തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായിരുന്ന ഇ.കെ. നായനാരുടെ പതിനാറാം ചരമവാർഷികദിനമാണ് ഇന്ന്. കൈവെച്ച മേഖലകളിലെല്ലാം തന്നെ ഫലപ്രാപ്തിയുള്ള പ്രവർത്തനം നടത്തി തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഉന്നത വ്യക്തിത്വത്തിന് ഉടമയായിരുന്നു നായനാർ. രാഷ്ട്രീയ പ്രവർത്തകനെന്നതിനൊപ്പം എഴുത്തുകാരനും പത്രപ്രവർത്തകനുമാണ് നായനാർ. സി.പി.എം മുഖപത്രമായ ദേശാഭിമാനിയുടെ ചീഫ് എഡിറ്ററായി ദീർഘകാലം പ്രവർത്തിച്ചു. മലയാളത്തിലും ഇംഗ്ലീഷിലുമായി 15 ഓളം പുസ്തകങ്ങളും നിരവധി ലേഖനങ്ങളും നായനാരുടേതായുണ്ട്.
തളിപ്പറമ്പിലെ മൂത്തേടത്ത് ഹൈസ്കൂളിൽ പത്താംക്ലാസ്സിൽ പഠിക്കുന്ന കാലഘട്ടത്തിൽ പൂർണസമയ പ്രവർത്തകനായി രാഷ്ട്രീയത്തിലേക്ക് കടന്നുവന്നു. ശേഷം മദ്യവർജന പ്രവർത്തനങ്ങളിൽ സജീവമായ അദ്ദേഹം കർഷക പ്രസ്ഥാനത്തിന്റെയും പ്രവർത്തകനായി. പാപ്പിനിശ്ശേരിയിലെ ആറോൺമിൽ സമരത്തിന് നേതൃത്വം നൽകി തൊഴിലാളി പ്രസ്ഥാനത്തിലും സജീവമായി.
1967ൽ പാലക്കാട്ടുനിന്ന് ലോകസഭയിലേക്ക് മത്സരിച്ച് വിജയിച്ചു. 1980ൽ മുഖ്യമന്ത്രിയായി. 1987ൽ വീണ്ടും മുഖ്യമന്ത്രി കസേരയിലേക്ക്. 2001 മുതൽ 2006 വരെ വീണ്ടും മുഖ്യമന്ത്രി. 11 വർഷത്തോളം മുഖ്യമന്ത്രിയായ നായനാർ ഏറ്റവും കൂടുതൽ കാലം കേരളത്തിൽ മുഖ്യമന്ത്രിയായ ആൾ എന്ന പ്രശസ്തിയും നേടി.
കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിലെ തെറ്റായ നയങ്ങൾക്കെതിരെ ശബ്ദമുയർത്താനും നായനാർ മടിച്ചില്ല. പാർട്ടിക്കുള്ളിൽ തന്റെ അഭിപ്രായം കൃത്യമായി രേഖപ്പെടുത്തുകയും പാർട്ടി നിലപാടിനൊപ്പം നിൽക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ രീതി ജീവിതാന്ത്യം വരെ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. പാർട്ടി നയങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിന് അസാമാന്യ കഴിവും അദ്ദേഹത്തിനുണ്ടായിരുന്നു. പൊതുയോഗങ്ങളിൽ ഉപയോഗിച്ച ലളിതവും സരളവുമായ ശൈലി അദ്ദേഹത്തിന്റെ പ്രസംഗങ്ങളെ ജനപ്രിയമാക്കി.
പ്രതിസന്ധിഘട്ടങ്ങളിൽ ഒട്ടും പതറാതെ നിലകൊള്ളാനും ആക്രമണങ്ങളെ സധൈര്യം നേരിടാനും സ്വന്തം ജീവിതം കൊണ്ട് മറ്റുള്ളവരെ പഠിപ്പിച്ച നേതാവാണ് നായനാർ എന്ന് നായനാരെ അനുസ്മരിച്ച് കൊണ്ട് ഫേസ്‍ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
