തിരുവനന്തപുരം : സംസ്ഥാനത്ത് മദ്യവിതരണം പുനരാരംഭിക്കുന്നു. ആപ്പിന് അംഗീകാരം ലഭിച്ചാലുടൻ മദ്യവിതരണം ആരംഭിക്കും. മദ്യവിതരണത്തിനായുള്ള ബവ് ക്യു ആപ്പിന്റെ ട്രയൽ റൺ ഉടനെ തന്നെ നടക്കും. ഗൂഗിളിന്റെ അംഗീകാരത്തിനായി ആപ്പ് കൈമാറിയിട്ടുണ്ട്. മദ്യം നൽകാനുള്ള സർക്കാരിന്റെ മാർഗരേഖയും പുറത്തിറങ്ങിയിട്ടുണ്ട്. ഇതനുസരിച്ച് ഒരു ദിവസം മദ്യം വാങ്ങിയാൽ നാല് ദിവസം കഴിഞ്ഞേ വീണ്ടും മദ്യം വാങ്ങാൻ സാധിക്കുകയുള്ളു. ഒരു ദിവസം മൂന്ന് ലിറ്റർ മദ്യം വരെ വാങ്ങാം.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മദ്യശാലകൾക്ക് മുന്നിലെ തിരക്ക് ഒഴിവാക്കാനായാണ് ബവ് ക്യു എന്ന പേരിൽ കേരള സർക്കാർ ആപ്പ് ഉണ്ടാക്കാൻ തീരുമാനിച്ചത്. ഓൺലൈൻ ആപ്പിന് അംഗീകാരം ലഭിക്കാൻ വൈകുന്നതാണ് മദ്യവിതരണം പുനരാരംഭിക്കുന്നതിൽ തടസം നേരിടാൻ കാരണമെന്ന് എക്‌സൈസ് മന്ത്രി T P രാമകൃഷ്ണൻ പറഞ്ഞു. ഗൂഗിളിന്റെ അനുമതി ലഭിച്ചതിന് ശേഷം മാത്രമേ ബുക്കിങ് ആരംഭിക്കാൻ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബവ് ക്യു ആപ്പ് പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്തതിന് ശേഷം ഫോൺനമ്പർ ഉപയോഗിച്ച് രെജിസ്റ്റർ ചെയ്യാവുന്നതാണ്. തുടർന്ന് ഏത് സ്ഥലത്തുനിന്നാണോ മദ്യം വാങ്ങേണ്ടത് ആ സ്ഥലത്തെ പിൻകോഡ് നൽകി കടകൾ തിരഞ്ഞെടുക്കാം. മദ്യം വാങ്ങാനുള്ള സമയവും തിരഞ്ഞെടുക്കാം. രെജിസ്റ്റർ ചെയ്തിരിക്കുന്ന സമയത്ത് തുറന്നിരിക്കുന്ന മദ്യവിതരണ ശാലകളുടെ വിവരം ഫോണിൽ ലഭിക്കും. ഇതിൽ ഇഷ്ടമുള്ള ഔട്ലെറ്റ് തിരഞ്ഞെടുക്കുന്നതോടെ ടോക്കണോ QR കോഡോ ലഭിക്കും. ടോക്കണിൽ അനുവദിച്ചിരിക്കുന്ന സമയത്ത് മാത്രമേ മദ്യശാലയിലും എത്താൻ പാടുള്ളൂ.
സാധാരണ മൊബൈൽ ഉപയോഗിക്കുന്നവർക്ക് SMS മുഖേന മദ്യം വാങ്ങുന്നതിനുള്ള ടോക്കൻ ലഭിക്കുന്നതാണ്. പിൻകോഡ് അടക്കമുള്ള വിശദംശങ്ങൾ ബെവ്‌കോ നൽകുന്ന ഫോൺനമ്പറിലേക്ക് SMS അയച്ചാൽ ടോക്കൻ ഉപയോക്താവിന്റെ ഫോണിലേക്ക് SMS ആയി ലഭിക്കും.
