ഒരു ചെറിയ ജലദോഷപ്പനി വന്നാൽ അയ്യോ അമ്മെ വയ്യ ഇന്നിനി ഞാൻ സ്കൂളിൽ പോണോ എന്നൊക്കെ പറയുന്ന.. പറഞ്ഞിട്ടുള്ള ആൾക്കാരാണ് നമ്മൾ. എന്തെല്ലാം സൗകര്യങ്ങളുണ്ടായിട്ടും ഒരു വിഷമ ഘട്ടം വന്നാൽ ദൈവത്തെയും, വിധിയെയും പഴിച്ചു ജീവിതം തള്ളി നീക്കുന്നവർക്ക് മുന്നിലാണ് 'ഓയ് പാത്തുവാണേന്നും ' പറഞ്ഞ് മനസ്സ് തുളുമ്പുന്ന ചിരിയുമായി പാത്തൂ നിൽക്കുമ്പോൾ നമ്മൾ ഓരോരുത്തരും ആ ചിരിയ്ക്ക് മുന്നിൽ തോറ്റ് പോവുന്നത്. Osteogenesis Imperfecta എന്ന രോഗകാരണത്താൽ ചെറുപ്പത്തിലേ വീൽചെയറിന്റെ സഹായം തേടേണ്ടി വന്ന പെൺകുട്ടി. എല്ലുകളെ ബാധിക്കുന്ന ഈ രോഗം കാരണം അമ്പതോളം തവണയാണ് എല്ലുകൾ പൊട്ടിയത്. ഒടുവിൽ ഒരുപാട് നീണ്ട സർജറികൾക്കു ശേഷം ഫാത്തിമ ആദ്യമായി എഴുന്നേറ്റു നിന്നു. അതും അവളുടെ ഇരുപത്തിമൂന്നാമത്തേ വയസ്സിൽ. പ്രതിസന്ധികളിൽ തളരാതെ വേദനകൾക്ക് സന്തോഷത്തിന്റെ മരുന്ന് പുരട്ടി ജീവിതത്തിൽ വിജയിച്ചു കാണിക്കുകയാണ് ഫാത്തിമ അസ്‌ല. "നിലാവ് പോലെ ചിരിയ്ക്കുന്ന പെൺകുട്ടി" എന്ന ഫാത്തിമയുടെ കവിതാസമാഹാരം അടുത്തിടെയാണ് പുറത്തിറങ്ങിയത്. സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്ന ഫാത്തിമയുടെ കവിതകൾക്കെന്നും വാൻ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. പ്രതിസന്ധികളിൽ തളരാതെ മുഖത്തെപ്പോഴും കാത്ത് വെച്ച ചിരിയുമായി ഫാത്തിമ ആത്മവിശ്വാസം കൊണ്ട് സ്വപ്നങ്ങളെ ഉള്ളം കയ്യിലാക്കുമ്പോൾ അനേകമനേകം പേർക്കാണ് അവൾ പ്രചോദനമാവുന്നത്.
തനിയ്ക്ക് ഡോക്ട്ടർ ആവാൻ കഴിയില്ലെന്ന് വിധിയെഴുതിയ ആളുകൾക്ക് മുന്നിലാണ് അതേ ഡോക്ട്ടർ പഠനം തിരഞ്ഞെടുത്തുകൊണ്ട് നിശ്ചയദാർഢ്യമുണ്ടെങ്കിൽ സ്വപ്നങ്ങൾക്ക് പരിധിയില്ലെന്നവൾ കാണിക്കുന്നത്. ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജിൽ അവസാന വർഷ വിദ്യാർത്ഥിനിയായ ഫാത്തിമ അസ്‌ല സംസാരിക്കുന്നു.
പാത്തൂ, ആദ്യമായി എഴുന്നേറ്റ് നിൽക്കുന്നതും , നടക്കുന്നതുമായ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇപ്പോൾ ആ സംഭവത്തെ കുറിച്ചോർക്കുമ്പോൾ എന്താണ് മനസ്സിലേക്ക് വരുന്നത് ?
