പൂവരണി ശ്രീ മഹാദേവക്ഷേത്രത്തിന്റെ ഉടമസ്ഥതയും ഭരണവും നൂറ്റാണ്ടുകളായി തൃശ്ശിവപേരൂർ തെക്കേ മഠത്തിൽ നിക്ഷിപ്തമായിട്ടുള്ളതാണ്. മഠത്തിൽ നിന്നും നിയമിക്കുന്ന "മുതൽ പിടി" (മാനേജർ) ഉത്സവ നടത്തിപ്പിനും മറ്റും വർഷാവർഷം ഭക്തജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന ഒരു ഉപദേശക സമിതിയുടെ സഹായത്തോടെ 2017 വരെ സുഗമമായും കാര്യക്ഷമമായും ഭരണം നടത്തി വരികയായിരുന്നു.
2017 ൽ തിരഞ്ഞെടുത്ത സമിതി തെക്കേമഠവുമായി യോജിച്ചു ക്ഷേത്രത്തിലെ ദൈനംദിന കാര്യങ്ങൾ നടത്തിവന്നിരുന്നതുമാണ്, ഉത്സവ ശേഷം വിളിച്ചു ചേർത്ത കമ്മറ്റിയിൽ തിരുവുത്സവത്തിൻ്റെ വരവ് ചെലവ് കണക്കുകളിൽ കാര്യമായ പൊരുത്തക്കേടുകൾ മുതൽപിടി ചൂണ്ടിക്കാണിച്ചു. അത് അംഗീകരിച്ചു തിരുത്തി മാറ്റങ്ങൾ വരുത്തി പുതിയ കണക്കുകൾ അവതരിപ്പിക്കാം എന്നും, വീണ്ടും അടുത്ത ദിവസം തന്നെ കമ്മറ്റി വിളിച്ചു ചേർത്ത് അവതരിപ്പിച്ചു കൊള്ളാം എന്നും പറഞ്ഞു പിരിഞ്ഞു.
എന്നാൽ ഉപദേശക സമിതി പ്രസിഡൻ്റ് ധാരണകൾ തെറ്റിച്ചുകൊണ്ട് നിക്ഷിപ്ത താല്പര്യമുള്ള ചിലരെ മാത്രം ഉൾകൊള്ളിച്ചുകൊണ്ട് തെക്കേമഠത്തിന്റെ അനുവാദമില്ലാതെ സ്വകാര്യമായ ഒരു ട്രസ്റ്റ് രൂപീകരിക്കുകയും ആ ട്രസ്റ്റിനാണ് പൂവരണി ദേവസ്വത്തിൻ്റെ എല്ലാ അവകാശങ്ങളും എന്ന് കാണിച്ചുകൊണ്ട് ഒരു ബൈലോ നിർമ്മിക്കുകയും ചെയ്തു. മുതൽ പിടിയുടെ അറിവോ സമ്മതമോ ഇല്ലാതെ ക്ഷേത്രത്തിലെ എല്ലാ താഴുകളും അറുത്തു മാറ്റി പുതിയ പൂട്ടുകൾ പിടിപ്പിക്കുകയും ആയതിൻ്റെ താക്കോലുകൾ മുതലുപിടിയ്ക്കൊ സ്വാമിയാർ മഠത്തിലോ നൽകിയില്ല.
മുതൽ പിടിയെ അദ്ദേഹത്തിന്റെ ഓഫീസിലും ക്ഷേത്രത്തിലും കയറുന്നതിനും ഭരണം നടത്തുന്നതിനും അനുവദിചില്ല. സ്ഥലവാസി അല്ലാത്ത അദ്ദേഹം ഇവിടെ വരേണ്ട എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി മടക്കി അയക്കുകയും ചെയ്തു. കൂടാതെ "തൃശ്ശൂർ തെക്കേമഠം വക പൂവരണി ദേവസ്വം" എന്ന് ഉണ്ടായിരുന്ന എല്ലാ ബോർഡുകളും മാറ്റി ട്രസ്റ്റ് "പൂവരണി ദേവസ്വം ഭരണസമിതി ട്രസ്റ്റ് വക" എന്നാക്കി മാറ്റുകയും ചെയ്തു.
ഉപദേശക സമിതിയുടെ കാലാവധി പൂർത്തിയാക്കിയതിനു ശേഷം 2018 ൽ പുതിയ കമ്മിറ്റി തിരഞ്ഞെടുക്കുന്നതിന് വേണ്ടി തെക്കേമഠം നോട്ടീസ് പ്രസിദ്ധീകരിക്കുകയും അതനുസരിച്ച് തെരഞ്ഞെടുപ്പ് നടത്താൻ വേണ്ടി പൂവരണിയിൽ എത്തിയ തെക്കേ മഠം മാനേജർ വടക്കുമ്പാട് നാരായണൻ നമ്പൂതിരിയെയും മുതൽ പിടി അരവിന്ദാക്ഷൻ നായരെയും രാഷ്ട്രീയ സ്വാധീനത്താൽ പോലീസിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും തെരഞ്ഞെടുപ്പ് നടത്തരുത് എന്ന് അറിയിക്കുകയും ചെയ്തു.
