സ്വകാര്യ ബസ് സർവീസുകളെ തകർക്കുന്ന സമീപനത്തിൽ നിന്നു സർക്കാരും മോട്ടർവാഹന വകുപ്പും പിൻമാറണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ സമരത്തിന്. കോട്ടയം ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഗാന്ധിസ്ക്വയറിൽ നിന്ന് കലക്ടറേറ്റിലേക്ക് മാർച്ചും തുടർന്ന് ധർണയും നടത്തി.
ബസുകളിൽ സ്ഥാപിക്കുന്ന ക്യാമറകൾ സൗജന്യമായി നൽകുക, വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കുക, വിദ്യാർഥി യാത്രാ സൗജന്യത്തിനു മാനദണ്ഡം തീരുമാനിക്കുക, ദൂരപരിധി പരിഗണിക്കാതെ പെർമിറ്റ് പുതുക്കി നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ.
കോവിഡ് പ്രതിസന്ധിക്കു ശേഷം തിരികെ കയറാൻ കഴിയാത്ത വിധം പ്രതിസന്ധിയിലാണ് സ്വകാര്യ ബസ് മേഖലയെന്ന് അസോസിയേഷൻ നേതാക്കൾ പറയുന്നു. വരുമാനത്തിൽ ഭീമമായ കുറവുണ്ടായി. ഇതിനൊപ്പമാണ് ഇന്ധന സെസെന്ന അധിക ഭാരം.
140 കിലോമീറ്ററിൽ കൂടുതൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾക്ക് താൽക്കാലിക പെർമിറ്റുകൾ പുതുക്കി നൽകില്ലെന്ന തീരുമാനം കിഴക്കൻ മേഖലയിലേക്ക് സർവീസ് നടത്തുന്ന അൻപതിലധികം ബസുകളെ പ്രതിസന്ധിയിലാക്കും.
മാനദണ്ഡമില്ലാതെ നൽകുന്ന കൺസഷൻ കാർഡിന്റെ ദുരുപയോഗവും വരുമാന നഷ്ടമുണ്ടാക്കുന്നുവെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ.










