പാലാ അമലോത്ഭവ ജൂബിലി തിരുനാളിന്റെ ഭാഗമായി ഇത്തവണ നടത്തപ്പെടുന്ന സാംസ്ക്കാരിക ഘോഷയാത്ര പാലായുടെ എക്കാലത്തെയും അഭിമാനമായ കായീക താരദമ്പതികളായ വിൽസൺ ചെറിയാനും ഷൈനി വിൽസണും ചേർന്ന് ഫ്‌ളാഗ് ഓഫ് ചെയ്യും.
നീന്തൽ താരമാണ് വിൽസൺ, അദ്ദേഹത്തിന്റെ ഭാര്യ ഷൈനി 800 മീറ്ററിലെ ഏഷ്യൻ ഗെയിംസ് സ്വർണ്ണ ജേതാവാണ്.
ഇതാദ്യമായാണ് ജൂബിലി തിരുന്നാളിനോട് അനുബന്ധിച്ചു സാംസ്ക്കാരിക ഘോഷ യാത്ര സംഘടിപ്പിക്കുന്നത്. തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയിലെ എല്ലാ കലാരൂപങ്ങളും ജൂബിലി ഘോഷയാത്രയിൽ ഉണ്ടായിരിക്കും.
മയിലാട്ടം, കോഴിഡാൻസ്, ഒട്ടകപക്ഷി നൃത്തം, കരയാട്ടം, ആദിവാസി പൈതൃക നൃത്തം, സിനിമ താരങ്ങളുടെ ഡ്യൂപ്പ്, പൊയ്ക്കാൽ നൃത്തം, തുടങ്ങി 50 ഓളം കലാവിരുന്നാണ് സംഘാടകർ ഒരുക്കിയിട്ടുള്ളത്.
ഇന്ന് വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന നടക്കും. വൈകുന്നേരം ആറിന് കത്തീഡ്രൽ പള്ളിയിൽ നിന്നും മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം സെന്റ് തോമസ് ചാപ്പലില്‍ ലദീഞ്ഞിനു ശേഷം പുത്തന്‍പള്ളിയില്‍ നിന്നു ബൈപ്പാസു വഴി മാര്‍ത്തോമ്മാശ്ലീഹായുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുളള പ്രദക്ഷിണവുമായി കൊട്ടാരമറ്റം ജംഗ്ഷനില്‍ സംഗമിച്ച് സാന്തോം കോപ്‌ളക്‌സിലേയ്ക്ക് എത്തും.
മാര്‍ തോമസ് തറയില്‍ സന്ദേശം നല്‍കും. തുടര്‍ന്ന് കുരിശുപള്ളിയിലേയ്ക്ക് പ്രദക്ഷിണം.
പ്രധാന തിരുന്നാൾ ദിവസമായ എട്ടാം തീയതി രാവിലെ എട്ടിന് വ്യാഴാഴ്ച രാവിലെ സെന്റ് മേരീസ് സ്‌കൂൾ വിദ്യാർത്ഥിനികളുടെ മരിയൻ റാലി.9.30 പ്രധാന തിരുന്നാൾ കുർബാന മാർ ജോസഫ് കല്ലറങ്ങാട്ട്. തുടർന്ന് സാംസ്ക്കാരിക ഘോഷയാത്ര,ടൂ വീലർ ഫാൻസി ഡ്രസ്സ് മത്സരവും,തുടർന്ന് ടാബ്ലോ മത്സരവും നടക്കും.
വൈകുന്നേരം നാലിനാണ് പ്രദക്ഷിണം ആരംഭിക്കുന്നത്. കുരിശുപള്ളിയില്‍ നിന്നും മാതാവിന്റെ തിരുസ്വരൂപവും സംവഹിച്ച് ളാലം പഴയപള്ളി ഗ്രോട്ടോ, മാര്‍ക്കറ്റ് ജംഗ്ഷന്‍, സിവില്‍ സ്‌റ്റേഷന്‍, ടി ബി റോഡിലുള്ള പന്തല്‍, ന്യൂ ബസാര്‍, കട്ടക്കയം റോഡിലുള്ള പന്തല്‍, ളാലം പഴയപാലം ജംഗ്ഷന്‍ എന്നിവിടങ്ങളിലൂടെ രാത്രി 8.45 ന് തിരികെ കുരിശുപളളിയിലെത്തും.