ച്ഛത്തീസ്ഗഡിൽ അകാരണമായി അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ കഴിയുന്ന കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭരണങ്ങാനത്ത് ജപമാല പ്രദക്ഷിണം നടന്നു. ഭരണങ്ങാനം വിശുദ്ധ അൽഫോൻസാമ്മയുടെ തീർത്ഥാടന കേന്ദ്രത്തിൽ നടന്ന പാലാ രൂപതയുടെ ജപമാല റാലിയിൽ വിശ്വാസികളും ജനപ്രതിനിധികളും ഉൾപ്പെടെ ആയിരത്തോളം പേർ പങ്കെടുത്തു.
രാജ്യത്ത് മതസ്വാതന്ത്ര്യം തടയുന്നത് അപകടകരമാണെന്ന് പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. കന്യാസ്ത്രീകളുടെ ജയിൽവാസം അനിശ്ചിതമായി തുടർന്നാൽ കേരള-ക്രൈസ്തവജനത ഡൽഹിയിൽ പാർലമെന്റിനുമുമ്പിൽ ഉടൻ ഒരുമിക്കും. മൗലികാവകാശങ്ങൾ ലംഘിക്കപ്പെടുന്നു എന്ന യാഥാർത്യം കൂടെക്കൂടെ ഓർമ്മപ്പെടുത്തേണ്ടിവരുന്നത് രാജ്യത്തിന്റെ ദൗർബല്യം തന്നെയായി പരിഗണിക്കേണ്ടിവരും. മതസ്വാതന്ത്ര്യം തടയുന്നത് പെട്രോൾ ടാങ്കിനു മുമ്പിൽ തീപ്പെട്ടി ഉരയ്ക്കുന്നതുപോലെ അപകടകരമാണ് എന്ന് ബിഷപ് ഓർമ്മിപ്പിച്ചു. ഛത്തീസ്ഗഡിൽ ഉണ്ടായ ഈ സംഭവങ്ങളുടെ പേരിൽ സുവിശേഷവേലയിൽ നിന്ന് ഒരടി പോലും പിന്നോട്ടു പോകില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യോഗത്തിൽ മുഖ്യ വികാരി ജനറാൾ, വികാരി മോൺ ജോസഫ് തടത്തിൽ, ഭരണങ്ങാനം ഫോറോനാ വികാരി ഫാ സഖറിയാസ് ആട്ടപ്പാട്ട് എനിവർ സംസാരിച്ചു. പാലാ രൂപത മുൻഅധ്യക്ഷൻ ബിഷപ്പ് ജോസഫ് പള്ളിക്കാപറമ്പിൽ, ഷംഷാബാദ് ബിഷപ്പ് ജോസഫ് കൊല്ലംപറമ്പിൽ, ജനറാൾമാരായ മോൺ ജോസഫ് മലേപ്പറമ്പിൽ, മോൺ സെബാസ്റ്റ്യൻ വേത്താനത്ത്, മോൺ ജോസഫ് കണിയോടിക്കൽ, അൽഫോൻസാ തീർത്ഥാടനറെക്ടർ ഫാ. അബ്രഹാം പാലയ്ക്കപ്പറമ്പിൽ, വിവിധ ഫോറോന വികാരിമാർ, രൂപതയിലെ വിവിധ സംഘടനാ ഭാരവാഹികൾ ഐക്യദാർഡ്യ സമ്മേളനത്തിനു നേതൃത്വം നൽകി. രൂപതയിലെ 170 ഇടവകകളിൽ നിന്നുള്ള പ്രതിനിധികൾ വികാരിമാർ വിവിധ സന്യാസ സമൂഹങ്ങളിൽ നിന്നുള്ള സമർപ്പിതർ ഈ പ്രാർത്ഥനയിൽ പങ്കുചേർന്നു.
മാതാപിതാക്കളുടെ അനുമതിയോടെ പെൺകുട്ടികൾ കന്യാസ്ത്രീകൾക്കൊപ്പം ആഗ്രയിലേക്ക് ജോലിക്കായി പോകുകയായിരുന്നുവെന്ന് ബന്ധുക്കൾ 'ദി ഹിന്ദു'വിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. നിർബന്ധിച്ചല്ല ഇവരെ കൊണ്ടുപോയത്. അഞ്ച് വർഷമായി ക്രൈസ്തവ വിശ്വാസികളാണ് കുടുംബം. കന്യാസ്ത്രീകളെ എത്രയും വേഗം മോചിപ്പിക്കണമെന്നും നാരായൺപൂരിൽനിന്നുള്ള പെൺകുട്ടിയുടെ സഹോദരി പറഞ്ഞു. കന്യാസ്ത്രീകൾ നഴ്സിങ് ജോലിക്കായി തന്റെ സഹോദരിയെ കൊണ്ടുപോയതാണെന്ന് മറ്റൊരു പെൺകുട്ടിയുടെ മൂത്ത സഹോദരി പറഞ്ഞു. "മാതാപിതാക്കൾ നഷ്ടപ്പെട്ടവരാണ് ഞങ്ങൾ. ഞാനും അവരുടെ (കന്യാസ്ത്രീകളുടെ) സ്ഥാപനത്തിൽ ലക്നൗവിൽ ജോലി ചെയ്തിരുന്നു. എന്റെ സഹോദരിക്കും ഇത്തരത്തിൽ സ്വയംപര്യാപ്തത നേടാനാകുമെന്ന് കരുതി. അവൾ പൂർണ സമ്മതത്തോടെയാണ് പോയത്. അറസ്റ്റിലായ സുഖ്മാൻ മാണ്ഡവിയെയും കുടുക്കിയതാണ്". സഹോദരിമാരെ മാണ്ഡവിക്കൊപ്പമാണ് അയച്ചതെന്നും അവർ പറഞ്ഞു.
മാതാപിതാക്കളുടെ അനുമതിയോടെ വീട്ടുജോലിക്കായി എത്തിയ പെൺകുട്ടികളെയും ബന്ധുവിനെയും കൂട്ടാനെത്തിയ കന്യാസ്‌ത്രീകളെയും വെള്ളിയാഴ്‌ച പകൽ എട്ടരയോടെ ബജരംഗ്‌ദളുകാർ ട്രെയിനിൽ തടഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം. ടിടിഇ അറിയിച്ചതനുസരിച്ചാണ് ബജ്‌രംഗ്‌ദൾ പ്രവർത്തകർ റെയിൽവെ സ്‌റ്റേഷനിലെത്തി ആൾക്കൂട്ട വിചാരണയ്‌ക്കും അതിക്രമത്തിനും കന്യാസ്‌ത്രീകളെ വിധേയരാക്കിയത്.