പാലാ: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലോടനുബന്ധിച്ച് രൂപതയ്ക്കൊപ്പം ജനിച്ച് 75 വയസ്സായവരുടെ സംഗമം നടന്നു. മാർ ജോസഫ് കല്ലറങ്ങാട്ട് സംഗമം ഉദ്ഘാടനം ചെയ്തു. സ്വത്വബോധത്തെയും സ്വന്തമെന്ന ബോധത്തെയും വളർത്താൻ ഇത്തരം കൂടി വരവുകൾക്ക് പ്രസക്തിയുണ്ടെന്നും നമ്മുടെ വേരുകളും ഉറവിടങ്ങളും കണ്ടെത്താൻ ഇത് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. രൂപതയുടെ 75 ആം പിറന്നാളിനോട് അനുബന്ധിച്ചുള്ള കൂറ്റൻ കേക്ക് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ആശിർവദിച്ചു മുറിച്ചു.
ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട രൂപതകളിൽ ഒന്നായ പാലാ രൂപത രൂപം കൊണ്ടതിനൊപ്പമാണ് താനും ജനിച്ചതെന്ന് മുഖ്യപ്രഭാഷണം നടത്തിയ പി സി ജോർജ് സന്തോഷത്തോടെ ഓർത്തെടുത്തു. രൂപതയുടെ മൂന്ന് മെത്രാന്മാരുടെയും പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. പാലാ രൂപത ഫാമിലി അപ്പസ്തോലേറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ നാലു വൈദികരെയും 26 കന്യാസ്ത്രീകളെയും 418 അല്മായരെയും ആദരിച്ചു.
ഫാമിലി അപ്പസ്തോലറ്റ് ഡയറക്ടർ ഫാദർ ജോസഫ് നരിതൂക്കിൽ സ്വാഗതം ആശംസിച്ചു. രൂപതാ വികാരി ജനറാൾ റവ.ഡോ. സെബാസ്റ്റ്യൻ വേത്താനത്ത് അധ്യക്ഷത വഹിച്ചു. ളാലം സെൻ്റ് മേരിസ് പള്ളി വികാരി ഫാ. ജോസഫ് തടത്തിൽ, പിതൃവേദി രൂപത പ്രസിഡൻറ് ജോസ് തോമസ് മുത്തനാട്ട്, മാതൃവേദി രൂപത പ്രസിഡൻറ് ഷേർളി ചെറിയാൻ മഠത്തിപ്പറമ്പിൽ, പ്രോലൈഫ് രൂപത പ്രസിഡൻറ് മാത്യു എം കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.