അടുത്തടുത്തായി മൂന്നു സർജറികൾ ചെയ്തിരുന്നു. അതിനു ശേഷമാണ് നിൽക്കാനും, നടക്കാനുമൊക്കെ തുടങ്ങിയത്. പക്ഷെ അതെനിയ്ക്ക് വല്യ ഒരു കാര്യം ആയിട്ട് തോന്നിയില്ല. ഞാൻ അതിയായി ആഗ്രഹിച്ചിട്ടൊന്നുമില്ലായിരുന്നു. ഞാൻ വീൽചെയറിൽ ഹാപ്പി ആയിരുന്നു. എനിയ്ക്ക് വീൽചെയർ കംഫേർട്ട് ആയിരുന്നു. പക്ഷെ, ആ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ഒരുപാട് പേര് അതിന്നെക്കുറിച്ചു സംസാരിക്കുകയും ചെയ്തപ്പോഴാണ് അത് സംഭവിച്ചെന്ന തോന്നൽ എനിക്കുണ്ടായത്. വീണ്ടും നടക്കാനുള്ള ഇൻസ്പിരേഷൻ ആയത്. എന്നാലും ഞാൻ ഞാനായിട്ടിരിക്കുന്നതിൽ സന്തോഷവതിയാണ്.
എങ്ങനെയായിരുന്നു സ്കൂൾ ജീവിതം ?
തേക്കിൻതോട്ടം എൽ.പി സ്കൂളിലാണ് പഠിച്ചേ. സ്കൂൾ വീടിന്റെ കുറച്ചു അടുത്തായിരുന്നു. അത്രേം ദൂരം ഉമ്മച്ചിയെന്നെ എടുത്തുകൊണ്ടു പോവാറായിരുന്നു പതിവ്. ഉമ്മച്ചി ഒരു കയ്യിൽ എന്നെ പിടിയ്ക്കും ഒരു കയ്യിൽ ബാഗും. നാലാം ക്ലാസ്സ് തൊട്ട് വീൽചെയർ കിട്ടി. അപ്പോൾ കൂടെ പഠിക്കുന്ന വീടിനടുത്തുള്ള കൂട്ടുകാർ ഉന്തിക്കൊണ്ടുപോവാൻ തുടങ്ങി. സ്കൂളിൽ പോവുമ്പോൾ മിക്ക ക്‌ളാസും മിസ്സാവും, തുടർച്ചയായി ഫ്രാക്ചർ വരുന്ന സമയമായിരുന്നു. പിന്നെ പൂനൂർ യൂപി സ്കൂളിലായിരുന്നു പഠിച്ചേ അവിടെയെത്തിയപ്പോ എടുത്തുകൊണ്ടുപോവാൻ പറ്റാതെ ആയി. പി.ടി.എ ഫണ്ടിൽ നിന്നെല്ലാം ടീച്ചർമാർ സഹായിച്ച്. ഓട്ടോ ഏർപ്പാടാക്കി തന്നു. പിന്നെ അങ്ങനെയാണ് പോയത്. സുമിത ടീച്ചർ, ക്ലാര ടീച്ചർ അവരൊക്കെ ഒരുപാട് സഹായിച്ചിട്ടുണ്ട്. സപ്പോർട്ട് ചെയ്തിട്ടുണ്ട്. പിന്നെ ഹൈ സ്കൂളിൽ പഠിക്കുമ്പോൾ ഫായിശാ പറഞ്ഞൊരു ഫ്രണ്ട് ഉണ്ടായിരുന്നു അവളെന്നെ എടുത്തുകൊണ്ടു നടക്കുമായിരുന്നു. പത്താം ക്ലാസ് വരെ ഉമ്മച്ചിയും, അപ്പയും കടം വാങ്ങിയിട്ടാണെന്നേ സ്കൂളിൽ പറഞ്ഞയച്ചിരുന്നത്. പത്താം ക്ലാസ് എത്തിയപ്പോഴാണ് ഗവണ്മെന്റ് സ്കൂട്ടർ തരുന്നത്. പിന്നെ അത് ഒറ്റയ്‌ക്കോടിച്ചു അതിൽ പോവാൻ തുടങ്ങി. പ്ലസ് ടൂ വരെ അങ്ങനെ ആയിരുന്നു. ഇപ്പോഴും.
