തലയോലപറമ്പ്: ഗാന്ധി ജയന്തിയോടനുബന്ധിച്ച് കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത്, തലയോലപറമ്പ് പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ബഷീറിൻ്റെ കഥകളുമായി അഭേദ്യമായ ബന്ധമുള്ള പാലാംകടവിലെ സുൽത്താൻ്റെ തണലിലെ അഞ്ചുമണിക്കാറ്റ് സായാഹ്ന വിശ്രമകേന്ദ്രവും മുവാറ്റുപുഴയാറിൻ്റെ തീരവും ശുചീകരിച്ചു.

ഹരിതം എൻ്റെ ഗ്രാമംസിഗ്നേച്ചർ ചലഞ്ച് തലയോലപറമ്പ് എസ് ഐ പി.എസ്.സുധീരൻ നിർവഹിച്ചു. മുതിർന്ന ഹരിത കർമസേനാംഗങ്ങളെ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ തങ്കമ്മവർഗീസ്, സെലിനാമ്മജോർജ്, പഞ്ചായത്ത് അംഗം അഞ്ജു ഉണ്ണികൃഷ്ണൻ എന്നിവർ ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.കെ.സന്ധ്യ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ തങ്കമ്മവർഗീസ്, സെലിനാമ്മജോർജ്, നയനബിജു, പഞ്ചായത്ത് അംഗങ്ങളായ അനിചള്ളാങ്കൽ, അഞ്ജു ഉണ്ണികൃഷ്ണൻ, വിജയമ്മബാംബു, പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി എ.എസ്.വേണു, ശുചിത്വ സൗഹൃദ വേദി ജില്ലാ കോ-ഓർഡിനേറ്റർ പി.ഐ. സജിത്ത്, നജീബ് കണ്ടത്തിൽപറമ്പ്, സക്കീർമലബാർ തുടങ്ങിയവർ പ്രസംഗിച്ചു. 

ബ്ലോക്ക് മെമ്പർ തങ്കമ്മ വർഗീസിൻ്റെ ശ്രമഫലമായി ബ്ലോക്ക് പഞ്ചായത്തിൻ്റെ 2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപയും തുടർന്ന് 2.50 ലക്ഷം രൂപയും വിനിയോഗിച്ചാണ് മൂവാറ്റുപുഴ ആറിന്റ തീരത്ത് അഞ്ചുമണിക്കാറ്റ് സായാഹ്ന വിശ്രമകേന്ദ്രം പുനരുദ്ധരിച്ചത്.
ബഷീറിൻ്റെ നിരവധി കഥകളിൽ പരാമർശിക്കപ്പെടുന്ന പാലാംകടവിലെ അഞ്ചുമണിക്കാറ്റ് വിശ്രമകേന്ദ്രത്തിൻ്റെ സമീപത്തായി ബഷീർ സ്മാരകവും ലൈബ്രറിയും സ്മാരക വളപ്പിൽ ബഷീറിൻ്റെ അർദ്ധകായ പ്രതിമയുമുണ്ട്.