ന്യൂഡൽഹി : ടെലികോം കമ്പനിയായ റിലയൻസ് കമ്മ്യൂണിക്കേഷൻസ് ഉടമയും മുകേഷ് അംബാനിയുടെ സഹോദരനുമായ അനിൽ അംബാനി കൂടുതൽ പാപ്പരാകുന്നു. ചൈനീസ് ബാങ്കുകളിലെ വായ്പയായ 71.7 കോടി ഡോളർ തിരികെ നൽകണം എന്ന് UK കോടതി ഉത്തരവിട്ടു. മൂന്ന് ബാങ്കുകൾക്കായി നൽകേണ്ട ഈ തുക 21 ദിവസത്തിനുള്ളിൽ കൊടുത്ത് തീർക്കണം എന്നാണ് നിർദ്ദേശം.
2012 ഫെബ്രുവരിയിൽ ആണ് കമ്പനി മൂന്ന് ചൈനീസ് ബാങ്കുകളിൽ നിന്ന് 700 ദശലക്ഷം ഡോളറിലേറെ വായ്പ എടുത്തത്. ഇതിന് അനിൽ അംബാനി സ്വയം ജാമ്യം നിന്നു. ആർ കോം പാപ്പരായി പ്രഖ്യാപിക്കാനുള്ള നടപടികൾക്കിടെ വായ്‌പ തിരിച്ചടവും മുടങ്ങി. ഇതോടെയാണ് പലിശ സഹിതം പണം തിരിച്ച് ലഭിക്കണമെന്ന ആവശ്യവുമായി ബാങ്കുകൾ കോടതിയെ സമീപിച്ചത്. ഇൻഡസ്ട്രിയൽ ആൻഡ് കോമേഴ്സ്യൽ ബാങ്ക് ഓഫ് ചൈന, ചൈന ഡെവലപ്മെന്റ് ബാങ്ക്, എക്‌സിം ബാങ്ക് ഓഫ് ചൈന എന്നീ ബാങ്കുകൾ ആണ് കോടതിയെ സമീപിച്ചത്. കോവിഡ് നിയന്ത്രണങ്ങൾക്കിടെ ഓൺലൈനിൽ കോടതി വാദം കേട്ടു എന്നതും ശ്രദ്ധേയമാണ്.