ഡോക്ട്ടർ ആവണം എന്ന സ്വപ്നം എന്നുമുതലാണ് മനസ്സിൽ കയറിക്കൂടിയത് ? സ്വപ്‌നങ്ങൾ കാണാൻ തുടങ്ങിയത് എന്ന് മുതലാണ് ?
സ്വപ്നങ്ങളെല്ലാം കുഞ്ഞു നാള് തൊട്ടേ കൂടയുണ്ട് . കാരണം ഞാൻ കൂടുതൽ ഇടപഴുകുന്നത് ഡോക്ട്ടർമാരുമായിട്ടായിരുന്നു. എല്ലാവരും ബന്ധുവീടുകളിലെല്ലാം പോവുമ്പോൾ ഞാൻ പോയിരുന്നത് ഹോസ്പിറ്റലുകളിലേക്കായിരുന്നു. എനിക്കത് കൊണ്ട് ഹോസ്പിറ്റലിനോട് ഭയങ്കര ഇഷ്ട്ടമാ. എന്താന്നറീല്ല ചിലപ്പോൾ നൊസ്റ്റാൾജിയ ആയിരിക്കാം. ഡോക്ട്ടർമാരെ കാണുമ്പോ എനിയ്ക്ക് ഭയങ്കര ആരാധനയായിരുന്നു. അവർ ചെയ്യുന്നതൊക്കെ കാണുമ്പോൾ ഞാൻ നോക്കിയിരിക്കും. അങ്ങനെ വലുതാവുന്തോറും എനിയ്ക്കും അങ്ങനെയാവണം, എനിയ്ക്കും അവര് ട്രീറ്റ് ചെയ്യുന്ന പോലെ രോഗികളെ നോക്കണം എന്ന ആഗ്രഹം ഉണ്ടായി തുടങ്ങി.
പണ്ട് തൊട്ടേ ഞാൻ സ്വപ്‌നങ്ങൾ കാണുമായിരുന്നു. ഒറ്റപ്പെട്ടിരിക്കുമ്പോഴെല്ലാം നാളെ നല്ലത് സംഭവിക്കും എന്നൊരു പ്രതീക്ഷ ഇപ്പോഴും എന്റെയുള്ളിലുണ്ടാവുമായിരുന്നു. എന്നെ accept ചെയ്യുന്നത് എനിക്കൊട്ടും ബുദ്ധിമുട്ടുള്ള കാര്യമേ അല്ലായിരുന്നു. ഫ്രാക്ചർ വരുന്ന വേദനയൊഴിച്ചാൽ ഞാനിങ്ങനെയായിപ്പോയല്ലോ എന്നുള്ള സങ്കടമൊന്നും എന്നെ അലട്ടിയിരുന്നില്ല. മാത്രമല്ല ഞാൻ എത്രത്തോളം പുറകിലോട്ട് നിൽക്കുന്നുവോ സമൂഹം എന്നെ പുറകിലോട്ട് തളളും. ഞാൻ മുന്നണിയിലേക്ക് വന്നാൽ മാത്രമേ എന്നെ സമൂഹം അംഗീകരിക്കുകയുളളൂ, സ്വീകരിക്കുകയുള്ളൂ. ആരെങ്കിലും വയ്യാത്ത കുട്ടി എന്ന് പറയുമ്പോ എനിയ്ക്ക് വാശിയായിരുന്നു. അത് എന്നെ കൊണ്ട് പറ്റുമെന്ന് കാണിച്ചു കൊടുക്കണമല്ലോ എന്ന്.
എന്നുമുതലാണ് ഫാത്തിമ അസ്‌ല എല്ലാവരുടെയും പാത്തുവായിമാറിയത് ? സോഷ്യൽമീഡിയയിൽ സജീവമാവാൻ തുടങ്ങിയത് ?
