മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത 'ദൃശ്യം' ഏറെ ജനശ്രദ്ധ നേടുകയും ബോക്സ് ഓഫീസിൽ പണം വാരുകയും ചെയ്ത ചിത്രമാണ്. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു എന്ന വാർത്തകളാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്. മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ അറുപതാം ജന്മദിന ദിവസമായ നാളെ പ്രഖ്യാപനം ഉണ്ടാവും.
ലോക്ക്ഡൗണിന് ശേഷം ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങും എന്നാണ് വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ഏഴുവർഷത്തിന് ശേഷമാണ് ഈ ത്രില്ലർ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നത്. ജിത്തുജോസഫ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ആശിർവാദ് സിനിമയ്ക്ക് വേണ്ടി ആന്റണി പെരുമ്പാവൂരാണ് നിർമിക്കുന്നത്. ലോക്ക്ഡൗണിന് ശേഷം 60 ദിവസത്തിനുള്ളിൽ ചിത്രീകരണം പൂർത്തിയാക്കുന്ന വിധത്തിലാണ് സിനിമ. ഇതിന് ശേഷമായിരിക്കും ഷൂട്ടിങ് നിർത്തിവെച്ച മറ്റ് സിനിമകളിൽ മോഹൻലാൽ എത്തുകയെന്ന് ആന്റണി പെരുമ്പാവൂർ പറഞ്ഞു.
2013 ഡിസംബറിൽ ആയിരുന്നു 'ദൃശ്യം' റിലീസ് ആയത്. 50 കോടി രൂപയോളം ബോക്സ് ഓഫീസ് കളക്ഷൻ ഉണ്ടായിരുന്ന ചിത്രത്തിൽ മോഹൻലാൽ, മീന, കലാഭവൻ ഷാജോൺ, ആശ ശരത്, സിദ്ദിഖ് എന്നിവർ പ്രധാന കഥാപാത്രങ്ങൾ കൈകാര്യം ചെയ്തിരുന്നു.
അതേ സമയം താരത്തിന്റെ അറുപതാം പിറന്നാൾ ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് സിനിമാലോകവും ആരാധകസമൂഹവും.
