കാസർകോട് : കോവിഡ് 19 സിനിമയാകുന്നു. മലയാളിയായ സന്തോഷ് മാടയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന സിനിമ തുളു ഭാഷയിൽ ആണ് നിർമിക്കുന്നത്. തുളു സൂപ്പർ താരവും മികച്ച നടനുള്ള കർണാടക സർക്കാരിന്റെ അവാർഡും കരസ്ഥമാക്കിയ മംഗളൂരു സ്വദേശിയായ നവീൻ D പഡിൽ ആണ് ദി ലൈഫ് ഓഫ് ഹോപ്പ് (പന്തം) എന്ന് പേരിട്ടിരിക്കുന്ന കോവിഡ് അടിസ്ഥാനമാക്കിയുള്ള സിനിമയിലെ നായകൻ.
ദേശി ഫ്‌ലിക്സിന്റെ ബാനറിൽ സ്വേതാ കാർത്തിക് നിർമിക്കുന്ന ചിത്രം ലോക്ക്ഡൗണിന് ശേഷം ഷൂട്ടിംഗ് ആരംഭിക്കുന്നതാണെന്നാണ് അണിയറ വാർത്തകൾ. മറ്റുഭാഷ സിനിമകളെ അപേക്ഷിച്ച് തുളു സിനിമകൾക്ക് അധികം സ്വീകാര്യത ലഭിക്കാറില്ല. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലും മാത്രമാണ് തുളു സംസാരിക്കുന്ന ആളുകൾ ഉള്ളത്. ചുരുക്കം ചില തുളു സിനിമകൾ ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അങ്ങനെയൊരു ചലച്ചിത്ര തലത്തിൽ നിന്നാണ് കോവിഡ് 19 ആസ്പദമാക്കി ഒരു സിനിമ വരുന്നത്.
സിനിമയുടെ കഥയും തിരക്കഥയും സംവിധായകൻ സന്തോഷ് മാടയുടേതാണ്. പ്രശസ്ത ഗാനരചയിതാവായ കൈതപ്രത്തിന്റെ അനന്തരവനാണ് സന്തോഷ് മാട. മലയാളത്തിന്റെ പ്രമുഖ സംവിധായകരായ ജയരാജിന്റെയും കമലിന്റെയും റോഷൻ ആൻഡ്രൂസിന്റെയും സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. മമ്മൂട്ടി അഭിനയിച്ച ശിക്കാരി എന്ന ചിത്രത്തിന്റെ സംഭാഷണം എഴുതിയതും സന്തോഷ് മാട ആണ്. 'ജിറ്റിക്കെ' യുടെ സംഭാഷണം സംഭാഷണം ഒരുക്കുന്നത് തുളുവിലെ എഴുത്തുകാരനും കവിയുമായ ശശിരാജ് കാവൂരാണ്. ഭയാനകം എന്ന ആദ്യ ചിത്രത്തിലൂടെ ദേശീയ അവാർഡ് നേടിയ നിഖിൽ S പ്രവീൺ ക്യാമറയും സംഗീതം ദീപാങ്കുരനും നിർവഹിക്കുന്നു.
നാടക നടനായിരുന്ന നവീൻ D പഡിൽ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത മമ്മൂട്ടി നായകനായ വിധേയൻ സിനിമയിലൂടെ ആണ് സിനിമാരംഗത്ത് എത്തിയത്. പിന്നീട് നിരവധി തുളു-കന്നഡ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
0 Comments