തിരുവനന്തപുരം : സമൂഹമാധ്യമങ്ങളിലെ ചതിക്കുഴികൾ തുടർക്കഥയാകുന്നു. വിനോദങ്ങൾക്കുപയോഗിക്കുന്ന സമൂഹമാധ്യമങ്ങൾ മാനനഷ്ടത്തിനും പണനഷ്ടത്തിനും വഴിതെളിക്കുന്നുണ്ടെങ്കിലും അതൊന്നും മനസിലാക്കാതെ ചതിക്കുഴികളിൽ ചാടുകയാണ് ചിലർ.
ലോക്ക്ഡൗൺ കാലത്ത് മറ്റ് ക്രമസമാധാന പ്രശ്നങ്ങളിലും കുറ്റകൃത്യങ്ങളിലും വലിയ കുറവ് ഉണ്ടായെങ്കിലും സൈബർ ഇടങ്ങളിലെ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വൻ വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. മാനനഷ്ടത്തിനുപുറമെ പണം തട്ടുന്നതിനും സൈബർ ലോകത്ത് വലകൾ വിരിച്ച് കാത്തിരിക്കുകയാണ് സൈബർ ആക്രമികൾ.
വീട്ടമ്മമാർ, കോളേജ് വിദ്യാർത്ഥിനികൾ, യുവാക്കൾ എന്നിങ്ങനെ നിരവധിയാളുകളാണ് തട്ടിപ്പിന് ഇരകളാവുന്നത്. ഒറ്റ നോട്ടത്തിൽ തങ്ങളാണെന്ന് ഇരകൾക്ക് തോന്നുന്ന വിധത്തിൽ കൃത്രിമമായി തയ്യാറാക്കിയ വീഡിയോകളാണ് തട്ടിപ്പ് സംഘം വ്യാപകമായി ഉപയോഗപ്പെടുത്തുന്നത്. വീഡിയോ കോളുകൾ വഴിയുള്ള ബന്ധത്തിൽ പെട്ടുപോയാൽ അവർ പങ്കുവെച്ച ദൃശ്യങ്ങൾ വിലപേശലിനായി ഉപയോഗപ്പെടുത്തുന്നു.
സ്ത്രീകളുടെ പേരിൽ സമൂഹമാധ്യമങ്ങളിലും ഡേറ്റി അപ്ലിക്കേഷനിലും വ്യാജ അക്കൗണ്ടുകൾ തയ്യാറാക്കി യുവതി-യുവാക്കളോട് ലൈവ് വീഡിയോ സെക്സ് ചാറ്റ് നടത്തുകയും ഇത് വീഡിയോ സ്ക്രീൻ റെക്കോർഡിന്റെ സഹായത്തോടെ സേവ് ചെയ്യുകയും ആണ് ഇവരുടെ രീതി. ഈ വീഡിയോ സമൂഹമാധ്യമങ്ങളിലും പോൺ സൈറ്റുകളിലും പ്രചരിപ്പിക്കാതിരിക്കാൻ വൻ തുക ഇവർ ഇരകളിൽ നിന്ന് ആവശ്യപ്പെടും. വീഡിയോ മാതാപിതാക്കൾക്കും സുഹൃത്തുക്കൾക്കും അധ്യാപകർക്കും അയച്ച് കൊടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തും. വ്യാജ മേൽവിലാസങ്ങൾ ഉപയോഗിച്ച് എടുത്ത സിംകാർഡുകൾ വഴിയാണ് സംഘം തട്ടിപ്പുകൾ നടത്തുന്നത്. ഭീഷണിയായി തട്ടിപ്പ് സംഘം ഇരകൾക്ക് ഫോട്ടോകളും വീഡിയോകളും അയക്കുന്നത് ഓട്ടോ ഡിലീറ്റ് മെസ്സേജുകൾ ആയിട്ടാണ്. മുൻകൂട്ടി സെറ്റ് ചെയ്ത സമയം കഴിയുമ്പോൾ ആ മെസ്സേജുകൾ ഓട്ടോമാറ്റിക്കായി ഡിലീറ്റ് ആവും. അതിനാൽ തന്നെ പോലീസിൽ പരാതി നൽകുമ്പോൾ തെളിവുകൾ ഹാജരാക്കാനും സാധിക്കാതെ വരും.
ഇരകളിൽ പലരും മാനസിക സമ്മർദ്ദത്തിനടിമപ്പെടുകയും ആത്മഹത്യയിലേക്ക് വലിച്ചെറിയപ്പെടുകയും ചെയ്യുന്നു.
നേരിട്ട് അറിയാവുന്നവരുമായി മാത്രം സാമൂഹിക മാധ്യമങ്ങളിലൂടെ ബന്ധം ചുരുക്കുക എന്നത് മാത്രമാണ് ഈ ചതിക്കുഴികളിൽ വീഴാതിരിക്കാനുള്ള ഏക പോംവഴി. പാസ്സ്‌വേർഡ് സെറ്റ് ചെയ്യുമ്പോൾ ഫോൺ നമ്പറോ അക്കങ്ങളോ മാത്രമായി നൽകാതിരിക്കുക. ഇത്തരം പാസ്‌വേഡുകൾ ഒരു ഹാക്കർക്ക് എളുപ്പത്തിൽ കണ്ടുപിടിക്കാൻ സാധിക്കും. അക്ഷരങ്ങളും അക്കങ്ങളും ചിഹ്നങ്ങളും ഇടകലർത്തിയെഴുതിയ പാസ്‌വേഡുകൾ വേണം ഉപയോഗിക്കാൻ. വരുന്ന സന്ദേശത്തിലെ ലിങ്കുകൾ ഓപ്പൺ ചെയ്യുമ്പോഴും ശ്രദ്ധിക്കുക. പരിചയമില്ലാത്ത ലിങ്കുകൾ പരമാവധി ഒഴിവാക്കുക. ഇത്തരം കെണികളിൽ പെട്ടുവെന്ന് ബോധ്യമായാൽ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയോ സൈബർ സെല്ലുമായി ബന്ധപ്പെടുകയോ ചെയ്യണം.