വൈക്കം: രണ്ടര വയസിൽ പോളിയോ ബാധിച്ച് അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി. ആലുവ മേത്തശേരി പുഷ്കരൻ, ലളിത ദമ്പതികളുടെ മകൻ രതീഷാണ് ആലപ്പുഴ ചേർത്തലവടക്കുംകര അമ്പലകടവിൽ നിന്നും കോട്ടയം വൈക്കം ബീച്ചിലേക്ക് ഏഴു കിലോമീറ്റർ നീന്തി റെക്കോർഡിൽ ഇടംപിടിച്ചത്.
ഞായാറാഴ്ച്ച രാവിലെ 7.31ന് അർജുന അവാർഡ് ജേതാവ് ക്യാപ്റ്റൻ സജി തോമസ് ഫ്ലാഗ് ഓഫ് ചെയ്ത നീന്തൽ 9.31 നാണ് അവസാനിച്ചത്. വൈക്കം കായലോര ബീച്ചിലേക്ക് നീന്തിക്കയറിയ രതീഷിനെ വൈക്കം നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ്, വൈസ് ചേയർമാൻ പി.ടി.സുഭാഷ്, വാർഡ് കൗൺസിലർ ബിന്ദു ഷാജി എന്നിവർ ചേർന്ന് സ്വീകരിച്ചു.
നീന്തൽ പരിശീലകൻ സജി വാളശേരിയെ നഗരസഭ വൈസ്ചെയർമാൻ പി.ടി. സുഭാഷ് പൊന്നാട അണിയിച്ചു. നീന്തുന്നതിന് ശാരീരിക പരിമിതികൾ തടസമായില്ലെന്നും ഏറെ സന്തോഷത്തോടെയാണ് കായൽ നീന്തിയതെന്നും രതീഷ് പറഞ്ഞു. 15000 ലധികം പേരെ സൗജന്യമായി നീന്തൽ അഭ്യസിപ്പിച്ചിട്ടുണ്ടെങ്കിലും രതീഷിൻ്റെ വിജയം തന്നെ ഏറെ സന്തോഷിപ്പിക്കുന്നതായി പരിശീലകൻ സജി വാളശേരി പറഞ്ഞു.