അതിനു വശംവദരാകാതെ മാനേജരുടെ നേതൃത്വത്തിൽ പൊതുയോഗം കൂടി പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുകയുണ്ടായി. തിരഞ്ഞെടുത്ത പുതിയ ഉപദേശക സമിതിക്ക് ചുമതലകളും താക്കോലുകളും കൈമാറണം എന്ന് അറിയിച്ചു. എന്നാൽ അതിനു തയ്യാറാകാതെ തെക്കേമഠത്തിന്റെ ആളുകൾ ആരും ക്ഷേത്രത്തിൽ കയറുന്നത് തടയണം എന്നും എന്നാൽ മഠത്തിനെ കക്ഷി ചേർക്കാതെ ഒരു കള്ള ഇൻജക്ഷൻ കേസ് ട്രസ്റ്റ് അംഗത്തെയും പ്രസിഡൻ്റിൻ്റെ ബിനാമി ആയ സുഹൃത്തിനെയും കക്ഷി ചേർത്ത് വാദിയും പ്രതിയുമായി ബഹു. പാലാ മുനിസിഫ് കോടതിയിൽ ഫയൽ ചെയ്തു.
ഇതറിഞ്ഞ മഠം ആ കേസിൽ കക്ഷി ചേരുകയും സത്യാവസ്ഥ ബോധിപ്പിക്കുകയും ചെയ്തു. 2023 ഡിസംബറിൽ മേൽപ്പടി കേസ് കള്ളക്കേസ് ആണെന്നും വാദം അംഗീകരിച്ചുകൊണ്ട് മഠത്തിന് അനുകൂലമായി ചെലവ് സഹിതം കേസ് വിധിച്ചിട്ടുള്ളതുമാണ്. അതിനുശേഷം കമ്മിറ്റി അംഗങ്ങൾക്ക് ചാർജ് കൈമാറാൻ കൂട്ടാക്കാതെ കേസിൽ അപ്പീൽ ബോധിപ്പിക്കുകയും ട്രസ്റ്റ് അനധികൃത പ്രവർത്തനങ്ങൾ തുടരുവാൻ ശ്രമിച്ചുകൊണ്ടിരുന്നതും ആണ്.
പൂവരണി ദേശത്തു നിന്നുള്ള ഭക്തജനങ്ങളിൽ നിന്നും ക്ഷേത്രഭരണം സംബന്ധിച്ചും ക്ഷേത്രസ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിനെ സംബന്ധിച്ച് വ്യാപകമായ പരാതികൾ ലഭിച്ച മുറക്ക് ക്ഷേത്രത്തിൽ ഇപ്പോൾ ഉള്ള സ്ഥാവരജംഗമവസ്തുക്കൾ തിട്ടപ്പെടുത്തുന്നതിനും കമ്പ്യൂട്ടറിൽ നിന്നും കണക്കുകൾ ശേഖരിക്കുന്നതിനും വേണ്ടി മഠത്തിന്റെ ആവശ്യപ്രകാരം ബഹുമാനപ്പെട്ട കോടതി ഒരു കമ്മീഷനെ നിയമിക്കുകയും അതിൻപ്രകാരം തെളിവെടുപ്പ് നടത്തുകയും ചെയ്തു.
കമ്മീഷന്റെ തെളിവെടുപ്പിൽ വളരെ ഗുരുതരമായ ക്രമക്കേടുകൾ കണ്ടതിനെ തുടർന്ന് ക്ഷേത്രത്തിന്റെ ഭരണം ഇങ്ങനെ മുൻപോട്ടുപോയാൽ അത് ക്ഷേത്രത്തിനു വലിയ ബാധ്യത വരുത്തിവയ്ക്കുമെന്നും അതിന് അനുവദിച്ചു കൂടാ എന്നും അതിനുവേണ്ടി ക്ഷേത്രഭരണം റിസീവറുടെ കീഴിലുള്ള ഒരു കമ്മിറ്റി മുമ്പോട്ടു പോകണം എന്ന് കോടതിയിൽ ആവശ്യപ്പെട്ടു. അതനുസരിച്ച് കോടതി 2024 ഡിസംബറിൽ ഒരു റിസീവറെ നിയമിച്ച് ഉത്തരവായി. എന്നാൽ ഉത്തരവ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ട്രസ്റ്റ് ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചു.