പ്ലസ് ടൂ സമയത്താണ് സോഷ്യൽമീഡിയയിൽ സജീവമാവാൻ തുടങ്ങിയത്. ആ സമയത്താണ് കൂടുതൽ എഴുതാൻ തുടങ്ങിയതും. എന്തെങ്കിലും പുതിയതായി ചെയ്യണം എന്റെ ചിന്തകൾ ആളുകളിലേക്ക് എത്തിക്കണം എന്ന തോന്നലിലാണ് പിന്നെ ഒരു യൂട്യൂബ് ചാനൽ തുടങ്ങിയത്.
"ഡ്രീം ബീയോണ്ട് ഇൻഫിനിറ്റി".
മുറിയിൽ ഉമ്മവെക്കുന്നവർ, മുറിവിൽ ഉപ്പു തേക്കുന്നവർ എന്നൊക്കെ പറയുമ്പോൾ ആരെയൊക്കെ ഓർമ്മ വരുന്നുണ്ട്?
ഒരുപാട് പേരുണ്ട്. മാറ്റി നിർത്തിയവർ വഴിയിൽ ഉപേക്ഷിച്ചു പോയവർ. എന്നെ സംബന്ധിച്ചു എനിയ്ക്ക് വന്ന വഴി അത്ര എളുപ്പമൊന്നുമായിരുന്നില്ല. ഒരുപാട് പേര് മാറ്റി നിർത്തിയതായിരുന്നു എന്നെ. ഇപ്പോഴാണ് ആളുകൾ എന്നെ പരിഗണിക്കാനും, സ്നേഹിക്കാനും തുടങ്ങിയത്. അത് വരെ വയ്യാത്തതല്ലേ എന്നും പറഞ്ഞു സഹതപിച്ചവരായിരുന്നു ചുറ്റിലും. ഫ്രണ്ട്സ്, ഫാമിലി ഇവരെല്ലാം മുറിവിൽ ഉമ്മ വെച്ചവരാണ്. എന്നെ അത്രേം ആഴത്തിൽ മനസ്സിലാക്കി ചേർത്തു നിർത്തുന്നവരുമുണ്ട്.
ഞാൻ പലപ്പോഴായി ആലോചിക്കാറുണ്ട്. ഒരു ഗോഡ് ഫാദർ ഇല്ലാതെയാണ് ഞാൻ വന്നേ. ഇപ്പൊ ഒരുപാട് കുട്ടികളെയൊക്കെ എങ്കറേജ് ചെയ്യാൻ പലരെയും കാണുമ്പോ എനിയ്ക്ക് തോന്നാറുണ്ട്. എന്നോടാരും എഴുതണമെന്ന് പറഞ്ഞിട്ടില്ല. നിനക്ക് സംസാരിയ്ക്കാൻ കഴിയുമെന്നോ യുട്യൂബ് ചാനൽ തുടങ്ങണമെന്നോ ഒന്നും. വീട്ടിൽ നിന്ന് പഠനത്തിന് എനിയ്ക്ക് എല്ലാവിധ പിന്തുണയും ലഭിച്ചിരുന്നു എന്നാൽ മറ്റുള്ള പല കാര്യങ്ങളും ഞാൻ തന്നെ കണ്ടെത്തി സ്വയം ഉണ്ടാക്കിയെടുത്ത ആത്മവിശ്വാസത്തിൽ മുന്നോട്ട് വന്നതാണ്. പക്ഷെ ഇപ്പോൾ പാത്തൂന് ചുറ്റും കുറെ പേരുണ്ട് ട്ടോ.
നന്നായി വായിക്കുന്ന ആളല്ലേ പാത്തൂ. വായിച്ചതിൽ മനസ്സിൽ തങ്ങി നിൽക്കുന്ന ഒരു വരി. ജീവിതത്തിനു പ്രചോദനമേകുന്ന പുസ്തകം അങ്ങനെ ഒന്നുണ്ടോ?
