പാലാ: മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു. ഭരണങ്ങാനം വിലങ്ങുപാറ പാലത്തിനടിയിലെ കുളിക്കടവിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികളെയാണ് ഒഴുക്കിൽപെട്ട് കാണാതായത്. ഇന്നലെ (ശനിയാഴ്ച്ച) വൈകീട്ട് 5 മണിയോടെയായിരുന്നു സംഭവം. ഭരണങ്ങാനം അസിസ്സിയിൽ ജർമ്മൻ ഭാഷ പഠിക്കാനെത്തിയ വിദ്യാർത്ഥികളാണ് ഒഴുക്കിൽപെട്ടത്. അടിമാലി, മുണ്ടക്കയം സ്വദേശികളായ അമൽ കെ.ജോമോൻ, ആൽബിൻ ജോസഫ് എന്നിവരെയാണ് കാണാതായത്. പോലീസും ഫയർഫോഴ്സും ഈരാറ്റുപേട്ട ടീം നന്മക്കട്ടവും നാട്ടുകാരും ചേർന്ന് ഇന്നലെ തിരച്ചിൽ നടത്തിയിരുന്നു.
രാത്രി വൈകിയതോടെ കാഴ്ചാ പരിമിതി മൂലം തിരച്ചിൽ അവസാനിപ്പിച്ചെങ്കിലും ഇന്ന് (ഞായറാഴ്ച്ച) രാവിലെ ആറുമണിയോടെ തന്നെ തിരച്ചിൽ പുനരാരംഭിച്ചു. ഈരാറ്റുപേട്ടയില്‍ നിന്നുള്ള നന്‍മക്കൂട്ടം, ടീം എമര്‍ജന്‍സി പ്രവര്‍ത്തകര്‍ വിലങ്ങുപാറ മുതല്‍ കളരിയാമാക്കല്‍ കടവ് വരെ പരിശോധന നടത്തിവരികയാണ്. കളരിയാമാക്കല്‍ പാലം ചെക്ക് ഡാമില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ക്കുള്ളിലും തെരച്ചില്‍ നടത്തും. രാവിലെ ഇടുക്കി എംപി ഡീന്‍ കുര്യാക്കോസും കാണാതായ കുട്ടികളുടെ ബന്ധുക്കളും സ്ഥലത്തെത്തിയിരുന്നു.
വേനല്‍ മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നുനില്‍ക്കുന്നത് മൂലം ഉണ്ടായ ആഴക്കൂടുതല്‍ തിരച്ചിലിനെ ബാധിച്ചതോടെ ചെക്ക് ഡാം തുറന്നുവിട്ട് ജലനിരപ്പ് കുറയ്ക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. കളക്ട്രേറ്റില്‍ നിന്നുള്ള അനുമതിയോടെ എഡിഎം, റവന്യൂ ഉദ്യോഗസ്ഥര്‍, മാണി സി കാപ്പന്‍ എംഎല്‍എ എന്നിവരുടെ യോഗത്തിലാണ് 12 മണിയോടെ ചെക്ക്ഡാം തുറക്കാനാരംഭിച്ചത്. ചെക്ക്ഡാമിൽ പലകകള്‍ക്ക് സമീപം അടിഞ്ഞുകൂടിയ മരക്കമ്പുകളും മാലിന്യങ്ങളും ക്രെയിന്‍ എത്തിച്ച് നീക്കി.