മേൽപ്പടി റിസീവർ നിലനിർത്തിക്കൊണ്ടുതന്നെ 2025 മാർച്ച് മാസം 31 ന് മുമ്പായി അപ്പീൽ കേസിൽ വിധി പറയണമെന്ന് ഹൈക്കോടതി പാലാ സബ് കോടതിക്ക് നിർദ്ദേശം നൽകി ഉത്തരവായി. ആയതിനെത്തുടർന്ന് റ്റ്രസ്റ്റിന്റെ അപ്പീൽ തള്ളി മാർച്ച് 11 ആം തീയതി പാലാ സബ് കോടതി ഉത്തരവു പുറപ്പെടുവിച്ചിട്ടുള്ളതുമാണ്. ട്രസ്റ്റിന് പൂവരണി മഹാദേവ ക്ഷേത്രവുമായി യാതൊരു ബന്ധവുമില്ല എന്നും തെക്കേ മഠത്തിനാണ് ക്ഷേത്രത്തിൻ്റെയും സ്വത്തുക്കളുടെയും പരിപൂർണ്ണ അവകാശവും എന്ന മുൻസിഫ് കോടതി ഉത്തരവു പ്രാബല്യത്തിൽ വന്നു.
എന്നാൽ ട്രസ്റ്റിലേ ചില ആളുകളുടെ രാഷ്ട്രീയ സ്വാധീനവും പണവും മറ്റും ഉപയോഗിച്ച് പോലീസ് / റവന്യൂ അധികാരികളെകൊണ്ട് വ്യാജമായി ലോ ആൻഡ് ഓർഡർ ഇഷ്യൂ ഉണ്ട് എന്ന് പറഞ്ഞ് കള്ള റിപ്പോർട്ടിൻമേൽ പാലാ പോലീസ് ക്ഷേത്ര വഴിപാട് കൗണ്ടറിന്റെ താക്കോലുകൾ ദേവസ്വം മുതൽ പിടിയിൽ നിന്നും വാങ്ങി കൊണ്ടുപോവുകയും. തുടർന്ന് രാഷ്ട്രീയ സ്വാധീനത്താൽ പാലാ ആർ ഡി ഒ ഇറക്കിയ ഏകപക്ഷീയമായ ഉത്തരവുപ്രകാരം ക്ഷേത്രത്തിൻറെ ഭരണം ട്രസ്റ്റിനെ തിരികെ ഏൽപ്പിക്കുകയും ചെയ്തിട്ടുള്ളതാണ്. മേൽപ്പിടി ആർ ഡി ഓ ഉത്തരവിനെതിരെ കോട്ടയം സെഷൻസ് കോടതിയിൽ തേക്കേമഠം മാനേജർ അപ്പീൽ നൽകി. കോടതി പാലാ ആർഡിഒ (സബ് ഡിവിഷനൽ മജിസ്ട്രേറ്റ്) കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യുകയും, തുടർന്ന് ട്രസ്റ്റ് ഹൈക്കോടതിയെ സമീപിച്ചങ്കിലും ഹൈക്കോടതി കേസ് പരിഗണിക്കാതെ തള്ളി.
പത്ത് ദിവസത്തിനുള്ളിൽ ജില്ലാ കോടതിയിൽ കേസ് തീർപ്പാക്കുവാനും ഉത്തരവായി.
കേസ് പരിഗണിച്ച ജില്ലാകോടതി, ആർ.ഡി.ഓ.യുടെ വിധി പരിപൂർണ്ണമായി തള്ളികളയുകയും, ക്ഷേത്രവും സ്ഥാവരവസ്തുക്കളുടെയും പരിപൂർണ്ണ അവകാശം തെക്കേമഠത്തിന് മാത്രം ആണെന്നും ട്രസ്റ്റ് വെറും കെയർ ടെയ്ക്കർ മാത്രം ആണെന്നും വിധിച്ചിരിക്കുന്നു. എന്നാൽ ക്ഷേത്ര സ്വത്തുക്കളിലും വരുമാനങ്ങളിലും മാത്രം ശ്രദ്ധ കേന്ദീകരിച്ച ട്രസ്റ്റ് കോടതി ഉത്തരവ് അനുസരിക്കാതെ കാണിക്ക വഞ്ചികളുടെയും മറ്റ് എല്ലാ ഓഫീസ് മേശ, കണക്കുകൾ എല്ലാം കൈവശം വച്ചിരിക്കുകയാണ്. ദേവസ്വം വക കൂട്ടിക്കൽ വില്ലേജിൽ ഉൾപ്പെട്ടിരിക്കുന്ന വസ്തുവകൾ ട്രസ്റിൻ്റെ ആസ്തിയിലേക്ക് ചേർക്കുന്നതിനായി ചില അവകാശവാദങ്ങൾ ഉന്നയിക്കുന്നു. ഇത് തികച്ചും ദുരുദ്ദേശപരവും ഭക്ത ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കുക എന്ന ഗൂഢ ലക്ഷ്യത്തോട് കൂടി ഉള്ളതാണ്" - സജീവ് കുമാർ ജി, മുതൽ പിടി, പൂവരണി ദേവസ്വം.