പിന്നെ, ചെറുപ്പം തൊട്ടേ വായനാശീലം ഉണ്ട്. കളിയ്ക്കാൻ പോവാൻ പറ്റാത്ത കാരണം എനിയ്ക്ക് എല്ലാരും പുസ്തങ്ങളായിരുന്നു കൊണ്ട് തന്നിരുന്നത്. വായിക്കാൻ ഇന്നത് വേണമെന്നൊന്നുമില്ല. എന്ത് കിട്ടിയാലും വായിക്കും. എന്നെ കുഞ്ഞിലേ മുടി വെട്ടിക്കാൻ കൊണ്ട് പോവുമ്പോൾ ചെറിയ പേപ്പറിന്റെ കഷ്ണമോക്കെയാണ് എന്നെ അടക്കിയിരുത്താൻ തന്നിരുന്നത്. അതും കയ്യിൽ പിടിച്ചു ഞാൻ നല്ല കുട്ടിയായി മുടി വെട്ടാനിരുന്നു കൊടുക്കും. കമല സുരയ്യയെ ഭയങ്കര ഇഷ്ട്ടമാണ് ബഷീറിനെയും. വേറെയും ഒരുപാട് പേരുണ്ട് എന്നാലും ആമിയോട് ഒരു പ്രത്യേക ഇഷ്ട്ടവാ.
പിന്നെ വായിച്ചതിൽ മനസ്സിൽ തങ്ങിയ നിൽക്കുന്ന ഒരു പുസ്തകമുണ്ട്. അത് ഒരു ഇംഗ്ലീഷ് ബുക്ക് ആണ്. secret എന്നാണു ആ ബുക്കിന്റെ പേര്. അതെനിയ്ക്ക് നല്ലൊരു ഇൻസ്പിരേഷൻ ആയിരുന്നു. അത് പോലെ ആൽക്കിമിസ്റ്റും.
എന്നുതൊട്ടാണ് കവിത എഴുതാൻ തുടങ്ങിയത് ? ആദ്യമായി എഴുതിയതെന്തിനെക്കുറിച്ചതാണെന്ന് ഓർക്കുന്നുണ്ടോ ?
ആദ്യായിട്ടെന്താ എഴുതിയത് എന്താ എന്നൊന്നും ഓർക്കുന്നില്ല. കുഞ്ഞിലേ തോന്നുന്നതെല്ലാം കുത്തികുറിക്കുമായിരുന്നു. പക്ഷെ അതൊക്കെ കഥകളായിരുന്നു. ഏഴാം ക്ലാസ് തൊട്ടാണ് കവിതയെഴുതാൻ തുടങ്ങിയേ. അത് ന്റെ ഒരു ഇക്കാക്ക നീ കവിത എഴുതി നോക്കെന്നും പറഞ്ഞത് കൊണ്ട് എഴുതി നോക്കിയതാ. എനിയ്ക്ക് കവിത എഴുതാന് ഇഷ്ടമല്ലായിരുന്നു. കഥകളായിരുന്നു ഇഷ്ടം.
ഒരിക്കൽ പാത്തൂ പറഞ്ഞിട്ടുണ്ട്, വിവാഹം പോലും കഴിയാത്ത പാത്തൂനെ നോക്കി പടച്ചോനെ ഇതിനു കുട്ടികളുണ്ടാവില്ലല്ലോ എന്ന് നെടുവീർപ്പിട്ടിരുന്ന ഒരു സ്ത്രീയെ പറ്റി. പാത്തുവിന്റെ സ്ഥാനത്ത് ശാരീരിക വൈകല്യങ്ങളുള്ള ഒരു പുരുഷനാണെങ്കിൽ അവനെ നോക്കാൻ ഒരു പെൺ തുണ വേണമെന്ന് ഇതേ സമൂഹം തന്നെ വിധിയെഴുതാറുണ്ട്. എന്നാൽ പെൺകുട്ടിയുടെ കാര്യം വരുമ്പോൾ നേരെ തിരിച്ചും അല്ലേ?
അതെ, പെൺകുട്ടികൾ കല്ല്യാണം കഴിക്കുന്നത് കുട്ടികളെയുണ്ടാക്കാനും വീട്ടുപണിയെടുക്കാനും, ഭർത്താവിന്റെയും മറ്റുള്ളവരുടെയും കാര്യങ്ങൾ നോക്കാനുമാണെന്നുമുള്ള പഴയ ചിന്താഗതിയിൽ നിന്നുകൊണ്ടാണ് ഈ പറയുന്നേ. ഇതിനൊന്നുമല്ലാതെ ഒരു വ്യക്തിയായി പെണ്ണിനെ സങ്കൽപ്പിയ്ക്കാൻ ഇന്നും നമ്മുടെ സമൂഹത്തിനു കഴിഞ്ഞിട്ടില്ല.
