പോലും ആരംഭിച്ചിട്ടില്ലെന്ന് മാത്രമല്ല ഒരു പ്രോജക്ട് റിപ്പോർട്ട് എങ്കിലും ഉണ്ടാക്കിയതായി മാലോകർക്ക് അറിവില്ല.
ദിവസവും നമ്മൾ വായിക്കുന്ന പത്രതാളുകളിൽ തകർന്ന ഗ്രാമീണ റോഡുകളുടെ നേർ ചിത്രങ്ങളാണ്. സർക്കാർ കോടികൾ നൽകിയെന്ന് എം.എൽ.എ തന്നെ വിവരിച്ചുകൊണ്ടിരിക്കുന്ന പദ്ധതികൾ പോലും നടപ്പാകുന്നതായി കാണുന്നില്ല. കഴിഞ്ഞ അഞ്ചു വർഷവും വെള്ളപൊക്ക വരൾച്ചാ ദുരിതാശ്വാസ നിധി, ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതി എന്നീ ഇനങ്ങളിൽ പാലായ്ക്ക് കോടികളാണ് സർക്കാർ നൽകിയത്. ഇത് എം.എൽ എ തന്നെ അറിയിച്ചിട്ടുമുണ്ട്
നമ്മുടെ ഗ്രാമീണ മേഖലകളിൽ ഒരു പുരോഗതിയും ഉണ്ടാവുന്നില്ല. യാതൊരുവിധ വികസന പ്രവർത്തനവും നടത്താതെ, പുതിയൊരു പദ്ധതി പോലും ആവിഷ്കരിക്കാൻ കഴിയാതെ, അസംബ്ലിയിൽ പാലായ്ക്ക് അവകാശപ്പെട്ട സമയം മറ്റുള്ളവർക്ക് വീതം വച്ച് , തന്റെ പിടിപ്പുകേടുകൾ മറ്റുള്ളവരുടെ തലയിൽ കെട്ടിവച്ച് എത്രനാൾ പാലാക്കാരെ പറ്റിക്കുവാൻ ഈ പാലാ എംഎൽഎക്ക് കഴിയും?
എം.എൽ എ യുടെ അധികാരങ്ങളിൽ മറ്റു ജനപ്രതിനിധികൾ ഇടപെടുന്നു എന്ന് ആക്ഷേപം ഉന്നയിച്ച ആളാണ്. തിന്നുകയുമില്ല തീറ്റിക്കുകയുമില്ല എന്ന നയമാണ് സ്വീകരിക്കുന്നത്.
പദ്ധതികൾക്കായുള്ള ശുപാർശയും ബജറ്റ് നിർദ്ദേശങ്ങളും സമർപ്പിക്കുന്നത് എം.എൽ എ യുടെ ചുമതലയിലാണ്.
വകുപ്പുതലഅവലോകന യോഗങ്ങളിൽ പങ്കെടുന്ന ഏകജനപ്രതിനിധിയും എം.എൽ.എമാത്രമാണ്.
പ്രിയപ്പെട്ട മാണി സി കാപ്പൻ , താങ്കളുടെ രാഷ്ട്രീയത്തെ ഞങ്ങൾ മാനിക്കുന്നു. ഗവൺമെന്റിനെ താങ്കൾക്ക് വിമർശിക്കാം. തെറ്റുകൾ ഉണ്ടെങ്കിൽ ചൂണ്ടിക്കാണിക്കാം. രാഷ്ട്രീയമായി താങ്കൾക്ക് ഞങ്ങളെ എതിർക്കാം. പക്ഷേ, മറ്റൊരാൾ കൊണ്ടുവന്നു എന്നതിൻറെ പേരിൽ പൂർത്തീകരിച്ചതും പൂർത്തീകരണത്തിന്റെ വക്കിലെത്തിയതുമായ പദ്ധതികൾക്ക് ഇനിയെങ്കിലും അങ്ങ് തടസ്സം നിൽക്കരുത്.സർക്കാർ അനുവദിക്കുന്ന വികസന ഫണ്ടുകൾ ലാപ്സാക്കരുത്. രാഷ്ട്രീയമേതായാലും പാലായെ പിന്നോട്ട് നയിക്കരുതേ.
ഇത് പാലായിലെ മുഴുവൻ ജനങ്ങൾക്കും വേണ്ടിയുള്ള ഞങ്ങളുടെ അഭ്യർത്ഥനയാണ് .
എം.എൽ.എയുടെ നിഷ്ക്രിയത്തിനും അലംഭാവത്തിനും വികസന വിരുദ്ധ സമീപനത്തിനും വാഗ്ദാന ലംഘനങ്ങൾക്കും അസത്യ പ്രചാരണത്തിനുമെതിരെ പാലായിൽ മഹാസമ്മേളനവും പഞ്ചായത്ത് തലത്തിൽ പൊതുയോഗവും ഉടൻ സംഘടിപ്പിക്കും.
എൽ.ഡി.എഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റിക്കു വേണ്ടി.
ബാബു കെ.ജോർജ്.
എൽ.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ
പത്രസമ്മേളനത്തിൽ എൽ.ഡി.എഫ് ജില്ലാ കൺവീനർ പ്രൊഫ.ലോപ്പസ് മാത്യു, ലാലിച്ചൻ ജോർജ്, പി.എം.ജോസഫ്, ടോബിൻ കെ.അലക്സ്, പി.കെ.ഷാജകുമാർ, ബെന്നി മൈലാടൂർ, കെ.എസ്.രമേശ് ബാബു, ഔസേപ്പച്ചൻ തക ടിയേൽ, ഇ.വി.സതീഷ് ബാബു, രാജൻ ആരംപുളിക്കൽ, പ്രൊഫ. ഷാജികട മല ,നഗരസഭാ ചെയർമാൻ തോമസ് പീറ്റർ, ബിജു പാലൂ പടവൻ എന്നിവരും പങ്കെടുത്തു.