തിരുവനന്തപുരം: ഇന്ത്യൻ നിര്‍മിത ഉത്‌പന്നം വേണമെന്ന ടെൻഡര്‍ വ്യവസ്ഥ ലംഘിച്ച് കെ ഫോണ്‍ പദ്ധതിയില്‍ ഉപയോഗിച്ചത് ചൈനീസ് കേബിളെന്ന് എ ജിയുടെ കണ്ടെത്തല്‍. കേബിളിന്റെ 70 ശതമാനം ഭാഗങ്ങളും ചൈനയില്‍ നിന്നെത്തിച്ചതാണ്.
കരാര്‍ കമ്ബനിയായ എല്‍ എസ് കേബിളിന് കേരള സ്റ്റേറ്റ് ഐ ടി ഇൻഫ്രാസ്‌ട്രക്‌ചര്‍ ലിമിറ്റഡ് (കെ എസ് ഐ ടി എല്‍) നല്‍കിയത് അനര്‍ഹമായ സഹായമാണെന്നും ഒപ്‌റ്റിക്കല്‍ ഗ്രൗണ്ട് വയറിന്റെ പ്രധാന ഘടകമായ ഒപ്‌റ്റിക്കല്‍ യൂണിറ്റും ചൈനീസ് കമ്ബനിയുടേതാണെന്നും എ ജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കെ ഫോണിന്റെ കേബിളുകള്‍ ചൈനീസ് കമ്ബനിയുടേതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചപ്പോള്‍ കെ ഫോണ്‍ അധികൃതര്‍ ഇത് നിഷേധിച്ചിരുന്നു.
എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്ന ലക്ഷ്യത്തോടെയുള്ള കേരള സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ ഫോണ്‍ മുഖ്യമന്ത്രി പിണറായി വിജയൻ ജൂണ്‍ അഞ്ചിനാണ് ഉദ്ഘാടനം ചെയ്തത്. എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്ന് പറഞ്ഞപ്പോള്‍ സ്വപ്‌നമായേ എല്ലാവരും കരുതിയുള്ളൂവെന്നും എന്നാലതും യഥാര്‍ത്ഥ്യമായെന്നുമാണ് ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞത്.