ലണ്ടൻ: കൃത്യമായ നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ 2035 ആകുമ്പോഴേയ്ക്കും ലോകജനസംഖ്യയുടെ പകുതിയിലേറെയും അമിതവണ്ണമുള്ളവരായിരിക്കുമെന്ന് റിപ്പോര്‍ട്ട്. വേള്‍ഡ് ഒബീസിറ്റി ഫെഡറേഷന്റെ കണക്കുകളാണ് ഇപ്രകാരം സൂചിപ്പിക്കുന്നത്. 400 കോടിയിലധികമാളുകളെ അമിതവണ്ണം ബാധിക്കും.
കുട്ടികളിലായിരിക്കും ഇതിന്റ നിരക്ക് അതിവേഗം വര്‍ദ്ധിക്കുകയെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. താഴ്ന്നതും ഇടത്തരം വരുമാനമുള്ളതുമായ ആഫ്രിക്കന്‍, ഏഷ്യന്‍ രാജ്യങ്ങളിലാവും ഇതിന്റെ തോത് ഏറ്റവും കൂടുതലുണ്ടാവുക എന്നാണ് ഫെഡറേഷന്‍ പറയുന്നത്.
പൊണ്ണത്തടി മൂലം ഭാവിയിലുണ്ടാകാവുന്ന ഗുരുതരപ്രത്യാഘാതങ്ങള്‍ ഒഴിവാക്കാന്‍ എല്ലാ രാജ്യങ്ങളും ഇപ്പോഴേ പ്രവര്‍ത്തിച്ചു തുടങ്ങണമെന്നാണ് ഫെഡറേഷന്‍ പ്രസിഡവന്റ് പ്രൊഫ. ലൂയി ബോര്‍ പറയുന്നത്. കുട്ടികളിലെ വര്‍ദ്ധിച്ചുവരുന്ന അമിതവണ്ണത്തിന്റെ നിരക്ക് എടുത്തുകാട്ടുന്നതാണ് ഈ റിപ്പോര്‍ട്ട്.
ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ കുട്ടികളിലെ അമിതവണ്ണത്തിന്റെ തോത് 2020 ലേക്കാള്‍ ഇരട്ടിയാകുമെന്നാണ് കണക്കുകള്‍ പറയുന്നത്. ഈ പ്രവണത ആശങ്കാജനകമാണെന്ന് പ്രൊഫ. ബോര്‍ പറഞ്ഞു. നമ്മുടെ ചെറുപ്പക്കാരെ ഇത്രയും വലിയ അപകടത്തിലേക്ക് തള്ളിയിടാതിരിക്കാന്‍ ലോകമെമ്പാടുമുള്ള സര്‍ക്കാരുകളും നയരൂപകര്‍ത്താക്കളും പരമാവധി പരിശ്രമിക്കേണ്ടതാണെന്നും പ്രൊഫ. ബോര്‍ കൂട്ടിച്ചേര്‍ത്തു. അമിതവണ്ണത്തിലേക്ക് നയിക്കുന്ന മൂലകാരണങ്ങളേയും സാമൂഹികാവസ്ഥകളേയും നന്നായി വിശകലനം ചെയ്താല്‍ മാത്രമേ ഇത് സാധ്യമാവൂ.
താഴ്ന്ന വരുമാനക്കാരായ ആഫ്രിക്കന്‍, ഏഷ്യന്‍ രാജ്യങ്ങളിലാണ് അമിതവണ്ണക്കാരുടെ നിരക്ക് കൂടുതലുണ്ടാവുന്നത് എന്ന സംഗതിയും സുപ്രധാനമാണ്.
അമിതവണ്ണം ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളോട് എല്ലാത്തരത്തിലും പ്രതികരിക്കാന്‍ കഴിവില്ലാത്തവരാണ് ഈ രാജ്യങ്ങള്‍. അമിതവണ്ണത്തിന്റെ കാര്യത്തില്‍ ആഗോളതലത്തില്‍ വര്‍ദ്ധനവ് പ്രതീക്ഷിക്കുന്ന 10 ല്‍ ഒമ്പത് രാജ്യങ്ങളും ഈ രണ്ട് ഭൂഖണ്ഡങ്ങളില്‍നിന്നുള്ള താഴ്ന്നതോ ഇടത്തരം വരുമാനമുള്ളതോ ആയവയായിരിക്കും.










