Hot Posts

6/recent/ticker-posts

12 മലയാളികളുമായി അഞ്ചാമത്തെ വിമാനം ഡൽഹിയിൽ; ആകെ മടങ്ങിയവർ 1157 ; ഓപ്പറേഷൻ ഗംഗ തുടരുന്നു


യുക്രെയ്ൻ രക്ഷാദൗത്യത്തിന്റെ ഭാഗമായി ഇന്ത്യക്കാരെ തിരികെ എത്തിക്കുന്ന ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി അഞ്ചാമത്തെ വിമാനം ഡൽഹിയിലെത്തി. സംഘത്തിൽ 12 മലയാളികളാണ് ഉള്ളത്. റൊമേനിയയിൽ നിന്ന് 249 പേരുമായാണ് വിമാനം എത്തിയത്. 



ഇന്ന് രണ്ട് വിമാനങ്ങളാണ് ഇന്ത്യയിൽ എത്തുന്നത്. ഹംഗറിയിൽ നിന്നാണ് രണ്ടാമത്തെ വിമാനം എത്തുക. ഇൻഡിഗോ വിമാനങ്ങളിലാണ് ഇന്ത്യൻ സംഘത്തെ നാട്ടിലെത്തിക്കുന്നത്.


യുക്രെയ്ൻ അതിർത്തി രാജ്യങ്ങളായ ഹംഗറി, പോളണ്ട്, സ്ലോവാക്യ, റൊമാനിയ അതിര്‍ത്തികളിലൂടെ കൂടുതല്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണ് ശ്രമം. ഇതിനു പുറമേ മോള്‍ഡോവ വഴിയും സംഘമെത്തും. ഇവിടങ്ങളിൽ അതിർത്തികൾ കടക്കുന്ന ഇന്ത്യക്കാരെ സഹായിക്കാൻ ക്രോൺട്രോറൂമുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഓപ്പറേഷൻ ഗംഗയുടെ വിവരങ്ങൾ പങ്കുവക്കാൻ ട്വിറ്റർ അക്കൗണ്ടും ആരംഭിച്ചു.

പോളണ്ട് അതിർത്തിയിലേക്ക് ഇന്ത്യക്കാർക്കായി പ്രത്യേക ബസുകൾ തയ്യാറക്കിയതായി സ്ഥാനപതി കാര്യാലയം അറിയിച്ചിട്ടുണ്ട്. ഷെഹ്നി അതിർത്തിയിലെ ഇന്ത്യക്കാർക്കായി 10 ബസുകൾ സർവ്വീസ് നടത്തും. അതേസമയം, ലിവിവിൽ ഉള്ളവർ അവിടെ തന്നെ തുടരണമെന്നാണ് നിർദേശം.

കിഴക്കൻ യുക്രെയ്നിൽ കുടുങ്ങിക്കിടക്കുന്നവരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്. റഷ്യ വഴിയുള്ള രക്ഷാപ്രവർത്തനമാണ് പരിഗണനയിലുള്ളത്. റഷ്യ, യുക്രെയ്ൻ സ്ഥാനപതിമാരുമായി വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്യംഗ്ള ആശയവിനിമയം നടത്തി.

ഒഴിപ്പിക്കൽ ദൗത്യത്തിന് യുക്രെയ്ൻ പിന്തുണ അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്ന് രക്ഷാപ്രവർത്തനത്തിന്റെ പുരോഗതി വിലയിരുത്തി. വിദേശകാര്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 16,000 ആളുകളാണ് ഇനി യുക്രെയ്നില്‍ നിന്ന് തിരികെ എത്താനുള്ളത്. രക്ഷാദൗത്യത്തിനായി കൂടുതൽ വിമാനങ്ങൾ വ്യോമയാനമന്ത്രാലയം സജ്ജമാക്കുന്നുണ്ട്.

അതേസമയം, കരിപ്പൂരിൽ ഇന്നലെ ഏഴുമണിയ്ക്കെത്തിയ വിമാനത്തിൽ യുക്രെയിനിൽ നിന്നുള്ള ഒമ്പത് മലയാളി വിദ്യാർഥികളെത്തി. കോഴിക്കോട്, മലപ്പുറം, കണ്ണൂർ, പാലക്കാട് ജില്ലകളിലുള്ളവരാണ് വിദ്യാർഥികൾ. ഡൽഹിയിൽ നിന്ന് വിദ്യാർഥികളെയും കൊണ്ട് രണ്ടാമതെത്തിയ വിമാനമാണിത്.

Reactions