പാലാ: തൊടുപുഴയിലെ എൽഡിഎഫ് സ്ഥാനാർഥി സിറിയക് ചാഴികാടൻ കെ എം മാണിയുടെ കല്ലറയിലെത്തി പുഷ്പചക്രം അർപ്പിച്ചു. കെ എം മാണി സാർ നൽകിയ സ്നേഹത്തിന് മുൻപിൽ ആദരവ് അർപ്പിക്കുന്നു എന്നും അദ്ദേഹം നൽകിയ ആശയങ്ങളിൽ നിന്നും പ്രചോദനമുൾകൊണ്ട് ഈ ഇലക്ഷനിൽ പ്രവർത്തിക്കുമെന്നും സിറിയക് പറഞ്ഞു. എം.എല്‍.എ. മാരെക്കൊണ്ടും പൊതുപ്രവര്‍ത്തകരെക്കൊണ്ടും സമ്പന്നമായ ചാഴികാട്ട് കുടുംബത്തിലെ അംഗമാണ് സിറിയക് ചാഴികാടൻ.
ഉഴവൂര്‍ ഒ.എല്‍.എല്‍. ഹൈസ്കൂള്‍, കോട്ടയം എസ്.എച്ച്. മൗണ്ട് ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്നിവിടങ്ങളില്‍ പഠനം. കോട്ടയം ബസേലിയസ് കോളേജില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. എം.ജി. യൂണിവേഴ്സിറ്റിയില്‍ നിന്നും ഗാന്ധിയന്‍ സ്റ്റഡീസില്‍ മാസ്റ്റര്‍ ബിരുദം, പഞ്ചാബ് ടെക്നിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും എം.ബി.എ. ബിരുദം, ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റില്‍ നിന്നും പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാം ഇന്‍ മാനേജ്മെന്‍റ് (പി.ജി.പി.എം.) ബിരുദം എന്നീ മൂന്ന് പോസ്റ്റ് ഗ്രാജുവേഷനുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ക്യാമ്പസ് സെലക്ഷനിലൂടെ ഡല്‍ഹി എച്ച്.ഡി.എഫ്.സി. ബാങ്കില്‍ ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ചു.
ഡല്‍ഹിയിലെ വിദ്യാര്‍ത്ഥി കാലഘട്ടത്തില്‍ യുവജന സംഘടനകളില്‍ സജീവമായിരുന്നു. കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തില്‍ അധികമായി മനുഷ്യവിഭവശേഷി പരിശീലകന്‍. വിവിധ സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും വേണ്ടി ഇരുപതിനായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍-നൈപുണ്യ പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കോളേജ് വിദ്യാര്‍ത്ഥി ആയിരുന്നപ്പോള്‍ തന്നെ കേരള കോണ്‍ഗ്രസ് എമ്മിന്‍റെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ ആകൃഷ്ടനായി പ്രവര്‍ത്തിച്ചു. കേരള വിദ്യാര്‍ത്ഥി കോണ്‍ഗ്രസ് എമ്മന്‍റെ 55-ാം ജന്മദിനത്തോടനുബന്ധിച്ച് കോട്ടയം പാര്‍ലമെന്‍റ് മണ്ഡലത്തിനുള്ളിലുള്ള 55 വിദ്യാലയങ്ങള്‍ക്ക് 55 ലൈബ്രറി പുസ്തകങ്ങള്‍ സമ്മാനമായി നല്‍കുന്ന പദ്ധതിക്ക് നേതൃത്വം നല്‍കിയത് ആ കാലയളവിലെ വിവിധ പ്രവര്‍ത്തനങ്ങളില്‍ വേറിട്ട് നില്‍ക്കുന്നതായിരുന്നു.
കെ.എസ്.സി.യുടെ ഓഫീസ് ചാര്‍ജുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറി, കേരളാ കാത്തലിക് യൂത്ത് മൂവ്മെന്‍റിന്‍റെ സംസ്ഥാന പ്രസിഡന്‍റ്- സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി, ഇന്‍ഡ്യന്‍ കാത്തലിക് യൂത്ത് മൂവ്മെന്‍റ് ദേശീയ ജനറല്‍ സെക്രട്ടറി, സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് മെമ്പര്‍, കത്തോലിക്കാ യുവജനങ്ങളുടെ അന്താരാഷ്ട്ര സംഘടനയായ മിജാര്‍ക്കിന്‍റെ ദേശീയ കോ-ഓര്‍ഡിനേറ്റര്‍, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കെ.സി.വൈ.എം. സംസ്ഥാന പ്രസിഡന്‍റ് ആയിരിക്കെ 20 ലക്ഷത്തിലധികം ആളുകളിലേക്ക് നേരിട്ടെത്തുന്ന വിധത്തില്‍ വിഷരഹിത ഫലങ്ങള്‍ ആരോഗ്യമുള്ള ജനത എന്ന ആശയം മുന്‍നിര്‍ത്തി ഫലസമൃദ്ദി എന്ന ക്യാമ്പയിന് നേതൃത്വം നല്‍കുകയും, കാസര്‍ഗോടുനിന്നും കന്യാകുമാരിയിലേക്ക് ആയിരക്കണക്കിന് യുവജനങ്ങളെ അണിനിരത്തി സമാധാന സന്ദേശ യാത്ര നയിക്കുകയും ചെയ്തു.
കെ.എം. മാണി യൂത്ത് ബ്രിഗേഡിന്‍റെ നേതൃത്വത്തില്‍ കോവിഡ് കാലഘട്ടത്തില്‍ വിവിധ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും നൂറിലധികം വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട്ഫോണ്‍ നല്‍കിക്കൊണ്ട് പഠനസൗകര്യം ഒരുക്കിയത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രശംസ ഏറ്റുവാങ്ങിയ പദ്ധതിയാണ്.
കേരളാ യൂത്ത് ഫ്രണ്ട് എമ്മിന്‍റെ സംസ്ഥാന സെക്രട്ടറിയായിരുന്ന സിറിയക് ചാഴികാടന്‍, 2023 മുതല്‍ യൂത്ത്ഫ്രണ്ട് എമ്മിന്‍റെ സംസ്ഥാന അദ്ധ്യക്ഷനാണ്. കേരളാ കോണ്‍ഗ്രസ് എമ്മിന്‍റെ സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റിയംഗവും.
കേരളാ യൂത്ത് ഫ്രണ്ട് എം. പ്രസിഡന്‍റായ സിറിയക് ചാഴികാടന്‍റെ നേതൃത്വത്തില്‍ കാസര്‍ഗോഡു മുതല്‍ തിരുവനന്തപുരം വരെ തീരദേശ ജില്ലകളിലൂടെ സംഘടിപ്പിച്ച തീരദേശ സംരക്ഷണ യാത്ര ഏറെ ശ്രദ്ധേയമായിരുന്നു. ആയിരത്തിലധികം യുവജന നേതാക്കളെ അണിനിരത്തി കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ സംഘടിപ്പിച്ച ത്രിദിന മാണിസം യൂത്ത് കോണ്‍ക്ലേവ് വാര്‍ത്താ പ്രാധാന്യം നേടി.