സൗഹൃദങ്ങളെക്കുറിച്ചു പറയാനേറെയില്ലേ...? സൗഹൃദം നൽകുന്ന കരുത്തിനേയും, കരുതലിനെയും കുറിച്ച് ?
ഡിഫ്രണ്ട്ലി ഏബിൾഡ് ആവുന്ന ഒരു വ്യക്തിയെ സംബന്ധിച്ചു ഫാമിലി കഴിഞ്ഞാ പിന്നെ ഏറ്റവും കൂടുതൽ വേണ്ടത് കൂട്ടുകാരുടെ പിന്തുണയാണ്. എനിയ്ക്കിപ്പോ ധാരാളം കൂട്ടുകാർ ഉണ്ട് എന്തിനും ഏതിനും കൂടെ നിൽക്കുന്നവർ. ആ പിന്തുണയാണ് എന്നെ പുസ്തകം ഇറക്കാൻ പ്രേരിപ്പിച്ചതും.
സ്കൂട്ടർ ഓടിയ്ക്കാൻ അറിയാം എപ്പോഴെങ്കിലും വണ്ടിയുമെടുത്ത് ഒരു യാത്ര പോവുന്നതിനെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ?
പിന്നേ, യാത്രകൾ ഭയങ്കര ഇഷ്ട്ടാണ്. ടൂറിസ്റ്റു സ്പോട്ട് അല്ലാതെ ഊടുവഴികളും, ഗ്രാമങ്ങളുമൊക്കെ. ഇന്ത്യ മൊത്തം കാണണമെന്ന ആഗ്രഹം. അവിടുത്തെ കൾച്ചർ, ഭക്ഷണം അതൊക്കെ അനുഭവിച്ചറിയണം. പഞ്ചാബ് ആണ് ഏറ്റവും കൂടുതൽ ആയിട്ട് പോവാൻ ആഗ്രഹിക്കുന്ന സ്ഥലം. ഇന്ഷാ അല്ലാഹ് പോണം.
ഡിഫ്രണ്ട്ലി ഏബിൾഡ് ആയ ഒരാൾക്ക് പഠിയ്ക്കാൻ മാത്രം സൗകര്യങ്ങളുണ്ടോ നമ്മുടെ കാമ്പസുകളിൽ ?
പാത്തുവിന്റെ അഭിപ്രായത്തിൽ ഒരു കാമ്പസുകളിൽ എന്തൊക്കെ സൗകര്യങ്ങളാണ് ഉണ്ടായിരിക്കേണ്ടത് ശാരീരിക വൈകല്യമുള്ളവരെ പ്രത്യേകം പരിഗണിക്കുമ്പോൾ?
