കോട്ടയം ഏറ്റുമാനൂരിൽ മാരക മയക്കുമരുന്ന് ഇനത്തിൽപ്പെട്ട എം.ഡി.എം.എയും വൻ കഞ്ചാവ് ശേഖരവുമായി യുവാവ് പൊലീസിന്റെ പിടിയിലായി. നീണ്ടൂർ കൃഷിഭവൻ ഭാഗത്ത് കുറുപ്പിനകത്ത് വീട്ടിൽ ലൈബു കെ.സാബു(29) വിനെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ഏറ്റുമാനൂർ ഓണംതുരുത്ത് ഭാഗത്ത് മയക്കുമരുന്ന് വിൽപ്പനയ്ക്കായി യുവാവ് എത്തിയിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ഏറ്റുമാനൂർ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് യുവാവിനെ 0.53 ഗ്രാം എം.ഡി.എം.എയുമായി പിടികൂടിയത്.
തുടർന്ന് പൊലീസ് നടത്തിയ വിശദമായ പരിശോധനയിൽ ഇയാളിൽനിന്നും 12.5 കിലോയോളം കഞ്ചാവും കൂടി കണ്ടെടുക്കുകയായിരുന്നു. ഇയാൾ ഉപയോഗിക്കുന്ന കാറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്.
ജില്ലാ നർക്കോട്ടിക്സെൽ ഡിവൈഎസ്പി സി.ജോൺ, കോട്ടയം ഡിവൈഎസ്പി കെ.ജി അനീഷ്, ഏറ്റുമാനൂർ സ്റ്റേഷൻ എസ്എച്ച്ഓ സി.ആർ രാജേഷ് കുമാർ, ഗാന്ധിനഗര്‍ സ്റ്റേഷൻ എസ്എച്ച്ഓ കെ.ഷിജി, ഏറ്റുമാനൂര്‍ എസ്ഐ കെ.കെ പ്രശോഭ് കൂടാതെ ഡാൻസാഫ് ടീമും ആണ് ജില്ലാ പൊലീസ് മേധാവിയുടെ സംഘത്തിൽ ഉണ്ടായിരുന്നത്. ഇയാൾക്ക് മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്നവരെപറ്റിയുള്ള അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു.