പാലാ: സിനിമയുടെ ഷൂട്ടിംഗിനായി പാലാ കുരിശു പള്ളി വിട്ടു നൽകിയിട്ടില്ലെന്ന് ഞായറാഴ്ച രാവിലെയുള്ള വി. കുർബാന മദ്ധൃേ പാലാ കത്തീഡ്രല്‍ പള്ളിയിലും ളാലം പുത്തന്‍ പള്ളിയിലും ളാലം പഴയ പള്ളിയിലും വികാരിയച്ചന്‍മാരുടെ അറിയിപ്പ്. പാലാ അമലോത്ഭവ മാതാവിൻ്റെ കുരിശു പള്ളി സിനിമ ഷൂട്ടിംഗിനായി നൽകിയിട്ടില്ലെന്നും ഷൂട്ടിംഗ് നടക്കുന്നത് പി.ഡബ്യു ഡി റോഡിലാണെന്നും അറിയിപ്പില്‍ പറയുന്നു.
"ടൗൺ കുരിശുപള്ളിയും, ജൂബിലി തിരുനാളുമായി ബന്ധപ്പെട്ടുള്ള ഈ സിനിമ ചിത്രീകരണത്തിന് നമ്മുടെ കുരിശുപള്ളിയോ അതിന്റെ ഉൾഭാഗമോ, മോണ്ടള ഭാഗമോ നൽകിയിട്ടില്ല. ചിത്രീകരണത്തിനായി ക്രമീകരിക്കുന്ന പന്തലും മറ്റ് സംവിധാനങ്ങളും പൊതുമേഖലയുമായി (public sector) ബന്ധപ്പെട്ടിട്ടുള്ളതാണ്". പാലാ രൂപതയേയും ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്നേയും ഉദ്ധരിച്ച് പാലാ രൂപക്കെതിരെ വിശ്വാസികൾ എന്ന് തെറ്റായ വാര്‍ത്ത നല്‍കിയ പാലായിലെ ചില ഓൺലൈൻ പോർട്ടലുകൾക്കെതിരെ നടപടി വേണമെന്നാണ് ഇപ്പൊൾ വിശ്വാസികൾ ആവശ്യപ്പെടുന്നത്.
കേന്ദ്രമന്ത്രി സുരേഷ് ഗോപി നായകനാകുന്ന ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിൻ്റെ പന്ത്രണ്ട് ദിവസത്തോളം നീളുന്ന ഷൂട്ടിംഗ് ആണ് പാലാ ടൗൺ കേന്ദ്രീകരിച്ച് നടക്കുന്നത്. ഇതിനായി കുരിശുപള്ളി പശ്ചാത്തലം ഒഴികെ മാതാവിൻ്റെ രൂപം ഉൾപ്പെടെ ഉള്ളവ സിനിമക്കാർ ആർട്ട് വർക്കിലൂടെ ഒരുക്കുകയാണ് ചെയ്യുക.
കുരിശുപള്ളി മാതാവിൻ്റെ ഭക്തൻ കൂടിയായ നായകൻ്റെ കഥയാണ്. അതിനാൽ ജൂബിലി ആഘോഷത്തിനോ വിശ്വാസത്തിനോ വിശ്വാസികൾക്കോ കുരിശുപള്ളിക്കോ യാതൊരു കോട്ടവും ഉണ്ടാകാത്ത രീതിയിൽ ആണ് ചിത്രീകരികുന്നതെന്ന് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ മുമ്പേ വ്യക്തമാക്കിയിരുന്നു.
സാധാരണ വിശ്വാസി മാത്രമായ നായകൻ്റെ കഥക്ക് കുരിശുപള്ളിയുടെ ഉൾവശമോ തിരുക്കർമങ്ങളോ ഒറിജിനൽ കുരിശുപള്ളിക്കുള്ളിൽ ചിത്രീകരിക്കേണ്ട ആവശ്യം ഇല്ലാത്തതിനാൽ അണിയറ പ്രവർത്തകർ അതിനായി അനുമതി ചോദിച്ചിട്ടുമില്ലെന്നാണ് വിവരം. ഏതായാലും മുൻ നിശ്ചയിച്ച തിരക്കഥയിൽ തന്നെ ശനിയാഴ്ച രാത്രി മുതൽ ചിത്രീകരണം ആരംഭിച്ചു. 12 ദിവസത്തോളം ഷൂട്ടിംഗ് നീണ്ടുനിൽക്കും.
പാലാ ജൂബിലി ലോകമെങ്ങും ഉള്ളവർക്ക് കൂടുതൽ അനുഭവവേദ്യമാകുന്ന ദൃശ്യങ്ങൾ സിനിമയിൽ ഉണ്ടാവുമെന്നതിൽ പാലാക്കാരും യഥാർത്ഥ വിശ്വാസികളും സന്തോഷത്തിലാണ്.