പഠിച്ച സ്‌കൂളും, കാമ്പസും വീൽചെയർ ഫ്രണ്ട്‌ലി അല്ലാത്തോണ്ട് കുറെയേറെ ബുദ്ധിമുട്ടനുഭവിച്ചിട്ടുണ്ട്. കൂട്ടുകാരുടെ സപ്പോർട്ട് ഇല്ലാതെ പിടിച്ചു നിൽക്കാൻ പറ്റില്ലായിരുന്നു. ആദ്യത്തെ കാര്യം റാംപ് വേണം. മറ്റൊരാളുടെ സഹായമില്ലാതെ കാമ്പസിനുള്ളിൽ നിന്ന് എല്ലായിടത്തേക്കും (ക്ലാസ് , ലാബ് , ബാത്റൂം ) പോവാനുള്ള റാംപ് സൗകര്യം എല്ലായിടത്തും വേണം. നമ്മളെ ഡിസേബിൾ ആക്കുന്നത് സമൂഹമാണ്. ഇതിപ്പോൾ ഏബിൾ ആയവരെ പരിഗണിച്ചാണ് നമ്മൾ എല്ലാം ഉണ്ടാക്കുന്നേ. ഡിഫ്രണ്ട്ലി ഏബിൾഡ് ആയവരെക്കൂടി പരിഗണിക്കാമെങ്കിൽ അവിടെ ഡിസേബിൾഡ് എന്നൊരു ക്യാറ്റഗറിയെ വരില്ല. കാരണം നമുക്ക് ഒരു കാര്യം ചെയ്യാൻ പറ്റാതെ വരുമ്പോൾ ആണല്ലോ നമ്മൾ ഡിസേബിൾഡ് എന്ന് പറയുന്നേ. നമ്മുടെ സമൂഹം അതിന്റെ ഘടന അങ്ങനെയാണ് ഉണ്ടാക്കി വെച്ചേക്കുന്നത്. മറ്റൊരു കാര്യം സഹതാപം ആണ്. തുറിച്ചു നോക്കാൻ ആളുകൾക്ക് ഭയങ്കര താൽപ്പര്യമാണ്. സിമ്പതി മാറിയിട്ട് എമ്പതി വരണം. അത് പോലെ മറ്റുള്ളവരെ ജഡ്ജ് ചെയ്യുന്ന മെന്റാലിറ്റി. അവർക്ക് പറ്റില്ല വയ്യാത്തതാ എന്നൊക്കെയുള്ള ആളുകളുടെ കാഴ്ചപ്പാടുകളിൽ കൂടി മാറ്റം വരേണ്ടതുണ്ട്.
ഇനിയെന്താ ഭാവി പ്ലാൻ അടുത്ത പുസ്തകം ഉടനെ പ്രതീക്ഷിക്കാമോ?
പി.ജി ചെയ്യണം. എന്നിട്ട് ജോലി. എൻട്രൻസ് പാസ് ആവണം. പിന്നേ ഗവണ്മെന്റ് ഹോസ്പിറ്റലിൽ തന്നെ കേറണം എന്നാ ആഗ്രഹം.
പുസ്തകമൊക്കെ ഒട്ടും പ്ലാൻ ഇല്ലാതെ സംഭവിച്ചു പോവുന്നതാണ്. ചിലപ്പോൾ രണ്ടു കൊല്ലം കഴിഞ്ഞു ഇറങ്ങുമായിരിക്കാം ഇല്ലെങ്കിൽ അതിനു മുമ്പേ.
കുടുംബം
ഉപ്പ അബ്ദുൽ നാസർ. ഉമ്മ ആമിന. മൂന്നു സഹോദരങ്ങളുണ്ട്. അസ്‌ലം, ആയിഷ, അഫ്സൽ. എന്നെപ്പോലെ ആയിരുന്നതിനാൽ അപ്പ അനുഭവിച്ച വേദനയും സങ്കടവും ഞാൻ ഒരിക്കലും അറിയരുത് എന്ന അപ്പയുടെ വാശി കൂടിയാണ് എന്റെ നേട്ടങ്ങൾ.
"എല്ലാ മുറിവുകളുമുണങ്ങും..
തഴഞ്ഞു മാറിയവർ ചേർത്ത്
നിർത്തും...
ഇരുട്ട് മാറി വീണ്ടും നിലാവ്
പരക്കും...
നക്ഷത്രങ്ങളോട് കൂട്ട് കൂടും...
തിരമാലകളോട് കഥകൾ
പറയും..
പൂക്കളോട് ചിരിക്കും..
ചിറകുകൾ വീശി ഉയരങ്ങൾ
കീഴടക്കും...
ലോകം നിനക്ക് വേണ്ടി കാത്തിരിക്കും..
കാതോർത്തിരിക്കും "
നിറഞ്ഞ ചിരിയോടെയിവൾ കവിതയുടെ ഇതളുകൾ പൊഴിക്കുമ്പോൾ നിലാവും, നക്ഷത്രങ്ങളും, കടലും, മഴയും അവളുടെ സ്വപ്നങ്ങൾക്ക് കാവലിരിക്കുന്നുണ്ട്. അവൾക്ക് കരുത്തു പകരുന്നുണ്ട്. ലോകം അവൾക്ക് വേണ്ടി കാത്തിരിക്കുന്നുണ്ട്.
- കാമില കലാം